ഹൃദയാഘാത മരണങ്ങളിൽ പകുതിയിലേറെയും സംഭവിക്കുന്നത് വീടുകളിൽ, ചികിത്സ വൈകുന്നത് മൂലമെന്ന് പഠനം

ഹൃദയാഘാത മരണങ്ങളിൽ പകുതിയിലേറെയും സംഭവിക്കുന്നത് വീടുകളിൽ, ചികിത്സ വൈകുന്നത് മൂലമെന്ന് പഠനം

2,466 മൃതദേഹപരിശോധനകളാണ് പഠനത്തിനായി വിലയിരുത്തിയത്

ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളിൽ പകുതിയിലേറെയും സംഭവിക്കുന്നത് വീടുകളിലെന്ന് പഠനം. ഇതിനുകാരണം ചികിത്സ വൈകുന്നതാണെന്നും ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനം പറയുന്നു.

ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആദ്യ മണിക്കൂറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾ ബോധവാന്മാരല്ല. ഹൃദയാഘാതവും സ്‌ട്രോക്കും പോലുള്ള അത്യാഹിതം സംഭവിക്കുന്ന രോഗികളിൽ ചെറിയൊരു വിഭാഗം മാത്രമേ കൃത്യ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളിൽ എത്താറുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു.

ഹൃദയാഘാത മരണങ്ങളിൽ പകുതിയിലേറെയും സംഭവിക്കുന്നത് വീടുകളിൽ, ചികിത്സ വൈകുന്നത് മൂലമെന്ന് പഠനം
കരുത്തുള്ള കാലുകളാണോ? ഹൃദയസ്തംഭന സാധ്യത കുറയുമെന്ന് പുതിയ പഠനം

2,466 മൃതദേഹപരിശോധനകളാണ് പഠനത്തിനായി വിലയിരുത്തിയത്. ഇതിൽ ഹൃദയയാഘാതവും സ്ട്രോക്കും മൂലം മരിച്ചവരിൽ കൃത്യമായ ചികിത്സ തേടുന്നതിൽ കാലതാമസമുണ്ടായെന്ന് വ്യക്തമായി. ഇതിന്റെ കാരണങ്ങളും പഠനത്തിൽ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 10.8 ശതമാനം പേർ മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ആരോഗ്യകേന്ദ്രത്തിൽ എത്തിയത്.

മരണങ്ങളിൽ 55 ശതമാനവും ക‍ൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞത് മൂലമാണെന്നും എയിംസിലെ കാർഡിയോളജി പ്രൊഫസർ ഡോ. അംബുജ് റോയ് പറയുന്നു. രോഗത്തിന്റെ തീവ്രത തിരിച്ചറിയാൻ കഴിയാത്തതും സാമ്പത്തിക പരിമിതികളുമാണ് ചികിത്സ തേടുന്നതിൽ കാലതാമസം വരാനുള്ള പ്രധാന കാരണങ്ങളായി കണ്ടെത്തിയതെന്നും ഡോ. റോയ് കൂട്ടിച്ചേർത്തു.

ഹൃദയാഘാത മരണങ്ങളിൽ പകുതിയിലേറെയും സംഭവിക്കുന്നത് വീടുകളിൽ, ചികിത്സ വൈകുന്നത് മൂലമെന്ന് പഠനം
ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ നടത്തം ഗുണകരമെന്ന് പഠനം

രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളിൽ പത്തിൽ ഒരാൾ മാത്രമാണ് കൃത്യ സമയത്ത് ആരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ടുള്ളത്. ഉയർന്ന വരുമാനമുള്ള കുടുംബങ്ങളും താമസിക്കുന്നതിന് അടുത്ത് തന്നെ ആരോ​ഗ്യ കേന്ദ്രങ്ങളുള്ളവരുമാണ് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രികളിൽ എത്തിച്ചേരുന്നതെന്നും പഠനത്തിൽ കണ്ടെത്തി.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അനുവ​ദിച്ച ധനസഹായത്തിലാണ് പഠനം നടത്തിയത്. 2020-21ൽ 21 ലക്ഷം ജനസംഖ്യയുള്ള ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബദ്ഖൽ, ബല്ലബ്ഗഡ് എന്നീ പ്രദേശങ്ങളിലാണ് പഠനം നടത്തിയത്. 2019 ജൂലൈ 1നും 2020 ജൂൺ 30നും ഇടയിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ കണക്കാണ് പഠനത്തിനായി ശേഖരിച്ചത്.

ഹൃദയസ്തംഭനത്തിന്റെയും സ്‌ട്രോക്കിന്റെയും ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ ചികിത്സയെക്കുറിച്ചും ആളുകൾക്ക് അവബോധം നൽകേണ്ടത് അത്യാവശ്യമാണെന്ന് പഠനത്തിൽ നിന്ന് വ്യക്തമായെന്ന് ഡോക്ടർമാർ പറയുന്നു.

logo
The Fourth
www.thefourthnews.in