ആപ്പിളിലും പിരിച്ചുവിടൽ: റീട്ടെയിൽ ടീമിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ

ആപ്പിളിലും പിരിച്ചുവിടൽ: റീട്ടെയിൽ ടീമിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ

കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്

കുറച്ചുകാലമായി പിരിച്ചുവിടലുകൾ നിർത്തിവച്ചിരുന്ന ആപ്പിൾ, വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. വിവിധ ടെക് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, അങ്ങനെ ചെയ്യാതിരുന്ന ഒരേയൊരു ടെക് കമ്പനി ആപ്പിൾ മാത്രമായിരുന്നു. എന്നാലിപ്പോൾ ആപ്പിൾ തങ്ങളുടെ റീട്ടെയിൽ ടീമിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായാണ് ഏറ്റവും പുതിയ വിവരം.

എന്നാൽ ചെലവ് ചുരുക്കാനല്ല, കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. പിരിച്ചുവിടൽ എത്ര പേരെ ബാധിക്കുമെന്ന് നിലവിൽ വ്യക്തമല്ല. ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ സജ്ജീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതലയുള്ള ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. എന്നാൽ പിരിച്ചുവിടുന്ന ജീവനക്കാർക്ക് കമ്പനിയിലെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനും അവസരം നൽകിയിട്ടുണ്ട്. ആപ്പിളിൽ പുതിയ തസ്തികകൾ കണ്ടെത്താൻ കഴിയാത്തവർക്ക് കമ്പനി നാല് മാസത്തെ പിരിച്ചുവിടൽ വേതനം വാഗ്ദാനം ചെയ്യുന്നതായും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ഇതുവരെ വൻതോതിൽ പിരിച്ചുവിടലുകളൊന്നും നടത്താത്ത ഒരേയൊരു ടെക് കമ്പനിയാണ് ആപ്പിൾ. പിരിച്ചുവിടൽ കമ്പനിയുടെ അവസാന ആശ്രയമാണെന്ന് സിഇഒ ടിം കുക്ക് നേരത്തെ പറഞ്ഞിരുന്നു. കമ്പനി ചെലവുകൾ വളരെ കർശനമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ചില മേഖലകളിൽ നിയമനം വെട്ടിക്കുറയ്ക്കുകയാണെന്നും മറ്റുള്ളവയിൽ നിയമനം തുടരുകയാണെന്നും കുക്ക് പറഞ്ഞു. അതേസമയം, കരാറുകാരെ പിരിച്ചുവിടൽ, നിയമനം മന്ദഗതിയിലാക്കൽ, ബോണസ് വൈകിപ്പിക്കൽ, യാത്രാ ബഡ്ജറ്റ് കുറയ്ക്കൽ തുടങ്ങി മറ്റ് വഴികളിലൂടെ ആപ്പിൾ ചെലവ് കുറയ്ക്കുന്നുണ്ട്.

അതിനിടെ, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുമ്പത്തേക്കാളേറെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായും ആഗോള തലത്തില്‍ മാനനേജ് ടീമില്‍ വലിയ അഴിച്ചുപണികള്‍ ആസൂത്രണം ചെയ്യുന്നതായും മാര്‍ച്ചില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഈ പുനഃസംഘടനയുടെ ഭാഗമായി, ദക്ഷിണേഷ്യയുമായി കൂട്ടിച്ചേര്‍ക്കുന്നതിനുപകരം ഇന്ത്യയെ സ്വന്തമായി ഒരു വില്‍പ്പന മേഖലയായി പരിഗണിക്കാനാണ് കമ്പനിയുടെ നീക്കം. സമീപ കാലയളവില്‍ മെറ്റ പ്ലാറ്റ്‌ഫോമുകൾ, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഓറക്ക്ള്‍ തുടങ്ങിയ വന്‍കിട കമ്പനികളും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

logo
The Fourth
www.thefourthnews.in