ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സ് എത്തി

ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സ് എത്തി

റീപോസ്റ്റുകള്‍' എന്ന് വിളിക്കുന്ന റീട്വീറ്റുകളും 'ത്രെഡുകള്‍' എന്ന് വിളിക്കുന്ന ട്വീറ്റുകളും ഉപയോഗിച്ച്, ചില പദങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കിലും, ട്വിറ്ററിനോട് ഏറെ സാമ്യമുള്ളതാണ് ആപ്പ്

കാത്തിരിപ്പിന് വിരാമമായി, ട്വിറ്ററിന് ഭീഷണിയായി മെറ്റയുടെ ത്രെഡ്സ് എത്തി. ആദ്യ ഘട്ടത്തിൽ 100 രാജ്യങ്ങളിലാണ് തെഡ്സ് ലഭ്യമാകുക. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്സ് എത്താൻ വൈകും.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകൾക്ക് ശേഷം മെറ്റ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന ടെക്സ്റ്റ് ആപ്പാണ് ത്രെഡ്സ്. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് ആപ്പ് പ്ലേസ്റ്റോറുകളിൽ ലഭ്യമായത്. ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ ആപ്പ് സൗജന്യമായി ലഭ്യമാണ്.

മെറ്റാ ചീഫ് എക്സിക്യൂട്ടീവും ഫേസ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ''Let's do this. Welcome to Threads,'' എന്ന സന്ദേശമാണ് ആപ്പിൽ ആദ്യം എത്തിയത്. ഷക്കീറ, ജാക്ക് ബ്ലാക്ക് തുടങ്ങിയ സെലിബ്രിറ്റികള്‍ക്കും ഹോളിവുഡ് റിപ്പോര്‍ട്ടര്‍, വൈസ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയുള്‍പ്പെടെയുള്ള മീഡിയ ഔട്ട്ലെറ്റുകള്‍ക്കും ഇതിനോടക്കം ആപ്പിൽ അക്കൗണ്ട് ഉണ്ട്.

ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. ത്രെഡ്സ് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആവശ്യമാണ്. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍, അവര്‍ ഉപയോഗിക്കുന്ന അതേ അക്കൗണ്ടുകള്‍ ഉപയോഗിച്ചുകൊണ്ട് പുതിയ ആപ്പ് ഉപയോഗിക്കാം. റീപോസ്റ്റുകള്‍' എന്ന് വിളിക്കുന്ന റീട്വീറ്റുകളും 'ത്രെഡുകള്‍' എന്ന് വിളിക്കുന്ന ട്വീറ്റുകളും തുടങ്ങി, ചില പദങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കിലും, ട്വിറ്ററിനോട് ഏറെ സാമ്യമുള്ളതാണ് ത്രെഡ്സ്.

200 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വീകാര്യത നേടുക എന്ന ആദ്യ കടമ്പ ത്രഡ്സ് നിഷ്പ്രയാസം മറികടക്കും. മസ്‌കിന് കീഴില്‍ ട്വിറ്ററില്‍ നിലനില്‍ക്കുന്ന അരാചകത്വം മുതലെടുക്കാനുള്ള സക്കര്‍ബര്‍ഗിന്റെ നീക്കമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. സെലിബ്രിറ്റികള്‍, കമ്പനികള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കുള്ള ആശയവിനിമയ സംവിധാനമായി ത്രഡ്സ് മാറ്റി സ്ഥാപിക്കപ്പെടുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്.

''ഇത് വളരെ ലളിതമാണ്: കര്‍ദാഷിയാനോ ബീബറോ മെസ്സിയോ പോലുള്ള ധാരാളം ഫോളോവേഴ്സ് ഉള്ള ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പതിവായി ത്രെഡ്സില്‍ പോസ്റ്റുചെയ്യാന്‍ തുടങ്ങിയാല്‍, ഒരു പുതിയ പ്ലാറ്റ്ഫോം വേഗത്തില്‍ അഭിവൃദ്ധി പ്രാപിക്കും,'' സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ബ്രയാന്‍ വീസര്‍ സബ്സ്റ്റാക്കില്‍ പറഞ്ഞു.

ട്വിറ്ററിന് ഭീഷണിയായി ത്രെഡ്സ് എത്തി
ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനുമായി മെറ്റ: ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ത്രെഡ്സ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യുകെയിലെ 18 വയസിന് താഴെയുള്ള എല്ലാ ഉപഭോക്താക്കളുടേയും അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി മാറ്റിയിരുന്നു. ഉപയോക്താവ് അംഗീകരിക്കുന്ന ആളുകള്‍ക്ക് മാത്രം അക്കൗണ്ടിലേക്ക് പ്രവേശനം നല്‍കുന്ന രീതിയാണ് ഇത്.

ഇലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററിന് വലിയ എതിരാളിയായിരിക്കും ത്രെഡ്സ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്വിറ്ററിന് പകരക്കാരനായി നിരവധി സോഷ്യല്‍ മീഡിയ ആപ്പുകള്‍ എത്തിയിട്ടുണ്ടെങ്കിലും ട്വിറ്ററിനെ മാറ്റി സ്ഥാപിക്കും വിധം ഒരു എതിരാളി ഇതുവരെ ഉണ്ടായിട്ടില്ല. ഇത് മാറ്റാൻ ത്രെഡ്സിനാകുമോ എന്നാണ് ഇനി കാണേണ്ടത്.

logo
The Fourth
www.thefourthnews.in