യുദ്ധം, സംഘര്‍ഷം, മനുഷ്യാവകാശ ലംഘനം: 2022ല്‍ പലായനം ചെയ്തത് 10 കോടി ജനങ്ങള്‍

യുദ്ധം, സംഘര്‍ഷം, മനുഷ്യാവകാശ ലംഘനം: 2022ല്‍ പലായനം ചെയ്തത് 10 കോടി ജനങ്ങള്‍

'ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ലാത്തൊരു റെക്കോഡ്' എന്നാണ് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനെ കുറിച്ച് യുഎന്‍എച്ച്‌സിആര്‍ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി പ്രതികരിച്ചത്

വിവിധ കാരണങ്ങളാല്‍ സ്വന്തം നാടും വീടും വിട്ടുപോകേണ്ടിവരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി യുഎന്‍. 2022ല്‍ 10 കോടി ജനങ്ങള്‍ക്ക് സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നതായാണ് യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍) കണക്കുകള്‍. 'ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ലാത്തൊരു റെക്കോഡ്' എന്നാണ് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനെ കുറിച്ച് യുഎന്‍എച്ച്‌സിആര്‍ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി പ്രതികരിച്ചത്. 2021ല്‍ ഒന്‍പത് കോടി ജനങ്ങള്‍ക്കാണ് സ്വന്തം നാടും വീടും വിട്ട് ഓടിപ്പോരേണ്ടി വന്നത്. യെമന്‍, സിറിയ, മ്യാന്മര്‍, യുക്രെയ്ന്‍, എത്യോപ്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം, രക്തരൂക്ഷിത അക്രമങ്ങള്‍, കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളാണ് ജനങ്ങളെ ബാധിച്ചത്. സുരക്ഷിതസ്ഥാനം തേടിയുള്ള യാത്രക്കിടെ മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടവരും മെഡിറ്ററേനിയനിലൂടെ അപകടകരമായ യാത്രകള്‍ ചെയ്തവരും ഏറെയാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു.

യെമനിലെ കുടിയേറ്റക്കാരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്

യെമനില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ആരംഭിച്ചിട്ട് ഏഴ് വര്‍ഷത്തിലേറെയായി. അത് തീര്‍ത്ത മാനുഷിക ദുരന്തം സമാനതകളില്ലാത്തതാണ്. 4.3 കോടിയോളം ജനങ്ങളാണ് നാടും വീടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുടിയേറിയ 3.25 ലക്ഷം പേരുടെയും അവര്‍ക്ക് ആതിഥ്യമൊരുക്കിയ സമൂഹങ്ങളുടെയും മാനുഷിക സഹായ അഭ്യര്‍ഥനകള്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് മെയ് മാസം യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയും (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷേന്‍ -ഐഒഎം) യുറോപ്യന്‍ യൂണിയന്റെ മാനുഷിക സഹായ വിഭാഗവും അറിയിച്ചിരുന്നു. യെമനിലെ കുടിയേറ്റക്കാരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ ഐഒഎം മിഷന്‍ മേധാവി ക്രിസ്റ്റ ക്രിസ്റ്റ റോട്ടന്‍സ്റ്റീനറും സാക്ഷ്യപ്പെടുത്തുന്നു.

80,000ത്തിലധികം സിറിയക്കാര്‍ക്ക് ജോര്‍ദാനിലെ വലിയ ക്യാംപാണ് വീട്

സിറിയ 11 വര്‍ഷമായി സംഘര്‍ഷഭരിതമാണ്. രാജ്യത്ത് ജനിച്ച ഏകദേശം 50 ലക്ഷം കുട്ടികള്‍ സമാധാനം അറിഞ്ഞിട്ടില്ലെന്നാണ് യുഎന്‍ ഏജന്‍സി അഭിപ്രായപ്പെടുന്നത്. 80,000ത്തിലധികം സിറിയക്കാര്‍ക്ക് ജോര്‍ദാനിലെ വലിയ ക്യാംപാണ് വീട്. ഇവരില്‍ പലരും ഭാവിയില്‍ രാജ്യത്തിന് പുറത്തുതന്നെ തുടര്‍ന്നേക്കാം. ഇക്കാലത്തിനിടെ അവര്‍ മടങ്ങിപ്പോകാനുള്ള സാധ്യത തീരെയില്ലെന്നായിരുന്നു ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ യുഎന്‍എച്ച്‌സിആര്‍ പ്രതിനിധി ഡൊമിനിക് ബാര്‍ട്ട്ഷ് പ്രതികരിച്ചത്. തിരിച്ചുവരവിന് അനുകൂലമായ അന്തരീക്ഷം സിറിയയില്‍ ഉടലെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ജോര്‍ദാനില്‍ സിറിയയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 6.75 ലക്ഷം അഭയാര്‍ഥികളുണ്ട്.

