'ഫോണില്‍ നഗ്ന ചിത്രങ്ങളുണ്ടോ'; വനിത ഉദ്യോഗാർഥികളോട് ലൈം​ഗിക ചുവയോടെയുള്ള ചോദ്യങ്ങൾ, ബിൽ ​ഗേറ്റ്സിന്റെ ഓഫീസ് വിവാദത്തിൽ

'ഫോണില്‍ നഗ്ന ചിത്രങ്ങളുണ്ടോ'; വനിത ഉദ്യോഗാർഥികളോട് ലൈം​ഗിക ചുവയോടെയുള്ള ചോദ്യങ്ങൾ, ബിൽ ​ഗേറ്റ്സിന്റെ ഓഫീസ് വിവാദത്തിൽ

പുരുഷ ഉദ്യോഗാർഥികളോട് ഏത് തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ സ്വകാര്യ ഓഫീസായ ഗേറ്റ്‌സ് വെഞ്ചേഴ്‌സിൽ ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകളോട് ഇന്റർവ്യൂ സമയത്ത് ലൈംഗികച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചതായി റിപ്പോ‍ർട്ട്. ദ വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉദ്യോഗാർഥികളുടെ മുൻകാല ലൈംഗികാനുഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഫോണിൽ ന​ഗ്നചിത്രങ്ങളുണ്ടോ, അശ്ലീലചിത്രങ്ങൾ കാണാറുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുവെന്നാണ് ആരോപണം. എന്നാല്‍ സുരക്ഷാ സ്ഥാപനമായതിനാൽ ഉദ്യോഗാര്‍ഥികള്‍ ബ്ലാക്ക്‌മെയിലിങിന് വിധേയരാകുമോയെന്ന് അറിയാനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻകാല ലഹരിമരുന്ന ഉപയോഗം, അശ്ലീലചിത്രങ്ങൾ സംബന്ധിച്ച അവരുടെ മുൻഗണനകൾ, വിവാഹേതര ബന്ധങ്ങൾ, മൊബൈലിൽ അവരുടെയോ പങ്കാളികളുടെയോ നഗ്നചിത്രങ്ങൾ ഉണ്ടോ എന്ന് ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചില വനിത ഉദ്യോഗാർത്ഥികളോട് കാശിന് നൃത്തം ചെയ്തിട്ടുണ്ടോയോന്നും ലൈംഗികമായി പകരുന്ന രോഗമുണ്ടോ എന്ന് ചോദിച്ചതായും ആരോപണമുണ്ട്. എന്നാൽ, പുരുഷ ഉദ്യോഗാർഥികളോട് ഏത് തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് കരാർ കമ്പനിയായ കോൺസെൻട്രിക് അഡ്വൈസർമാർ രംഗത്തെത്തി. ഉദ്യോഗാര്‍ത്ഥികള്‍ ബ്ലാക്ക്‌മെയിലിംഗിന് വിധേയരാകുമോയെന്ന് അറിയാനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചത്. ഇന്റർവ്യൂ സമയത്ത് ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ക്ലയന്റുകളുമായി പങ്കിടുകയോ തൊഴിൽ തീരുമാനങ്ങൾ നിർണയിക്കാൻ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കി.

അപേക്ഷകർ ഇത്തരം ചോദ്യം ചെയ്യലിന് വിധേയരാകുന്നത് സംബന്ധിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ബിൽ ഗേറ്റ്‌സിന്റെ ഓഫീസ് വക്താവ് പ്രതികരിച്ചു. ഇത്തരം ചോദ്യം ചെയ്യൽ അംഗീകരിക്കാനാവില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നടന്നിട്ടുണ്ടെങ്കില്‍ അത് കമ്പനിയും കരാറുകാരനും തമ്മിലുള്ള വ്യവസ്ഥയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in