Abu Akleh
Abu Akleh

അബു അഖ്‌ലെയുടെ മരണം: ഇസ്രായേലിനെ വെള്ളപൂശാന്‍ യുഎസ് ശ്രമമെന്ന് കുടുംബം; അന്വേഷണം ആവശ്യപ്പെട്ട് ബൈഡന് കത്ത്

കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബൈഡന് കത്തയച്ചു

അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലെയുടെ കൊലപാതകത്തില്‍ ഇസ്രായേലിനെ വെള്ളപൂശാനാണ് യുഎസ് ശ്രമമെന്നന്ന് കുടുംബം. ഷിറീന്‍ അബു അഖ്ലെയുടെ കൊലപാതകത്തെ 'മനഃപൂര്‍വമല്ലാത്ത ദുരന്തം' എന്ന് വിശേഷിപ്പിച്ച യുഎസിന്റെ നിലപാടിനോട് എതിര്‍പ്പ് അറിയിച്ച് പ്രസിഡന്റ് ജോ ബൈഡന് കുടുംബം കത്തയച്ചു.

യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്ന് നാലു ദിവസം പിന്നിടുമ്പോഴാണ് അഖ്ലെയുടെ കുടുംബം കത്തിലൂടെ യുഎസ് പ്രസിഡന്റിനെ പ്രതിഷേധം അറിയിച്ചത്. ബന്ധുക്കളെ ബൈഡന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവണം, സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും യുഎസ് ഭരണകൂടത്തോട് അഖ്ലെയുടെ കുടുംബം ആവശ്യപ്പെടുന്നു.

ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ഒരുങ്ങവെയാണ് പ്രതിഷേധമറിയിച്ചുകൊണ്ടുള്ള കുടുംബത്തിന്റെ കത്ത്.

പലസ്തീനിലെ വനിതാ മധ്യപ്രവര്‍ത്തകരുടെ മാര്‍ഗ്ഗദര്‍ശിയായ പ്രവര്‍ത്തിച്ചിരുന്ന അഖ്ലെയുടെ കൊലപാതകം തികച്ചും അപലപനീയമാണ്. കൊലപാതകത്തില്‍ നടപടിയെടുക്കാന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, എഫ്ബിഐ, തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അബു അഖ്ലെയുടെ കുടുംബം ബൈഡനോട് ആവശ്യപ്പെട്ടു. ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ഒരുങ്ങവെയാണ് പ്രതിഷേധമറിയിച്ചുകൊണ്ടുള്ള കുടുംബത്തിന്റെ കത്ത്.

ഇസ്രായേല്‍ സേനക്കെതിരെ ശക്തമായ ഭാഷയിലാണ് കുടുംബം പ്രതികരിച്ചിരിക്കുന്നത്. കുട്ടികളേയും, ആരോഗ്യപ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയും ഒരു ദയയും കൂടാതെ വകവരുത്തുന്ന സമീപനമാണ് ഇസ്രായേലിന്റെത്. ഇതിനെല്ലാം ഇസ്രായേലിന് യുഎസിന്റെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു. അഖ്ലെയുടെ മരണത്തെ മനഃപൂര്‍വം മറയ്ക്കാനാണ് യുഎസിന്റെ ശ്രമമെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മെയ് 11ന് അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നടന്ന ഇസ്രായേല്‍ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അബു അഖ്ലെ കൊല്ലപ്പെടുന്നത്. അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ ബുള്ളറ്റ് പരിശോധനാ റിപ്പോര്‍ട്ടില്‍, ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെപ്പിലാണ് അബു അഖ്ലെ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ നടപടി ബോധപൂര്‍വമായിരുന്നില്ല എന്ന ന്യായീകരണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

Abu Akleh funeral
Abu Akleh funeral

അതേസമയം, അബു അഖ്ലെയുടെ മരണത്തിന് ഇസ്രായേല്‍ ഡിഫെന്‍സ് ഫോഴ്സിന്റെ ഭാഗത്ത് നിന്നുള്ള, ബോധപൂര്‍വമല്ലാത്ത വെടിവെപ്പാകാം കാരണമെന്ന് യു.എസ്.എസ്.സി പറയുമ്പോഴും ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ പലസ്തീന്‍ സൈനികരാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്. അതേസമയം, വെടിയുതിര്‍ത്ത ഇസ്രായേലി സൈനികന്റെ ആയുധം തിരച്ചറിഞ്ഞുവെന്ന് ഇസ്രായേല്‍ തന്നെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞദിവസം യുഎസ് ജനപ്രതിനിധി സഭയിലും ഇക്കാര്യം ചര്‍ച്ചയിരുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.

logo
The Fourth
www.thefourthnews.in