നിപ വീണ്ടുമെത്തുമ്പോള്‍; പരിധിവിടുന്ന വൈറസ് വ്യാപന വഴികള്‍

നിപ വീണ്ടുമെത്തുമ്പോള്‍; പരിധിവിടുന്ന വൈറസ് വ്യാപന വഴികള്‍

വൈറസ് ഒരു ആതിഥേയ ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നതാണ് സ്പില്‍ഓവര്‍.. വവ്വാലുകളില്‍ മാത്രം മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 ഇനം വൈറസുകളുണ്ടത്രേ.

പരിസ്ഥിതിനാശം മൂലം ആവാസസ്ഥാനം നഷ്ടപ്പെടുന്ന വന്യജീവികളിലെ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് ജനിതകമാറ്റങ്ങള്‍ വരുത്തി പുതിയ ജീവിതത്തിന് അനുരൂപപ്പെടുന്നു. മനുഷ്യനില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഇടക്കാലജീവിയില്‍ വാസമുറപ്പിച്ചും വൈറസുകള്‍ക്ക് പരിണാമം സംഭവിക്കാം.

പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനായ ഡേവിഡ് ക്വാമെന്റെ 2012-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണ് 'Spillover : Animal infections and the next human pandemic ' എന്നത് . കോവിഡ് മഹാമാരിക്കാലത്തിനു മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. Spillover എന്നതിന് മലയാളത്തില്‍ അതിരുകവിഞ്ഞൊഴുകുക എന്നാണര്‍ത്ഥം. അതുവരെയുള്ള തന്റെ ശാസ്ത്ര നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് വരാന്‍പോകുന്ന ഒരു വൈറസ് രോഗത്തേക്കുറിച്ച് ക്വാമെന്‍ സൂചിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാന്‍ സിറ്റിയില്‍ നിന്ന് കോവിഡ്-19 രോഗം ലോകമെമ്പാടും പടരുന്നത്. ഇവിടത്തെ സീ ഫുഡ്, വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് ഉത്ഭവിച്ച കോവിഡ് പിന്നീട് ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചക്കുകയും ചെയ്തു.

എന്തുകൊണ്ട് ചില സ്ഥലങ്ങളില്‍ നിന്നു മാത്രം വൈറസ് വ്യാപനം?

എന്തുകൊണ്ട് ചില സ്ഥലങ്ങളില്‍ നിന്നു മാത്രം വൈറസ് വ്യാപനം നടക്കുന്നെന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കാനും പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍ ആവശ്യമാണ്. സാധാരണയായി വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയ ജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ടാണ് ഇതു സംഭവിക്കുന്നത്. അതിനാല്‍ ആതിഥേയന് അധികം ബുദ്ധിമുട്ടുണ്ടാക്കാന്‍ വൈറസ് ശ്രമിക്കില്ല. സവിശേഷമായ ശാരീരിക പ്രത്യേകതകള്‍ മൂലം അതിഥേയന്‍ സ്വയം സംരക്ഷിക്കുകയും ചെയ്യും. ഇപ്രകാരം പരസ്പരാശ്രിതരായി വൈറസിനെ ലക്ഷണങ്ങളില്ലാതെ കൊണ്ടുനടക്കുന്ന ജീവികള്‍ വൈറസിന്റെ സംഭരണികളായി അറിയപ്പെടുന്നു (reservoir host). ആവാസവ്യവസ്ഥകള്‍ക്കു കോട്ടംവന്നിട്ടില്ലാത്ത, ജൈവവൈവിധ്യം കൂടുതലുള്ള സ്ഥലങ്ങളിലാണ് വൈറസും സംഭരണികളുമായി ഇത്തരത്തിലൊരു സഹവാസം തലമുറകളായി നിലനിന്നു പോരുന്നത്. ഉദാഹരണത്തിന് സസ്തനികളില്‍ വവ്വാലുകളിലും എലികളിലും അറിഞ്ഞതും അറിയാത്തതുമായ ധാരാളം വൈറസുകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരിക്കും. വവ്വാലുകളില്‍ മാത്രം മനുഷ്യനെ ബാധിച്ചേക്കാവുന്ന 61 ഇനം വൈറസുകളുണ്ടത്രേ.

പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകര്‍ക്കുന്ന മനുഷ്യന്റെ ഇടപെടലുകളാണ് തലമുറകളായി നിലനില്‍ക്കുന്ന ജൈവബന്ധങ്ങളെ ഇല്ലാതാക്കുന്ന മുഖ്യകാരണം. വനസമ്പത്ത് നശിപ്പിക്കുമ്പോള്‍, വന്യജീവികളുടെ സ്വാഭാവിക വാസസ്ഥലങ്ങള്‍ ഇല്ലാതാകും. അവയെ വില്‍ക്കുകയും കൊന്നുതിന്നുകയും ചെയ്യുമ്പോള്‍ വൈറസുകള്‍ക്കും അവയുടെ വാസസ്ഥലം നഷ്ടമാകും. ചിരകാലമായുള്ള ആതിഥേയരെ നഷ്ടമാകുമ്പോള്‍ പിന്നെ വൈറസുകളുടെ മുമ്പില്‍ രണ്ടുവഴികളേ ഉണ്ടാകൂ. ഒന്നാമത്തേത് കൂട്ടവംശനാശം, അതല്ലെങ്കില്‍ പുതിയൊരു ആതിഥേയ ജീവിയെ കണ്ടെത്തണം. ഇന്ന് ലോകത്തില്‍ എണ്ണത്തിലും ആധിപത്യത്തിലും മുന്നില്‍ നില്‍ക്കുന്ന മനുഷ്യര്‍ അപ്പോള്‍ നല്ലൊരു സ്വാഭാവിക തിരഞ്ഞെടുപ്പാകുന്നു. മനുഷ്യ ശരീരത്തില്‍ വളരാനും പെരുകാനുമുള്ള പുതിയ ചില മാറ്റങ്ങള്‍ വൈറസുകള്‍ നേടിയെടുക്കുന്നു.

ചിരകാലമായുള്ള ആതിഥേയരെ നഷ്ടമാകുമ്പോള്‍ പിന്നെ വൈറസുകളുടെ മുമ്പില്‍ രണ്ടുവഴികളേ ഉണ്ടാകൂ. ഒന്നാമത്തേത് കൂട്ടവംശനാശം, അതല്ലെങ്കില്‍ പുതിയൊരു ആതിഥേയ ജീവിയെ കണ്ടെത്തണം. ഇന്ന് ലോകത്തില്‍ എണ്ണത്തിലും ആധിപത്യത്തിലും മുന്നില്‍ നില്‍ക്കുന്ന മനുഷ്യര്‍ അപ്പോള്‍ നല്ലൊരു സ്വാഭാവിക തിരഞ്ഞെടുപ്പാകുന്നു.

കൊറോണ പോലെയുള്ള ആര്‍എന്‍എ (RNA) ജനിതകവസ്തുവായ വൈറസുകള്‍ക്ക് ഇത്തരം ജനിതക മാറ്റങ്ങള്‍ (Mutations) എളുപ്പമാണ്. അങ്ങനെ മനുഷ്യനില്‍ വൈറസുകള്‍ സ്ഥാനമുറപ്പിക്കുന്നതോടെ സാഹചര്യമനുസരിച്ച് ചെറുരോഗബാധ മുതല്‍ മഹാമാരി വരെ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ടാകുന്നു. ഇങ്ങനെ വൈറസ് ഒരു ആതിഥേയ ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നതാണ് സ്പില്‍ഓവര്‍ (Spillover). ഇതു മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്കാകുമ്പോള്‍ സൂണോട്ടിക് സ്പില്‍ഓവര്‍ (Zoonotic Spillover) എന്ന് വിളിക്കപ്പെടുന്നു. ആഗോളവത്കരണവും, പുത്തന്‍ സാങ്കേതിക വിദ്യകളും മനുഷ്യനു നല്‍കിയ പുത്തന്‍ സ്വഭാവജീവിത രീതികള്‍ പുതുതായി ഉദയം ചെയ്ത രോഗങ്ങള്‍ (Emerging diseases) വ്യാപകമായി പകരുന്നതിനും കാരണമായി.

