1.7കോടി രൂപയുണ്ടോ? 10 വര്‍ഷത്തേക്ക് ബാലിയില്‍ താമസിക്കാം
ലോകസഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇന്തോനേഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ബാലി. ബാലി കേന്ദ്രീകരിച്ച് പുതിയ ടൂറിസം പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
അഞ്ച് വർഷത്തേക്കും 10 വർഷത്തേക്കും ഇന്തോനേഷ്യയിലേക്ക് വിസ ലഭിക്കും. പക്ഷെ ഒരു ഡിമാന്‍ഡുണ്ട്. ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞത് ഒരു കോടി 70 ലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണം. ദീർഘകാല താമസത്തിനായി 'സെക്കന്‍ഡ് ഹോം' വിസയാണ് വാഗ്ദാനം. ക്രിസ്മസ് വരുന്നതോടെ പുതിയ വിസാ നിയമം നടപ്പാക്കും.
ഇന്തോനേഷ്യന്‍ സമ്പദ് വ്യവസ്ഥയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നതിന് വിദേശികള്‍ക്ക് സാമ്പത്തികേതര പ്രോത്സാഹനമായിരിക്കും പദ്ധതിയെന്ന് ഇമിഗ്രേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍, വിഡോഡോ ഏകത്ജഹ്ജന പ്രതികരിച്ചു.
കോസ്റ്റാറിക്ക മുതല്‍ മെക്സിക്കോ വരെയുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകളെയും ജോലിയില്‍ നിന്ന് വിരമിച്ചവരെയും സമ്പന്നരെയും ലക്ഷ്യംവെച്ചുള്ള ദീർഘകാല താമസ വിസയാണ് ഇന്തോനേഷ്യ വാഗ്ദാനം ചെയ്യുന്നത്.