അമേരിക്കയിലെ മിസിസിപ്പിയില്‍ കൂട്ടക്കൊല; 52കാരന്‍ ആറുപേരെ വെടിവച്ച് കൊന്നു

അമേരിക്കയിലെ മിസിസിപ്പിയില്‍ കൂട്ടക്കൊല; 52കാരന്‍ ആറുപേരെ വെടിവച്ച് കൊന്നു

പ്രതി ഒറ്റയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്നും പ്രകോപനമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും മിസിസിപ്പി ഗവര്‍ണര്‍

അമേരിക്കയിലെ മിസിസിപ്പി അര്‍ക്കബട്‌ല കമ്മ്യൂണിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് വിവിധയിടങ്ങളിലായാണ് ആറുപേരുടെ മൃതദേഹം കണ്ടെടുത്തത്. മൂന്ന് മൃതദേഹം വീടുകള്‍ക്കുള്ളില്‍ നിന്നും മറ്റുള്ളവ കടയിലും കാറിലും റോഡിലുമായാണ് കണ്ടെത്തിയതെന്ന് മിസിസിപ്പി പോലീസ് അറിയിച്ചു . പ്രദേശവാസിയായ 52കാരനാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും ഇയാള്‍ പിടിയിലായതായും മിസിസിപ്പി പോലീസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആദ്യം കടയിലാണ് കൊലപാതകിയെത്തുന്നത്. അവിടെവച്ച് ഒരാള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ശേഷം സമീപമുള്ള വീടുകളിലേക്ക് അതിക്രമിച്ച് കയറി. ഒരു യുവതിയടക്കം മൂന്നുപേരെ കൊലപ്പെടുത്തി. ഇതിന് പിന്നാലെ റോഡില്‍ നിന്നിരുന്ന ഒരാളെയും കാറിനകത്തിരുന്ന മറ്റൊരാളെയും വെടിവച്ചു.

മനപൂര്‍വമുള്ള നരഹത്യ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ ഒറ്റയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്നും പ്രകോപനമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും മിസിസിപ്പി ഗവര്‍ണര്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കി.

"പ്രതിയെ ജീവനോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റയ്ക്കാണ് പ്രതി കൊലപാതകം നടത്തിയിരിക്കുന്നത്. ഉദ്ദേശ്യം ഇതുവരെ അറിവായിട്ടില്ല. അന്വേഷണത്തിൽ മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (എംബിഐ) സഹായം ആവശ്യപ്പെട്ടിട്ടുണ്ട്." - ഗവർണർ ട്വീറ്റ് ചെയ്തു.

അര്‍ക്കബട്‌ല ഡാം റോഡിൽ ഒരു വാഹനത്തിനുള്ളിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ ടാറ്റി കൗണ്ടി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ ഐഡന്റിറ്റി ഇതുവരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ അറസ്റ്റിന് ശേഷമാണ് കൊല്ലപ്പെട്ട നാല് പേരെ കൂടി പോലീസ് കണ്ടെത്തുന്നത്. 300ൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന കമ്മ്യൂണിറ്റിയാണ് അര്‍ക്കബട്‌ല. സമാധാന മേഖലയായ അര്‍ക്കബട്‌ലയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് പ്രദേശവാസികളും പറയുന്നു. ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം മാത്രം നാലിലധികം ആളുകൾ കൊല്ലപ്പെടുന്ന 72 സമാന സംഭവങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in