ചുംബന വിവാദം: ദേശീയ ടീമിനായി കളിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് വനിതാ താരങ്ങള്‍; മടങ്ങിവരവ് ഉടമ്പടികളോടെ

ചുംബന വിവാദം: ദേശീയ ടീമിനായി കളിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് വനിതാ താരങ്ങള്‍; മടങ്ങിവരവ് ഉടമ്പടികളോടെ

ഏഴ് മണിക്കൂറോളം നടത്തിയ യോഗത്തിലാണ് തീരുമാനം

വനിതാ ലോകകപ്പ് സമ്മാനദാന വേദിയിലെ ചുംബന വിവാദത്തെ തുടര്‍ന്ന് ദേശീയ ടീമിനായി കളിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് സ്‌പാനിഷ് വനിതാ ഫുട്‌ബോള്‍ താരങ്ങള്‍. താരങ്ങളും രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫെഡറേഷനും (RFFF) ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലും (CSD), വനിതാ കളിക്കാരുടെ യൂണിയനും (FUTPRO) ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. ഒലീവയില്‍ വെച്ച് ഏഴ് മണിക്കൂറോളം നടത്തിയ യോഗത്തില്‍ പല മാറ്റങ്ങളും ഫെഡറേഷനില്‍ കൊണ്ടുവരുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

വനിതാ ലോകകപ്പിലെ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് സ്പാനിഷ് താരം ജെന്നി ഹോര്‍മോസയുടെ ചുണ്ടില്‍ അനുവാദമില്ലാതെ ചുംബിച്ചതോടെയാണ് സ്‌പെയിനിന്റെ കായികലോകത്ത് വലിയ പ്രതിഷേധങ്ങള്‍ രൂപം കൊണ്ടത്. ഇതോട് കൂടി ഫെഡറേഷനില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വരെ സ്‌പെയിനിനെ പ്രതിനിധീകരിക്കില്ലെന്ന് വനിതാ താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ചുംബന വിവാദം: ദേശീയ ടീമിനായി കളിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് വനിതാ താരങ്ങള്‍; മടങ്ങിവരവ് ഉടമ്പടികളോടെ
ചുംബന വിവാദം: അയയാതെ സ്പാനിഷ് വനിതാ താരങ്ങള്‍; ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സമ്മതമില്ല

എന്നാല്‍ ഇന്നത്തെ യോഗത്തിലെ കരാറുകളോട് കൂടി താരങ്ങള്‍ ടീമിലേക്ക് വരാന്‍ തയ്യാറാകുകയായിരുന്നു. കരാറുകളുടെ തുടര്‍നടപടികള്‍ക്കായി ഫെഡറേഷനും സിഎസ്ഡിയും താരങ്ങളും തമ്മില്‍ ഒരു സംയുക്ത കമ്മീഷന്‍ രൂപീകരിക്കുമെന്നും അതില്‍ നാളെ ഒപ്പിടുമെന്നും സിഎസ്ഡി പ്രസിഡന്റ് വിക്ടര്‍ ഫ്രാന്‍കോസ് മാധ്യമങ്ങളോട് പറഞ്ഞു. ഫെഡറേഷനില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ആശങ്കള്‍ താരങ്ങള്‍ പങ്കുവെച്ചുവെന്നും ഈ മാറ്റങ്ങള്‍ ഉടനടി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമത്വ നയങ്ങള്‍, തുല്യ വേതനത്തിനുള്ള പുരോഗതി, സ്ത്രീകളുടെ കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങി ഇന്ന് അംഗീകരിച്ച മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിഎസ്ഡി അറിയിച്ചു.

ആദ്യത്തെ നടപടിയെന്ന നിലയില്‍ പുരുഷ ടീമുമായി തുല്യത വരുത്തുന്നതിന് വനിതാ ദേശീയ ടീമിന്റെ ഔദ്യോഗിക നാമത്തില്‍ നിന്നും 'വനിത' എന്ന വിശേഷണം ഒഴിവാക്കുമെന്ന് ഫെഡറേഷനും പ്രഖ്യാപിച്ചു. ഇനി മുതല്‍ ഇരു ടീമുകളും സ്പാനിഷ് ദേശീയ ഫുട്‌ബോള്‍ ടീം എന്ന് അറിയപ്പെടും. പ്രതീകാത്മകമായ നടപടിയെന്നതിനപ്പുറം സങ്കല്‍പ്പങ്ങളുടെ മാറ്റമാണിതെന്നും ഫുട്‌ബോള്‍ ആര് കളിച്ചാലും ഫുട്‌ബോള്‍ ഫുട്‌ബോളാണെന്നും ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്‌റോ റോച്ച പറഞ്ഞു.

ചുംബന വിവാദം: ദേശീയ ടീമിനായി കളിക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് വനിതാ താരങ്ങള്‍; മടങ്ങിവരവ് ഉടമ്പടികളോടെ
വനിതാ ഫുട്ബോള്‍ ലോകകപ്പ് സമ്മാനദാന ചടങ്ങിലെ ചുംബന വിവാദം; ക്ഷമാപണവുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

ഇന്നത്തെ യോഗത്തിന് ശേഷം വരാനിരിക്കുന്ന യുവേഫ വനിതാ നാഷന്‍സ് ലീഗില്‍ മത്സരിക്കാമെന്ന് തിരഞ്ഞെടുക്കപ്പെട്ട 23ല്‍ 21 പേരും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാപി ലിയോണും പത്രി ഗുജ്ജാറോയും ടീമില്‍ ഉള്‍പ്പെടാന്‍ താല്‍പര്യം കാണിച്ചില്ല. തന്റെയും പത്രിയും സാഹചര്യം മറ്റ് കളിക്കാരില്‍ നിന്നും വ്യത്യസ്തമാണെന്ന് ലിയോണ്‍ വിശദീകരിച്ചു. ടീമംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ലിയോണ്‍ പറഞ്ഞു. മാനസികമായി ഇവിടെ നില്‍ക്കുന്നത് ശരിയല്ലെന്നാണ് പത്രി അഭിപ്രായപ്പെട്ടത്. ഇരുവരുടെയും തീരുമാനം തികച്ചും മാന്യമാണെന്നും ടീമില്‍ ഉപരോധം നേരിടേണ്ടി വരില്ലെന്നും സിഎസ്ഡിക്ക് വേണ്ടി ഫ്രാന്‍കോസും വ്യക്തമാക്കി.

തിങ്കളാഴ്ച നാഷന്‍സ് ലീഗ് ഗേംസില്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന 15 താരങ്ങളെ അടക്കം ഉള്‍പ്പെടുത്തി കൊണ്ടുള്ള ടീമിനെ പുതിയ പരിശീലക മോണ്ട്‌സെ ടോം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അപ്പോഴും താരങ്ങള്‍ ബഹിഷ്‌കരണവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ഇന്നത്തെ ചര്‍ച്ചയോടെ താരങ്ങള്‍ ബഹിഷ്‌കരണം പിന്‍വലിച്ചതോടെ വലന്‍സിയയില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ ചൊവ്വാഴ്ചയോട് കൂടി സ്‌പെയിനിലെ താരങ്ങള്‍ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in