ബയോടെക് അഴിമതി; അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവ്

ബയോടെക് അഴിമതി; അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവ്

രോഗികള്‍ക്ക് ആവശ്യമില്ലാത്ത ജനിറ്റിക് ലബോറട്ടറി ടെസ്റ്റുകള്‍ നടത്തി 463 മില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയതിനാണ് ശിക്ഷിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വംശജനായ ലബോറട്ടറി ഉടമയെ 27 വര്‍ഷത്തിന് ശിക്ഷിച്ച് അമേരിക്കന്‍ കോടതി. ജോര്‍ജിയയില്‍ ജെനിറ്റിക് ടെസ്റ്റിങ് തട്ടിപ്പിലൂടെ മെഡിക്കല്‍ രംഗത്ത് 463 മില്ല്യണ്‍ ഡോളര്‍ കബളിപ്പിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനിതക കാന്‍സര്‍ പരിശോധനയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയയില്‍ 'ലാബ് സൊല്യൂഷന്‍ എല്‍എല്‍സി' ലബോറട്ടറി നടത്തിയിരുന്ന ഇന്ത്യന്‍ വംശജന്‍ മിനാല്‍ പട്ടേലിനേയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ബ്രോക്കര്‍മാര്‍, ടെലിമെഡിസിന്‍ കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവരുമായി ഗൂഢാലോചന നടത്തി രോഗികളെ ടെലിമാര്‍ക്കറ്റിങ് കോളുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ട് അവരുടെ പാക്കേജില്‍ ചെലവേറിയ ക്യാന്‍സര്‍ ജനിതക പരിശോധനകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് തെറ്റായി ധരിപ്പിച്ചാണ് പ്രതി കൃത്യം നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രോഗികള്‍ ടെസ്റ്റുകള്‍ നടത്താന്‍ സമ്മതിച്ചതിന് ശേഷം, ടെലിമെഡിസിന്‍ കമ്പനികളില്‍ നിന്ന് ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡോക്ടര്‍മാരുടെ ഒപ്പിട്ട ഉത്തരവുകള്‍ നേടുന്നതിന് പട്ടേല്‍ രോഗികളുടെ ബ്രോക്കര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തി.

കൈക്കൂലി നല്‍കുന്നുണ്ടെന്നത് മറച്ച് വയ്ക്കാന്‍ നിയമാനുസൃതമായ പരസ്യ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് വ്യാജ കരാറില്‍ ഒപ്പിടാന്‍ പട്ടേല്‍ രോഗികളുടെ ബ്രോക്കര്‍മാരോട് ആവശ്യപ്പെടുന്നു. 2016 ജൂലൈ മുതല്‍ 2019 ഓഗസ്റ്റ് വരെ, ആയിരക്കണക്കിന് അനാവശ്യ ജനിതക പരിശോധനകള്‍ ഉള്‍പ്പെടെ 463 മില്യണ്‍ ഡോളറിലധികം ക്ലെയിമുകള്‍ ലാബ്സൊല്യൂഷന്‍സ് മെഡികെയറിലേക്ക് സമര്‍പ്പിച്ചു, തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടേലിന് മെഡികെയറില്‍ നിന്ന് വ്യക്തിപരമായി 21 മില്യണ്‍ ഡോളര്‍ ലഭിച്ചു.

logo
The Fourth
www.thefourthnews.in