വാട്സ്അപ്പിന് പിന്നാലെ എൻഡ്-ടു -എൻഡ് എൻക്രിപ്ഷൻ ഫെയ്സ്ബുക്ക് മെസഞ്ചറിലും

വാട്സ്അപ്പിന് പിന്നാലെ എൻഡ്-ടു -എൻഡ് എൻക്രിപ്ഷൻ ഫെയ്സ്ബുക്ക് മെസഞ്ചറിലും

ഒരു ഉപയോക്താവിന്റെ സന്ദേശത്തിന്റെ ഉള്ളടക്കത്തെ മൂന്നാമത് ഒരു വ്യക്തി കാണുന്നതിൽ നിന്നും സംരക്ഷിക്കുകയാണ് എന്‍ഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചെയ്യുന്നത്

ഫെയ്സ്ബുക്ക് മെസഞ്ചറിൽ വരുന്ന പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. മെസഞ്ചർ ആപ്പിലേക്ക് ഉടനെത്തന്നെ എത്തുന്ന പ്രധാന ഫീച്ചറുകളിൽ ഒന്നാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ(E2EE). മെസഞ്ചർ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന എല്ലാവർക്കുമായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം കൊണ്ടുവരുന്നതിനായി ഫെയ്സ്ബുക്ക് കുറച്ചുകാലമായി പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത്തരം പദ്ധതികൾ സാധാരണയായി സുരക്ഷ ആവശ്യമുളള ഉപഭോക്താക്കൾ മാത്രമേ ഉപയോ​ഗിക്കാറുളളൂ എന്നാണ് കമ്പനി പറയുന്നത്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വരുന്നതോടെ സാങ്കേതികമായി ഒരു വലിയ ചുവടുവെപ്പാണ് സംഭവിക്കുക എന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്.വാട്സ്ആപ്പിന് ശേഷം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം ഫെയ്സ്ബുക്ക് മെസഞ്ചറിലേക്ക് വരുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഒരു ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ചാറ്റ് പ്ലാറ്റ്‌ഫോമാണ് ഫെയ്സ്ബുക്ക് മെസഞ്ചർ. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള സർക്കാർ ഏജൻസികളുടെ നീക്കത്തെ E2EE തടസ്സപ്പെടുത്തുമെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ മെസഞ്ചറിലേക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വരുന്നതോടെ പുതിയ വാദപ്രതിവാദങ്ങൾക്കാകും വഴിതുറക്കുക.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസഞ്ചർ പ്ലാറ്റ്‌ഫോം ഉപയോ​ഗിക്കുന്നവർ ഓരോ ചാറ്റിലും E2EE സ്വമേധയാ പ്രവർത്തനക്ഷമമാക്കണം. ഇൻസ്റ്റാഗ്രാമിലടക്കം ഓപ്റ്റ്-ഇൻ എൻക്രിപ്ഷൻ നിലവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഓടെ എല്ലാ ചാറ്റുകൾക്കും കോളുകൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സാധ്യമാക്കാനാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.

എന്താണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ?

ഒരു ഉപഭോക്താവിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം മൂന്നാമത് ഒരു വ്യക്തി കാണുന്നതിൽ നിന്നും സംരക്ഷിക്കുന്നുവെന്ന സേവനമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചെയ്യുന്നത്. അതിനാൽ അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശം പിന്നെ കാണാൻ കഴിയുകയുളളൂ. അതിനാൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനമുളള മെസഞ്ചറിലെ സന്ദേശങ്ങളുടെ ഉള്ളടക്കം വീണ്ടെടുക്കാൻ ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിന് പോലും കഴിയില്ല. മറ്റൊന്ന് മൊബൈൽ ഫോൺ നഷ്ടമായാലും അയച്ച സന്ദേശങ്ങൾ സുരക്ഷിതമായിരിക്കുകയും എപ്പോൾ വേണമെങ്കിലും സന്ദേശങ്ങൾ ഉപഭോക്താവിന് വീണ്ടെടുക്കാനും കഴിയുമെന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്റെ ഗുണമായി കമ്പനി അവകാശപ്പെടുന്നത്.

എന്നാൽ ഹാക്കർമാർക്കും നിയമപാലകർ അടക്കമുളള മൂന്നാം കക്ഷികൾക്കും ഡിജിറ്റൽ സംഭാഷണങ്ങള്‍ പരിശോധിക്കുന്നത് അസാധ്യമല്ലെങ്കിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വരുന്നതോടെ അത് കൂടുതൽ പ്രയാസകരമായിമാറും എന്നതാണ് പ്രത്യേകത. സമീപ വർഷങ്ങളിലായി മെറ്റയുടെ വിവിധ ചാറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് ഇപ്പോൾ മെസഞ്ചറിലേക്കും കൊണ്ടു വരാൻ പോകുന്നത്.

logo
The Fourth
www.thefourthnews.in