നുസെയ്റത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 210 മരണം;  വ്യോമാക്രമണം ബന്ദികളെ മോചിപ്പിച്ചതിനുപിന്നാലെ

നുസെയ്റത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 210 മരണം; വ്യോമാക്രമണം ബന്ദികളെ മോചിപ്പിച്ചതിനുപിന്നാലെ

നുസെയ്റത്ത് ക്യാമ്പിലെയും മധ്യ ഗാസയിലെയും ഇസ്രയേല്‍ അധിനിവേശത്തില്‍ 400ലധികം പേര്‍ക്ക് പരുക്കേറ്റു

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന സൈനിക നടപടിയില്‍ കഴിഞ്ഞ ദിവസം മാത്രം 210 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. നുസെയ്‌റത്ത് ക്യാമ്പിലെയും മധ്യഗാസയിലും ഇസ്രേയേല്‍ നടത്തിയ ആക്രമണത്തില്‍ 400ലധികം പേര്‍ക്ക് പരുക്കേതായി ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു.

ഹമാസ് ബന്ധികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ ഇസ്രയേല്‍ സൈന്യം ഇടപെട്ട് മോചിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വന്‍ ആക്രമണം ഉണ്ടായത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോവ അര്‍ഗമനി, അല്‍മോഗ് മെയ്ര് ജാന്‍, ആന്റേ ഡ കൊസ്ലോവ, ശ്ളോമി സിവ് എന്നിവരെയാണ് ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചത്. നുസെയ്റത്ത് പ്രദേശത്ത് സേന തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുകയാണെന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

നുസെയ്റത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം, 210 മരണം;  വ്യോമാക്രമണം ബന്ദികളെ മോചിപ്പിച്ചതിനുപിന്നാലെ
കുട്ടികളോട് ക്രൂരത കാട്ടുന്ന രാജ്യങ്ങളിൽ ഇസ്രയേലിനെ ഉള്‍പ്പെടുത്തി യുഎന്‍; ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നെതന്യാഹു

കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹം അല്‍ അഖ്‌സ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച നുസെയ്‌റത്തിലെ യുഎന്‍ സ്‌കൂളില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകളും ഒമ്പത് കുട്ടികളുമടക്കം 33 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്നും ആക്രമണം നടന്നത്.

അതേസമയം ക്യാമ്പിലെ ഇസ്രയേല്‍ ആക്രമണത്തില്‍ പോരാട്ടം തുടരുമെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയേ പ്രസ്താവനയില്‍ പറഞ്ഞു. ''ഞങ്ങളുടെ ജനങ്ങള്‍ കീഴടങ്ങില്ല. ഈ ക്രിമിനല്‍ ശത്രുവിന് മുന്നില്‍ നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ചെറുത്തു നില്‍പ്പ് തുടരും,'' അദ്ദേഹം പറഞ്ഞു. നിലവില്‍ ഇതുവരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ 36,801 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 83,680 പേര്‍ക്ക് പരുക്കേറ്റു.

അതേസമയം കുട്ടികള്‍ക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഐക്യരാഷ്ട്ര സംഘടന ഇസ്രയേലിനെ ഉള്‍പ്പെടുത്തിയിരുന്നു. എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇസ്രായേലിനെതിരെ ചെറുത്തുനില്‍പ്പു നടത്തുന്ന ഹമാസിനെയും യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ഹമാസ് നടത്തിയ ആക്രമണവും കുട്ടികളെ അടക്കം തട്ടികൊണ്ടുപോയതുമാണ് ഹമാസിനെ പട്ടികയില്‍ പെടുത്താന്‍ കാരണം. എന്നാല്‍ ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി

logo
The Fourth
www.thefourthnews.in