കോവിഡ് ബാധിച്ച് 7 ദിവസമെങ്കിലും കിടപ്പിലായവരില്‍ ലോംഗ് കോവിഡ് കൂടുതല്‍

കോവിഡ് ബാധിച്ച് 7 ദിവസമെങ്കിലും കിടപ്പിലായവരില്‍ ലോംഗ് കോവിഡ് കൂടുതല്‍

രോഗം ബാധിച്ച് മൂന്നു മാസത്തിനുശേഷം രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് ലോംഗ് കോവിഡ് ആയി കണക്കാക്കാമെന്ന് ലോകാരോഗ്യസംഘടന പറയുന്നു

കോവിഡിനെ ഇപ്പോള്‍ പലരും ശ്രദ്ധിക്കാറില്ലെങ്കിലും കോവിഡ് ബാധിച്ചവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ആരോഗ്യരംഗത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞത് ഏഴുദിവസം കിടപ്പിലായ രോഗികള്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷവും രോഗം നല്‍കിയ ശാരീരിക അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതായി ദി ലാന്‍സെറ്റ് റിജിയണല്‍ ഹെല്‍ത്-യൂറോപ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. ഇതില്‍ 37 ശതമാനം ആളുകള്‍ക്കും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചു വേദന, തലചുറ്റല്‍, തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ലോംഗ് കോവിഡിന്‌റെ ഭാഗമായി നിലനില്‍ക്കുന്നുണ്ടെന്ന് സ്വീഡനിലെ ഗവേഷകര്‍ പറയുന്നു. പരിശോധനയില്‍ നെഗറ്റീവാകുമെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ദീര്‍ഘകാലം തുടരുന്നതാണ് ലോംഗ് കോവിഡ്.

ലോംഗ് കോവിഡ് അനുഭവിക്കുന്നവരില്‍ ലിംഗമോ പ്രായ വ്യത്യാസമോ ഒന്നും ഘടകമാകുന്നില്ല. കോവിഡ് കാലയളവില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാത്തവരിലാണ് ലോംഗ് കോവിഡ് കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ കാണുന്നതെന്നും പഠനത്തിലുണ്ട്.

കോവിഡ് ബാധിച്ച് 7 ദിവസമെങ്കിലും കിടപ്പിലായവരില്‍ ലോംഗ് കോവിഡ് കൂടുതല്‍
കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ഗുരുതരമാക്കുന്നതായി പഠനം

2020 ഏപ്രില്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ് ലന്‌റ് എന്നീ രാജ്യങ്ങളിലെ 64,880 പേരെയാണ് ഗവേഷകര്‍ ഇതിനായി നിരീക്ഷണവിധേയമാക്കിയത്. ഇതില്‍ 34.5 ശതമാനം പേര്‍ക്ക് ഈ കാലയളവില്‍ കോവിഡ് രോഗം ബാധിച്ചിരുന്നു. 10 ശതമാനം പേരാകട്ടെ ഏഴുദിവസംവരെ രോഗം കാരണം കിടപ്പിലായവരുമായിരുന്നു.

രോഗം ബാധിച്ച് മൂന്നു മാസത്തിനുശേഷം രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് ലോംഗ് കോവിഡ് ആയി കണക്കാക്കാമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രോഗം ബാധിച്ച 10-20 ശതമാനം ആള്‍ക്കാരിലും ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാണെന്ന് ലോകാരോഗ്യസംഘടന ഡിസംബര്‍ 2022ന് പുറത്തിറക്കിയഫാക്ട്ഷീറ്റിലുണ്ട്.

ലോംഗ് കോവിഡ് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി വളര്‍ന്നു വരികയാണെന്ന് ഗവേഷകരിലൊരാളായ എമിലി ജോയിസ് പറയുന്നു. മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ രോഗം ബാധിച്ച് രണ്ടു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നുണ്ടെന്നും ഗുരുതരമായി കോവിഡ് ബാധിച്ചവരില്‍ ഇത് കൂടുതല്‍ പ്രകടമാണെന്നും എമിലി കൂട്ടിച്ചേര്‍ത്തു.

കോവിഡ് - 19 ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും മാനസികാരോഗ്യത്തിലും എന്തൊക്കെ മാറ്റങ്ങള്‍ രുത്തിയെന്നും സോഷ്യല്‍ ഐസലേഷന്‍ മുതിര്‍ന്ന ആളുകളെ എങ്ങനെ ബാധിച്ചെന്നും കണ്ടെത്താനുള്ള പ്രോജക്ടുകളും ഗവേഷണ പാതയിലാണെന്ന് ഗവേഷകസംഘം പറയുന്നു.

logo
The Fourth
www.thefourthnews.in