ഗാരെത് സൗത്ത്‌ഗേറ്റ്
ഗാരെത് സൗത്ത്‌ഗേറ്റ്

ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് തുടരുന്നതിൽ ആലോചിച്ച് തീരുമാനമെന്ന് സൗത്ത്‌ഗേറ്റ്

2024 വരെ കരാര്‍ ബാക്കിനില്‍ക്കെ സൗത്ത്‌ഗേറ്റിനെ നഷ്ടപ്പെടുത്താന്‍ ഇംഗ്ലണ്ട് ആഗ്രഹിക്കുന്നില്ല

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് ഇംഗ്ലണ്ടും മടങ്ങി. ഗ്രൂപ്പ് ഘട്ടം മുതല്‍ പ്രീക്വാര്‍ട്ടര്‍ വരെ തോല്‍വിയറിയാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് യാത്ര. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗാരെത് സൗത്ത്‌ഗേറ്റിന്റെ ടീമിന് ഫ്രാന്‍സിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ലോകകപ്പില്‍ സെമി കാണാതെ ടീം പുറത്തായതിന് പിന്നാലെ പരിശീലകന്‍ സൗത്ത്ഗേറ്റിന്റെ ഭാവി സംബന്ധിച്ച് ചർച്ച തുടങ്ങിയിരുക്കുകയാണ്. എന്നാൽ ഉടൻ തീരുമാനമില്ലെന്നാണ് സൗത്ത്‌ഗേറ്റിന്റെ നിലപാട്. ഭാവിയെ കുറിച്ച് ഇപ്പോള്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സൗത്ത്‌ഗേറ്റ് പറയുന്നത്. 2024 വരെ കരാര്‍ ബാക്കിനില്‍ക്കെ സൗത്ത്‌ഗേറ്റിനെ നഷ്ടപ്പെടുത്താന്‍ ഇംഗ്ലണ്ട് ആഗ്രഹിക്കുന്നില്ല.

2018 ല്‍ സെമിയില്‍ എത്താന്‍ ഇംഗ്ലണ്ടിനെ പ്രാപ്തരാക്കിയത് സൗത്ത് ഗേറ്റാണ്.1990ലെ ബോബി റോബ്‌സണിനു ശേഷം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യത്തെ ഇംഗ്ലണ്ട് മാനേജരായി സൗത്ത്‌ഗേറ്റ് മാറി

സാം അലാര്‍ഡൈസ് രാജിവെച്ചതിനു ശേഷമാണ് സൗത്ത്‌ഗേറ്റ് മാനേജർ കുപ്പായം അണിയുന്നത്. 2016 ല്‍ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതു മുതല്‍ ഓരോ ടൂര്‍ണമെന്റിന് ശേഷവും ടീമിനെ കരുത്തോടെ മുന്നോട്ടു നയിക്കുകയാണ് അദ്ദേഹം. 2018ൽ താരതമ്യേന ദുർബലമായ ടീമിനെ ലോകകപ്പിന്റെ സെമിയിലെത്തിച്ചു. 1990ലെ ബോബി റോബ്‌സണിനു ശേഷം ടീമിനെ ലോകകപ്പിന്റെ സെമിഫൈനലിലെത്തിക്കുന്ന ആദ്യത്തെ ഇംഗ്ലണ്ട് മാനേജരായി സൗത്ത്‌ഗേറ്റ്. 2020 യൂറോ ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റിയിലാണ് കിരീടം കൈവിട്ടത്. ഖത്തറിലും സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു. കിരീടമുയർത്താൻ പോന്ന ടീമെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു കളികള്‍.

''ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കി, എന്നാല്‍ ശരിയായ തീരുമാനമെടുക്കാന്‍ സമയം ആവശ്യമാണ്. ഇപ്പോള്‍ വ്യത്യസ്തമായ വികാരങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്, ടൂര്‍ണമെന്റുകള്‍ക്ക് തൊട്ടുപിന്നാലെയുള്ള വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ എന്നെ എങ്ങനെ ബാധിക്കുമെന്ന് അറിയാവുന്നതിനാല്‍ കുറച്ച് സമയമെടുത്ത് തീരുമാനിക്കുന്നതാണ് ഉചിതം'' സൗത്ത്ഗേറ്റ് പറഞ്ഞു. മികച്ച ഒരു തീരുമാനം എടുക്കണം, അത് എന്തു തന്നെ ആയാലും ടീമിനു വേണ്ടി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച നടന്ന മത്സരത്തില്‍ 2-1 നാണ് ഫ്രാന്‍സിന്റെ ജയം. ഇംഗ്ലണ്ടിനു വേണ്ടി പെനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ നേടിയ നായകന്‍ ഹാരി കെയ്ന്‍ സമനില പിടിക്കാനുള്ള നല്ല അവസരം നഷ്ടപ്പെടുത്തി. പെനാല്‍റ്റിയിലൂടെ പ്രതീക്ഷ നല്‍കിയ അതേ ആള്‍ അടുത്ത പെനാല്‍റ്റി പുറത്തേക്കടിച്ച് കളഞ്ഞതോടെ ലോകകപ്പിലെ ഇംഗ്ലീഷ് മോഹങ്ങള്‍ കണ്ണീരില്‍ അവസാനിച്ചു.

ഫലത്തില്‍ നിരാശയുണ്ടെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമിനെക്കുറിച്ച് സൗത്ത്‌ഗേറ്റ് അഭിമാനം കൊള്ളുന്നു. ''ഒരു പ്രധാന രാജ്യത്തിനെതിരെ സുപ്രധാന വേദിയില്‍ ഇംഗ്ലണ്ടിന് കൃത്യമായ കളി പുറത്തെടുക്കാന്‍ സാധിച്ചു, മാത്രമല്ല ലോകവേദിയില്‍ സ്വയം അടയാളപ്പെടുത്തിക്കൊണ്ടാണ് യുവനിര പടിയിറങ്ങുന്നത്'' അദ്ദേഹം പറഞ്ഞു. അവസാന നിമിഷം പോലും തിരിച്ചുവരുമെന്ന മനോഭാവത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ കളി. എതിരാളികളുടെ പോസ്റ്റിലേക്ക് തുരുതുരെ ഷോട്ടുകള്‍ ഉതിര്‍ത്തു. എട്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. തോറ്റെങ്കിലും തലയുയർത്തിത്തന്നെയാണ് സൗത്ത്‌ഗേറ്റിന്റെ സംഘം മടങ്ങുന്നത്.

logo
The Fourth
www.thefourthnews.in