ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ഭക്ഷണശാലയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി

ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ഭക്ഷണശാലയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി

ബിസി 2700ല്‍ ഇറാഖില്‍ നിലനിന്നിരുന്ന ഭക്ഷണശാലയാണ് കണ്ടെത്തിയത്

5000 വര്‍ഷം പഴക്കമുള്ള ഭക്ഷണശാലയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പുരാവസ്തുവകുപ്പ്. ബിസി 2700ല്‍ ഇറാഖില്‍ നിലനിന്നിരുന്ന ഭക്ഷണശാലയാണ് കണ്ടെത്തിയത്. ഇറാഖിലെ പുരാതന നഗരമായ ലഗാഷില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 19 ഇഞ്ച് കീഴ്പ്പോട്ടായാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്. വിസ്താരമുള്ള മുറിയില്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരു ഡൈനിങ് ഏരിയയും ബെഞ്ചും തുടങ്ങിയ അവശേഷിപ്പുകള്‍ കാണാനായെന്നാണ് ഗവേഷകര്‍ പറയുന്നത്.

തുറസ്സായ സ്ഥലത്ത് ഖനനം ചെയ്യാന്‍ പ്രയാസമുള്ള പ്രദേശത്താണ് ഭക്ഷണശാലയുടെ അവശേഷിപ്പുകള്‍ ആദ്യം കണ്ടെത്തിയതെന്ന് പിസ്സ സര്‍വകലാശാലയിലെ ഗവേഷകന്‍ റീഡ് ഗോഡ്മാന്‍ വ്യക്തമാക്കി. വ്യാവസായിക വലിപ്പത്തിലുള്ള അടുപ്പ്, ഭക്ഷണം തണുപ്പിക്കാന്‍ ഈര്‍പ്പം- പുരാതനമായ ഫ്രിഡ്ജ്, കൂടാതെ നിരവധി കോണാകൃതിയിലുള്ള പാത്രങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍ അടങ്ങിയ പാത്രങ്ങള്‍ എന്നിവ സംഘം കണ്ടെത്തി.

അല്‍-ഹിബ പട്ടണമായ ലഗാഷ്, തെക്കന്‍ മെസൊപ്പൊട്ടേമിയയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ നഗരങ്ങളിലൊന്നായിരുന്നു

അല്‍-ഹിബ പട്ടണമായ ലഗാഷ്, തെക്കന്‍ മെസൊപ്പൊട്ടേമിയയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ നഗരങ്ങളിലൊന്നായിരുന്നു. ഏകദേശം രണ്ട് ചതുരശ്ര മൈല്‍ വിസ്തീര്‍ണമാണ് പ്രദേശത്തിനുള്ളത്. ഡ്രോണ്‍ ഫോട്ടോഗ്രാഫി പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, പെന്‍ മ്യൂസിയം, കേംബ്രിഡ്ജ് സര്‍വകലാശാല, ബാഗ്ദാദിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ആന്റിക്വിറ്റീസ് ആന്‍ഡ് ഹെറിറ്റേജ് എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി 2019 ല്‍ ഖനനം ആരംഭിച്ചതോടെ ഇത് ഒരു പ്രധാന പുരാവസ്തു കേന്ദ്രമായി മാറി.

ആളുകള്‍ക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു പൊതുസ്ഥലം ഉണ്ടെന്ന വസ്തുത, രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിന് കീഴിലല്ല, അന്ന് പ്രദേശം നിലനിന്നിരുന്നത് എന്നതിന്റെ സൂചനകള്‍ നല്‍കുന്നതായും ഗവേഷകര്‍

മുന്‍പ് ഇവിടെ നടന്നിരുന്ന ഖനനങ്ങള്‍ മതപരമായ വാസ്തുവിദ്യയിലും അന്നത്തെ പ്രധാന അവശേഷിപ്പുകള്‍ കണ്ടെത്തുന്നതിലും കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ പ്രോജക്ടിന്റെ ഡയറക്ടറും പെന്‍ മ്യൂസിയത്തിന്റെ നിയര്‍ ഈസ്റ്റ് വിഭാഗത്തിന്റെ ക്യൂറേറ്ററുമായ ഹോളി പിറ്റ്മാന്‍ സമ്പന്നരുടെ വസതികള്‍ നിലനിന്നിരുന്ന പ്രദേശത്ത് നിന്നും മറ്റ് പ്രദേശങ്ങളിലേയ്ക്ക് ഗവേഷണങ്ങളെ മാറ്റി. ഈ പ്രദേശങ്ങളില്‍ നടത്തിയ ഖനനങ്ങളില്‍ പ്രാചീന കാലഘട്ടത്തെക്കുറിച്ച് വിശാലമായ വിവരങ്ങള്‍ ലഭിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. ആളുകള്‍ക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു പൊതുസ്ഥലം ഉണ്ടെന്ന വസ്തുത, രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിന് കീഴിലല്ല, അന്ന് പ്രദേശം നിലനിന്നിരുന്നത് എന്നതിന്റെ സൂചനകള്‍ നല്‍കുന്നതായും ഗവേഷകര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in