പുത്തന്‍ രോഗങ്ങള്‍ എന്നും ഭീഷണി

മനുഷ്യനെ ബാധിക്കുന്ന പുത്തന്‍ സാംക്രമിക രോഗങ്ങളില്‍ ഏറ്റവും പ്രബലമാണ് ജന്തുജന്യരോഗങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ലോകമൃഗാരോഗ്യ സംഘടന നല്‍കുന്ന കണക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. നിലവില്‍ മനുഷ്യനെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളില്‍ 75 ശതമാനവും ജന്തുജന്യമാണ്. ഓരോ വര്‍ഷവും മനുഷ്യനില്‍ പുതുതായി കാണുന്ന സാംക്രമിക രോഗങ്ങളില്‍ അഞ്ചില്‍ മൂന്നും മൃഗങ്ങളില്‍ നിന്നാണ്. ജൈവായുധങ്ങളായി ഉപയോഗിക്കപ്പെട്ടേക്കാമെന്നു കരുതുന്ന രോഗാണുക്കളില്‍ 80 ശതമാനവും മൃഗജന്യമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്നത്. കോവിഡിന്റെ കണക്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ 1981 മുതല്‍ മൂന്നു കോടിയിലധികം ജനങ്ങള്‍ ജന്തുജന്യ രോഗങ്ങള്‍ ബാധിച്ച് മരിച്ചിട്ടുണ്ട്.

കേരളം സൂക്ഷിക്കണമോ?

'കേരളം മഹാമാരികളുടെ പ്രഭവകേന്ദ്രമായേക്കാം' എന്ന തലക്കെട്ടില്‍ ഒരു മലയാള ദിനപ്പത്രത്തില്‍ കുറച്ചുകാലം മുന്‍പ് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എം.ജി. സര്‍വകലാശാല യിലെ ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധീകരിച്ച അവലോകന പ്രബന്ധമായിരുന്നു വാര്‍ത്തയുടെ ആധാരം. സംസ്ഥാനത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന എച്ച് 1 എന്‍ 1, പക്ഷിപ്പനി തുടങ്ങിയ ഇന്‍ഫ്ളുവന്‍സ വൈറസുകളെക്കുറിച്ച് സമഗ്രപഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. വിസ്തൃത വനമേഖലയും ലക്ഷക്കണക്കിനു വളര്‍ത്തുപക്ഷിമൃഗങ്ങളുമുള്ള കേരളത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരാന്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് ഗവേഷണസംഘം ചൂണ്ടിക്കാട്ടിയത്. മേല്‍പ്പറഞ്ഞ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അവലോകനം ചെയ്യേണ്ടിയിരിക്കുന്നു.

സംസ്ഥാനത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന എച്ച് 1 എന്‍ 1, പക്ഷിപ്പനി തുടങ്ങിയ ഇന്‍ഫ്ളുവന്‍സ വൈറസുകളെക്കുറിച്ച് സമഗ്രപഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. വിസ്തൃത വനമേഖലയും ലക്ഷക്കണക്കിനു വളര്‍ത്തുപക്ഷിമൃഗങ്ങളുമുള്ള കേരളത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരാന്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് ഗവേഷണസംഘം ചൂണ്ടിക്കാട്ടിയത്.

വൈറസുകള്‍ വരുന്നതും പടരുന്നതും എങ്ങനെയെന്ന് മനസ്സിലാക്കണം

പരിസ്ഥിതിനാശം മൂലം ആവാസസ്ഥാനം നഷ്ടപ്പെടുന്ന വന്യജീവികളിലെ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് ജനിതകമാറ്റങ്ങള്‍ വരുത്തി പുതിയ ജീവിതത്തിന് അനുരൂപപ്പെടുന്നു. മനുഷ്യനില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഇടക്കാലജീവിയില്‍ വാസമുറപ്പിച്ചും വൈറസുകള്‍ക്ക് പരിണാമം സംഭവിക്കാം. പരിസ്ഥിതി നശീകരണം, കാലാവസ്ഥാ മാറ്റം, മാറുന്ന കൃഷിരീതികള്‍, നഗരവത്കരണം തുടങ്ങിയ നിരവധി മാനുഷിക പ്രവര്‍ത്തികള്‍ രോഗങ്ങള്‍ ഉടലെടുക്കാന്‍ പര്യാപ്തമാണ്. ആഗോളവത്കരണവും, കുടിയേറ്റവും രോഗവ്യാപനത്തെ സഹായിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം മനുഷ്യരെ ആതിഥേയരായി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം അവന്റെ എണ്ണക്കൂടുതലാണ്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള, നഗരവത്കരണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജൈവവൈവിധ്യസമൃദ്ധമായ ഉഷ്ണമേഖലാ മഴക്കാടുകള്‍ സമ്പന്നമാക്കിയ പശ്ചിമഘട്ട മലനിരകള്‍ കേരളത്തിന്റെ കിഴക്കുഭാഗത്തുണ്ട്. നിപയുടെ കാര്യംതന്നെയെടുത്താല്‍ വവ്വാലുകള്‍ക്ക് താവളവും, ഭക്ഷണവും നല്‍കിയ കാടുകള്‍ക്ക് മരണമണി മുഴങ്ങിയപ്പോള്‍ അവ നിലനില്‍പ്പിനായി ഗ്രാമങ്ങളില്‍ രാപാര്‍ക്കുകയും വീട്ടു മുറ്റത്തെ വൃക്ഷങ്ങളില്‍ അഭയം തേടുകയും ചെയ്തു. കൊറോണ വൈറസിനേക്കാള്‍ മൂന്നിരട്ടി ജനിതക പരിവര്‍ത്തനശേഷിയുള്ള ഇന്‍ഫ്ളുവന്‍സ വൈറസ് മൂലമുള്ള രോഗങ്ങള്‍ ഇപ്പോള്‍ ഇടയ്ക്കിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പഠനവിധേയമാക്കേണ്ടതാണ്.

