കോവിഡാനന്തരം  ഉപയോക്താക്കള്‍ കുറഞ്ഞു; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ക്ലബ് ഹൗസ്

കോവിഡാനന്തരം ഉപയോക്താക്കള്‍ കുറഞ്ഞു; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ക്ലബ് ഹൗസ്

ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് 50 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള തീരുമാനം കമ്പനി അറിയിച്ചത്

കോവിഡ് കാലത്തെ ജനങ്ങളുെടെ പ്രിയപ്പെട്ട ഓഡിയോ ആപ്പായ ക്ലബ് ഹൗസ്‌ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങുന്നു. അന്‍പതു ശതമാനം ജീവനക്കാരെ വെട്ടി കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ലോകം സാധാരണ ഗതിയിലായപ്പോള്‍ ആപ്പുപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും കമ്പനി പറയുന്നു. ഈ അവസരത്തിലാണ് കമ്പനിയിലെ ജീവനക്കാരെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ലോക് ഡൗണിനു ശേഷം ലോകം പഴയജീവിതത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ക്ലബ് ഹൗസില്‍ സുഹൃത്തുക്കളെ കണ്ടെത്തുന്നതും അവരുമായി ദീര്‍ഘ സംഭാഷണങ്ങള്‍ നടത്തുന്നതിനും പലര്‍ക്കും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമാണ് ക്ലബ് ഹൗസ് സ്ഥാപകരായ പോള്‍ ഡേവിസും രോഹന്‍ മെമോയിലും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

കോവിഡ് ലോക്ക്ഡൌണിനെ തുടര്‍ന്ന് സാമൂഹിക ജീവിതം നഷ്ടമായതോടെയാണ് ജനങ്ങള്‍ സാങ്കേതിക വിദ്യയെ വല്ലാതെ ആശ്രയിച്ചു തുടങ്ങിയത്. സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ സാങ്കേതിക വിദ്യ ഒരു പരിധി വരെ സഹായിക്കുകയും ചെയ്തു. ഈ സമയത്താണ് ക്ലബ് ഹൗസ് പോലെയുള്ള കമ്യൂണിറ്റി ആപ്പുകള്‍ക്ക് പ്രചാരം ലഭിച്ചത്. ഓഡിയോ സന്ദേശങ്ങള്‍ അയക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഉപകാരപ്പെടുന്ന പ്ലാറ്റ് ഫോമായിരുന്നു ക്ലബ് ഹൗസ്. കോവിഡാനന്തരം സാമൂഹിക ജീവിതത്തിലേക്ക് മനുഷ്യര്‍ തിരിഞ്ഞപ്പോള്‍ ആപ്പിന്റെ ഉപയോഗം കുറഞ്ഞു.

ഓഡിയോ സന്ദേശങ്ങള്‍ അയക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഉപകാരപ്പെടുന്ന പ്ലാറ്റ് ഫോമായിരുന്നു ക്ലബ്

ക്ലബ് ഹൗസ് 2020 ലാണ് നിലവില്‍ വരുന്നത്. ആദ്യം ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങി. കോവിഡാനന്തരം പുതിയ മാറ്റത്തോടെ ആപ്പിനെ പുനസജ്ജീകരിക്കാന്‍ പദ്ധതിയിടുകയാണ് ക്ലബ് ഹൗസ്, ഇതിനായി കുറച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു ടീം സജ്ജീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ട്വിറ്റര്‍ ഫേസ് ബുക്ക് ലൈവ് ഓഡിയോ റൂംസ്, സ്‌പോട്ടിഫൈ ലൈവ് എന്നീ ആപ്പുകളിലെ ഫീച്ചറുകളും ഉള്‍പ്പെടുത്തി ആപ്പിന് പുതിയ മുഖം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

logo
The Fourth
www.thefourthnews.in