തുടങ്ങിയ ഇടത്ത് കളി അവസാനിപ്പിച്ച് സാനിയ; വികാരാധീനയായി വിടവാങ്ങൽ പ്രസംഗം

തുടങ്ങിയ ഇടത്ത് കളി അവസാനിപ്പിച്ച് സാനിയ; വികാരാധീനയായി വിടവാങ്ങൽ പ്രസംഗം

ഹൈദരാബാദ് ലാൽ ബഹദൂർ ടെന്നീസ് സ്റ്റേഡിയത്തിൽ അവസാന മത്സരം കളിച്ച് സാനിയ മിർസ

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ആദ്യ ഡബ്ള്യു ടി എ സിംഗിൾസ് കിരീടവിജയത്തോടെ ടെന്നിസിലേക്കുള്ള തൻ്റെ വരവറിയിച്ച അതേയിടത്ത് തന്നെ കരിയർ അവസാനിപ്പിച്ച് സാനിയ മിർസ. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ അവസാന മത്സരം കളിച്ചാണ് സാനിയ ടെന്നിസിനോട് വിട പറയുന്നത്. ദീര്‍ഘകാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവർക്കൊപ്പമായിരുന്നു സാനിയയുടെ മത്സരം. ആറ് തവണ ഗ്രാൻഡ് സ്ലാം ജേതാവായ താരം (വനിതാ ഡബിൾസിൽ മൂന്ന്, മിക്സഡ് ഡബിൾസിൽ മൂന്ന്) രണ്ട് മിക്സഡ് ഡബിൾസ് പ്രദർശന മത്സരങ്ങൾ കളിക്കുകയും രണ്ടിലും വിജയിക്കുകയും ചെയ്തു.

തുടങ്ങിയ ഇടത്ത് കളി അവസാനിപ്പിച്ച് സാനിയ; വികാരാധീനയായി വിടവാങ്ങൽ പ്രസംഗം
ദുബായിൽ ആദ്യ റൗണ്ടിൽ തോൽവി; പ്രൊഫഷണൽ ടെന്നീസ് അവസാനിപ്പിച്ച് സാനിയ

മത്സരത്തിന് മുൻപായി നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനയായ സാനിയ കഴിഞ്ഞ 20 വർഷം രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് പറഞ്ഞു. " എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി കഴിഞ്ഞ 20 വർഷം രാജ്യത്തിന് വേണ്ടി കളിക്കാൻ സാധിച്ചു എന്നതാണ്. ഏറ്റവും ഉയർന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കുവാൻ സാധിക്കുക എന്നത് ഓരോ അത്‌ലെറ്റിനെ സംബന്ധിച്ചിടത്തോളവും വലിയ സ്വപ്നമാണ്. എനിക്കത് ചെയ്യാൻ സാധിച്ചു. നിങ്ങളുടെയെല്ലാം മുൻപിൽ വെച്ച് എൻ്റെ അവസാന മത്സരം കളിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ് .ഇതെൻ്റെ സന്തോഷത്തിന്റെ കണ്ണുനീരാണ്. ഇതിലും നല്ലൊരു യാത്രയയപ്പ് എനിക്ക് ലഭിക്കാനില്ല. എനിക്ക് ശേഷം ഇനിയും സാനിയമാർ രാജ്യത്ത് ഉണ്ടാകട്ടെ" സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകരെ നോക്കി സാനിയ പറഞ്ഞു.സ്റ്റേഡിയത്തിലെത്തിയ സാനിയയെ ആർപ്പുവിളികളോടെയാണ് അവർ വരവേറ്റത്. സാനിയയുടെ കുടുംബവും സുഹൃത്തുക്കളും സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

സ്റ്റേഡിയത്തിലെത്തിയ സാനിയയെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. സാനിയയുടെ കുടുംബവും സുഹൃത്തുക്കളും സ്റ്റേഡിയത്തിൽ എത്തിയിരുന്നു

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, തെലങ്കാന മന്ത്രി കെ ടി രാമറാവു , മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ പ്രമുഖർ പ്രദർശന മത്സരം കാണാൻ എത്തിയിരുന്നു.സാനിയയുടെ വിടവാങ്ങൽ മത്സരത്തിനായി മാത്രമാണ് താൻ ഹൈദരാബാദിൽ എത്തിയതെന്നും, ടെന്നീസിന് മാത്രമല്ല ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണ് സാനിയയെന്നും കിരൺ റിജിജു പറഞ്ഞു. മത്സരശേഷം തെലങ്കാന മന്ത്രിമാരായ രാമറാവുവും വി ശ്രീനിവാസ ഗൗഡും ചേര്‍ന്ന് സാനിയയെ ആദരിച്ചു.

logo
The Fourth
www.thefourthnews.in