മെഡല്‍ദാന ചടങ്ങിനിടെ കറുത്തവർഗക്കാരിയായ കുട്ടിയെ മാറ്റിനിർത്തി; മാപ്പപേക്ഷിച്ച് ജിംനാസ്റ്റിക് അയർലൻഡ്

മെഡല്‍ദാന ചടങ്ങിനിടെ കറുത്തവർഗക്കാരിയായ കുട്ടിയെ മാറ്റിനിർത്തി; മാപ്പപേക്ഷിച്ച് ജിംനാസ്റ്റിക് അയർലൻഡ്

കുട്ടികളില്‍ കറുത്ത വര്‍ഗക്കാരിയായ കുട്ടിയെ മാത്രം ഒഴിവാക്കി ബാക്കിയുള്ളവര്‍ക്കെല്ലാം മെഡല്‍ നല്‍കുന്നുണ്ട്. ഇത് കണ്ട് കുട്ടി അമ്പരപ്പോടെ നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്

മെഡല്‍ദാന ചടങ്ങിനിടെ കറുത്തവര്‍ഗക്കാരിയായ പെണ്‍കുട്ടിയെ അവഗണിച്ചതില്‍ മാപ്പുപറഞ്ഞ് അയര്‍ലന്‍ഡ് ജിംനാസ്റ്റിക് ഫെഡറേഷന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ഇവന്റിനിടെയുള്ള വീഡിയോ പ്രചരിച്ചതോടെയാണ് ജിംനാസ്റ്റിക് അയര്‍ലന്‍ഡിന്റെ വംശീയാധിക്ഷേപം പുറത്തുവന്നത്. ഇത് വലിയതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായി, ഇതോടെ ഫെഡറേഷന്‍ അവഗണിക്കപ്പെട്ട ജിംനാസ്റ്റിക് താരത്തോട് മാപ്പ് പറയുകയായിരുന്നു.

2022 മാര്‍ച്ചില്‍ ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ കുറേ കുട്ടികള്‍ അവരുടെ മെഡലിനായി കാത്തുനില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നിരന്നു നില്‍ക്കുന്ന കുട്ടികളില്‍ കറുത്ത വര്‍ഗക്കാരിയായ കുട്ടിയെ മാത്രം ഒഴിവാക്കി ബാക്കിയുള്ളവര്‍ക്കെല്ലാം മെഡല്‍ നല്‍കുന്നുണ്ട്. ഇത് കണ്ട് കുട്ടി അമ്പരപ്പോടെ നോക്കി നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ പങ്കുവച്ച് ജിംനാസ്റ്റിക് അയര്‍ലന്‍ഡിന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തി പ്രമുഖരടക്കം ധാരാളം പേര്‍ രംഗത്തു വന്നു. ഇതോടെയാണ് ഫെഡറേഷന്‍ മാപ്പപേക്ഷയുമായി എത്തിയത്.

സംഭവത്തിനു ശേഷം ഞങ്ങള്‍ വ്യക്തപരമായി ക്ഷമാപണം നടത്തി

''ഈ സംഭവം മൂലമുണ്ടായ ബുദ്ധിമുട്ടില്‍ ജിംനാസ്റ്റിക്‌സിനോടും അവളുടെ കുടുംബത്തോടും ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു'' ജിംനാസ്റ്റിക് അയര്‍ലന്‍ഡിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ''വളരെ ബുദ്ധിമുട്ടും ഗുരുതരവുമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ മുന്നേ ശ്രമിച്ചിരുന്നു. സംഭവത്തിനു ശേഷം ഞങ്ങള്‍ വ്യക്തപരമായി ക്ഷമാപണം നടത്തി, അതാണ് നല്ലതെന്നാണ് തോന്നിയത് എന്നാല്‍ ഇതില്‍ ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഇപ്പോള്‍ മനസിലായി'' ഫെഡറേഷന്‍ അറിയിച്ചു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം തന്നെ പ്രശ്‌നം പരിഹരിച്ചതായി കായികസമിതി അവകാശപ്പെടുന്നുണ്ടെങ്കിലും പെണ്‍കുട്ടിയുടെ അമ്മ അത് നിഷേധിച്ചു. കുടുംബത്തിനോട് ആരും ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ വളരെ അസ്വസ്ഥരാണെന്നും അവര്‍ പറഞ്ഞു. മകള്‍ കറുത്തവളായതുകൊണ്ട് മാത്രമാണ് അവഗണിക്കപ്പെട്ടതെന്നും കുടുംബം ചൂണ്ടിക്കാട്ടി. ഇനി കായിക സംഘടനയില്‍ അംഗത്വം പുതുക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സും മുന്നോട്ടെത്തി. വീഡിയോ തന്റെ ഹൃദയം തകര്‍ക്കുന്നതായി അവര്‍ ട്വിറ്ററില്‍ കുറിച്ചു. '' ഈ വീഡിയോ പ്രചരിച്ചതോടെ ആ കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തി. ആ ദൃശ്യങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു അതിനാല്‍ ഞാന്‍ അവള്‍ക്ക് ചെറിയൊരു വീഡിയോ മെസേജ് അയച്ചു'' സിമോണ്‍ പറയുന്നു. കൂടാതെ കായികരംഗത്ത് ഒരുവിധത്തിലുള്ള വംശീയതയ്ക്കും ഇടമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in