മരണനിരക്ക് നൂറു ശതമാനം; കോവിഡ്-19ന്‌റെ പുതിയ വകഭേദം വികസിപ്പിച്ച് ചൈന

മരണനിരക്ക് നൂറു ശതമാനം; കോവിഡ്-19ന്‌റെ പുതിയ വകഭേദം വികസിപ്പിച്ച് ചൈന

ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ട്രക്കിയ, തലച്ചോറ് എന്നീ ഭാഗങ്ങളെ അണുബാധ ബാധിച്ചിരുന്നു. ജീവികളില്‍ മരണകാരണമാകാവുന്ന തരത്തില്‍ അണുബാധ തലച്ചോറിനെ ബാധിച്ചതായി ഗവേഷകര്‍ പറയുന്നു

നൂറു ശതമാനം മരണനിരക്ക് കണക്കാക്കാവുന്ന കോവിഡ്-19ന്‌റെ പുതിയ വകഭേദം വികസിപ്പിച്ച് ചൈന. ജിഎക്‌സ്_പി2വി (GX-_P2V) എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം മനുഷ്യരുടേതിനു സമാനമായ ജീനുകളോടു കൂടിയ എലികളില്‍ നൂറു ശതമാനം മരണനിരക്ക് കണ്ടെത്തിയതായി ബീജിങ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. പിയര്‍ റിവ്യു നടത്താത്ത ഈ പഠനം bioRxiyയുടെ പ്രീപിന്‌റ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യരുടേതിനു സമാനമായ ജനിതകഘടനയോടു കൂടിയ എലികളിലെ തലച്ചോറിനെയാണ് GX_P2V വകഭേദം ലക്ഷ്യം വച്ചത്. ഈ എലികളില്‍ അണുബാധ പ്രത്യക്ഷപ്പെട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ഭാരം കുറഞ്ഞതായും കണ്ണുകള്‍ വെളുത്ത നിറത്തിലായതായും ഗവേഷകര്‍ പറയുന്നു. എട്ട് ദിവസത്തിനുള്ളില്‍ ഇവ മരണപ്പെടുകയും ചെയ്തു.

മനുഷ്യരിലെ എസിഇ2-ട്രാന്‍സ്‌ജെനിക് കേന്ദ്രീകരിച്ചാണ് എലികളില്‍ പഠനം നടത്തിയത്. മനുഷ്യരിലുള്ള വൈറസ് വഹിക്കാന്‍തക്ക രീതിയില്‍ എലികളെ മാറ്റിയിരുന്നു. പരിണിത ഫലങ്ങള്‍ മനസിലാക്കാനായി GX_P2V അണുബാധയ്ക്ക് എലികളെ വിധേയമാക്കി. പ്രതീക്ഷച്ചതിലും അപ്പുറമായിരുന്നു ഈ എലികളിലുണ്ടായ മരണനിരക്ക്. ഇത് വകഭേദം മാരകമാണെന്നതിന്‌റെ സൂചനയാണ് നല്‍കുന്നത്.

ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ട്രക്കിയ, തലച്ചോറ് എന്നീ ഭാഗങ്ങളെ അണുബാധ ബാധിച്ചിരുന്നു. ജീവികളില്‍ മരണകാരണമാകാവുന്ന തരത്തില്‍ അണുബാധ തലച്ചോറിനെ ബാധിച്ചതായി ഗവേഷകര്‍ പറയുന്നു.

GX_P2V മസ്തിഷ്‌ക അണുബാധയ്ക്കു കാരണമാകുന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. ഈ പ്രതിഭാസത്തിന് പിന്നിലെ സംവിധാനങ്ങള്‍ പൂര്‍ണമായി മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, ഈ പഠനം പുതിയ വകഭേദത്തിന്റെ തീവ്രതയും ഗുരുതരാവസ്ഥയും ബോധ്യപ്പെടുത്തുന്നുണ്ട്.

കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് നുഴഞ്ഞുകയറാന്‍ കഴിയുന്ന വൈറസ് ചികിത്സയുടെയും പ്രതിരോധത്തിന്റെയും കാര്യത്തില്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

ചൈനയില്‍ വികസിപ്പിച്ച ഈ വകഭേദം ലോകമെങ്ങും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വൈറസുകള്‍ നിരന്തരം രൂപമാറ്റ പ്രക്രിയയ്ക്ക് വിധേയമാകുകയും പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും ചെയ്യുമെന്നതിന്‌റെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വികസിപ്പിച്ചെടുത്ത ഈ പുതിയ വകഭേദം. അപകടകരമായ രോഗാണുക്കളെ അഭിമുഖീകരിക്കുമ്പോള്‍ വിശദമായ ശാസ്ത്രീയ ഗവേഷണം നടത്തേണ്ടതിന്‌റെ ആവശ്യകതയും ഈ പഠനം ഓര്‍മപ്പെടുത്തുന്നു.

കോവിഡ്-19 പോലുള്ള വൈറസുകളിലെ മ്യൂട്ടേഷന്‍ അപൂര്‍വമല്ല. കാലക്രമേണ ഇവയ്ക്ക് സ്വഭാവികമായ രൂപമാറ്റം സംഭവിക്കുമ്പോള്‍ അരോഗ്യത്തെ ഏതുരീതിയില്‍ ബാധിക്കുന്നുവെന്ന് ഗവേഷകര്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ വകഭേദങ്ങള്‍ വൈറസിന് എങ്ങനെ പരിണമിക്കാനും പൊരുത്തപ്പെടാനും സാധിക്കുമെന്ന് കാണിച്ചുതരുന്നു.

ഒരു പുതിയ വകഭേദം ലോകം മുഴുവന്‍ വ്യാപിക്കണമെന്നോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കണമോ എന്നു നിര്‍ബന്ധമില്ല. ലോകമെമ്പാടുമുള്ള ഗവേഷകര്‍ ജാഗ്രത പാലിക്കുകയും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in