യുക്രെയ്ന്‍ യുദ്ധഭൂമിയായി പത്ത് മാസം പിന്നിടുമ്പോള്‍, 1.4 കോടി ജനങ്ങള്‍ തങ്ങളുടെ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി

മ്യാന്മറില്‍നിന്ന് പലായനം ചെയ്യപ്പെട്ട റോഹിങ്ക്യകളുടെ ദുരവസ്ഥ സമാനതകളില്ലാത്തതാണ്. അഞ്ച് വര്‍ഷം മുമ്പ് സ്വന്തം രാജ്യത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ക്യാംപിലാണ് ദുരിതജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരു ദശലക്ഷം ആളുകളാണ് ക്യാംപിലുള്ളത്. റഷ്യന്‍ ആക്രമണത്തിന് പിന്നാലെയാണ് യുക്രെയ്‌നില്‍ നിന്നുള്ള ജനത സുരക്ഷിതസ്ഥാനം തേടി പലായനം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലുതും വേഗത്തിലുള്ളതുമായ പലായനം എന്നായിരുന്നു ഫിലിപ്പോ ഗ്രാന്‍ഡി അതിനെ വിശേഷിപ്പിച്ചത്.

യുക്രെയ്ന്‍ യുദ്ധഭൂമിയായി പത്ത് മാസം പിന്നിടുമ്പോള്‍, 1.4 കോടി ജനങ്ങള്‍ തങ്ങളുടെ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായെന്ന് കഴിഞ്ഞമാസം യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ആയിരുന്നു അവരുടെ അഭയസ്ഥാനം. എത്യോപ്യയില്‍ ടിഗ്രേ മേഖലയിലെ സായുധ സംഘട്ടനമാണ് പലായനത്തിന് കാരണം. 2020 നവംബര്‍ ആരംഭിച്ച സംഘട്ടനങ്ങളെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് നാടുപേക്ഷിച്ചത്.

ചിലയിടത്തെങ്കിലും അഭയാര്‍ഥികള്‍ ആക്രമണത്തിന് ഇരയാക്കപ്പെടുന്നുണ്ട്. കോക്‌സ് ബസാറില്‍ റോഹിങ്ക്യകളും അഫാര്‍ മേഖലയിലെ ക്യാംപില്‍ എറിട്രിയക്കാരും അതിന് ഉദാഹരണങ്ങളാണ്.

പലയിടത്തും അഭയാര്‍ഥികളുടെ അവസ്ഥ ദുരിതപൂര്‍ണമാണ്. ആവശ്യത്തിന് ഭക്ഷണവും മരുന്നും കുടിവെള്ളവുമൊക്കെ കിട്ടാത്ത സാഹചര്യങ്ങളുമുണ്ട്. കുട്ടികളുടെ പഠനം മുടങ്ങുന്നതും പോഷകാഹാരക്കുറവുമൊക്കെ പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. ചിലയിടത്തെങ്കിലും അഭയാര്‍ഥികള്‍ ആക്രമണത്തിന് ഇരയാക്കപ്പെടുന്നുണ്ട്. കോക്‌സ് ബസാറില്‍ റോഹിങ്ക്യകളും അഫാര്‍ മേഖലയിലെ ക്യാംപില്‍ എറിട്രിയക്കാരും അതിന് ഉദാഹരണങ്ങളാണ്. സ്വന്തം നാടും വീടും വിട്ട് അഭയാര്‍ഥി ജീവിതം നയിക്കുന്നവര്‍ക്ക്് സഹായം ലഭ്യമാക്കാന്‍ വിവിധ രാജ്യങ്ങള്‍ 1.13 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കുന്നു. ഉദാരമതികളായവര്‍ അവരെ പിന്തുണയ്ക്കുന്നത് തുടരുന്നത് നല്ല കാര്യമാണെന്ന് ഗ്രാന്‍സി പറഞ്ഞു. അത് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരവസ്ഥ ഏതൊരു മാനുഷിക പ്രശ്നത്തേക്കാളും ഗൗരവമേറിയതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അഭിപ്രായപ്പെട്ടിരുന്നു. വികസനം, സമാധാനസ്ഥാപനം, മനുഷ്യാവകാശ സംരക്ഷണം, കാലാവസ്ഥാ പ്രവര്‍ത്തനം, ദുരന്തസാധ്യത കുറയ്ക്കല്‍ പോലുള്ള ശ്രമങ്ങളില്‍ സംയോജിത സമീപനമാണ് ആവശ്യം. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ബാധ്യതയുണ്ടെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തിരുന്നു.

logo
The Fourth
www.thefourthnews.in