വയനാട്ടില്‍ കുരങ്ങുപനി പ്രത്യക്ഷപ്പെട്ടതുതന്നെ കാടും, നാടും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാകുന്നതിന് ഉദാഹരണമാണ്. വന്യജീവികളെ നിയമവിരുദ്ധമായി പിടിക്കുന്നതും, കള്ളക്കടത്തു നടത്തുന്നതും അപകടകരമാണ്. വന്യമൃഗങ്ങളെ കൊല്ലുന്നതും തിന്നുന്നതുമൊക്കെ വൈറസുകള്‍ ഒളിവില്‍നിന്നും പുറത്തിറങ്ങാന്‍ കാരണമാകും. എവിടെയൊക്കെ ജൈവവൈവിധ്യവും പരിസ്ഥിതിയുടെ സന്തുലനാവസ്ഥയും തകര്‍ക്കപ്പെടുന്നുവോ അവിടെയൊക്കെ അനാഥരാകുന്ന വന്യജീവികളും വൈറസുകളുമുണ്ടാകാം. അതിജീവനത്തിനായി വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസുകള്‍ എത്താന്‍ സാധ്യതയും കൂടാം. ഒരു കാര്യം കൂടി ഓര്‍ത്തിരിക്കണം. Spillover എന്നത് അപ്പോഴും അപൂര്‍വമായ പ്രതിഭാസമായാണ് കണക്കാക്കപ്പെടുന്നതെന്നത് ആശ്വാസകരമാണ്. കാരണം ഒരുപാട് പ്രതിബന്ധങ്ങള്‍ മറികടന്ന് മാത്രമേ വൈറസിന് പുതിയൊരു ആതിഥേയനിലെത്താനാവൂ എന്ന് പഠനങ്ങള്‍ പറയുന്നു. തയാറായിരിക്കുക എന്നതാണ് ഏതൊരു ആരോഗ്യപ്രതിസന്ധിയേയും നേരിടാനുള്ള ശക്തമായ മാര്‍ഗം. ഇതിനായി ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണ്. ഏതുതരം വൈറസുകള്‍ അല്ലെങ്കില്‍ രോഗബാധകളാണ് ഭീഷണിയുയര്‍ത്തുന്നതെന്ന നിരന്തര നിരീക്ഷണം ആവശ്യമാണ്. മനുഷ്യ, മൃഗ ആരോഗ്യം ചേര്‍ത്തുവെച്ചുള്ള വണ്‍ ഹെല്‍ത്ത് സമീപനമാണ് ഇന്നു വേണ്ടത്. രാജ്യത്തെ വെറ്ററിനറി സര്‍വീസിനെ വന്യജീവികളുമായി ബന്ധപ്പെട്ട രോഗബാധ, രോഗസംക്രമണം, നരീക്ഷണം, പ്രതിരോധം എന്നിവയ്ക്കായി ഒരുക്കണം. ഇന്ന് വെറ്ററിനറി കോളജുകളില്‍ വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കും, രോഗങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം വന്യജീവികളുമായി ബന്ധപ്പെട്ട പഠനത്തിനും നല്‍കണം. ഇതിനായി ശാസ്ത്രപഠനത്തിനുള്ള ധനസാഹയവും, അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.

logo
The Fourth
www.thefourthnews.in