നൊവാക് ജോക്കോവിച്ച്
നൊവാക് ജോക്കോവിച്ച്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജോക്കോവിച്ചിന്

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നൊവാക് ജോക്കോവിച്ചിന്‍റെ പത്താം കിരീടം. ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ 22 കിരീടങ്ങളുമായി റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പം

മെല്‍ബണിലെ തീപാറും പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ജേതാവായി നൊവാക് ജോക്കോവിച്ച്. ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച്‌ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ പത്താം കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 6-3, 7-6(4), 7-6(5) ഇതോടെ ജോക്കോ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റാഫേല്‍ നദാലിന്റെ നേട്ടത്തിനൊപ്പമെത്തി. കൂടാതെ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരികെപ്പിടിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ജോക്കോയുടെ തുടര്‍ച്ചയായ 12-ാം ജയമാണ് ഇത്. കരിയറിലെ 33-ാം ഫൈനല്‍ കൂടിയായിരുന്നു മെല്‍ബണിലേത്. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ സിറ്റ്‌സിപാസ് കനത്ത ചെറുത്തു നില്‍പ്പിനൊടുവിലാണ് തോല്‍വി സമ്മതിച്ചത്.

ആദ്യ സെറ്റില്‍ ഗെയിമുകളിലുടനീളം ജോക്കോവിച്ചിന്റെ ആധിപത്യമായിരുന്നു. 6-3 എന്ന നിലയില്‍ ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ സിറ്റ്‌സിപാസിന്റെ ശക്തമായ തിരിച്ചുവരവിനാണ് റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത്. 35 കാരനായ ജോക്കോവിച്ചും 24 കാരനായ സിറ്റ്‌സിപാസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടൈ ബ്രേക്കറില്‍ ജയം സെര്‍ബിയക്കാരന്റെ ഒപ്പം നിന്നു. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കാന്‍ ഇറങ്ങിയ സിറ്റ്‌സിപാസ് വീറോടെ പൊരുതിയതോടെ മൂന്നാം സെറ്റിലും മത്സരം ആവേശത്തിലായി. അതോടെ ജയം നിര്‍ണയിക്കാന്‍ അവിടെയും ടൈ ബ്രേക്ക് ആവശ്യമായി വന്നു. ഇത്തവണയും ജോക്കോയുടെ പരിചയസമ്പത്തിന് മുന്നില്‍ ഗ്രീക്ക് താരത്തിന് അടിപതറി.

കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജോക്കോയെ കഴിഞ്ഞ വര്‍ഷം കളിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അപമാനിതനായി മടങ്ങേണ്ടി വന്നിടത്തുനിന്ന് ശക്തമായ തിരിച്ചു വന്ന് ചരിത്രമെഴുതിയിരിക്കുകയാണ് അദ്ദേഹം. 2019, 2020, 2021 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്ത ജോക്കോയ്ക്ക് 2022 ല്‍ പുറത്താക്കപ്പെട്ടതുമൂലം അവസരം നഷ്ടപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in