ഇന്ത്യ വിട്ടെങ്കിലും വിവാദങ്ങളൊഴിയാതെ ജസ്റ്റിന്‍ ട്രൂഡോ; വിമര്‍ശനവുമായി കനേഡിയന്‍ പ്രതിപക്ഷ നേതാവ്

ഇന്ത്യ വിട്ടെങ്കിലും വിവാദങ്ങളൊഴിയാതെ ജസ്റ്റിന്‍ ട്രൂഡോ; വിമര്‍ശനവുമായി കനേഡിയന്‍ പ്രതിപക്ഷ നേതാവ്

ട്രൂഡോ ലോകരാജ്യങ്ങള്‍ക്കിടയില്‍ അപമാനിതനായെന്ന് കാനഡയിലെ പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം പരിഹരിച്ചിരുന്നു

ഔദ്യോഗിക വിമാനത്തിന് യന്ത്രത്തകരാര്‍ നേരിട്ടതിനേത്തുടര്‍ന്ന് ജി 20 ഉച്ചകോടിക്കു ശേഷവും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒടുവില്‍ രാജ്യം വിട്ടെങ്കിലും വിവാദങ്ങളൊഴിയുന്നില്ല. കാനഡയില്‍ ഇപ്പോഴും ട്രൂഡോയ്‌ക്കെതിരെ വിമര്‍ശങ്ങള്‍ ഉയരുകയാണ്. ജി20 യില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് പരസ്യ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ യാത്രാതടസ്സം കൂടെ നേരിട്ടത് വലിയ തിരിച്ചടിയാണ് ട്രൂഡോയ്ക്ക് ഉണ്ടാക്കിയത്.

ട്രൂഡോ ലോകരാജ്യങ്ങള്‍ക്കിടയില്‍ അപമാനിതനായെന്ന് കാനഡയിലെ പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം പരിഹസിച്ചിരുന്നു. സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനാണ്‌ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ നരേന്ദ്ര മോദി വിമര്‍ശനം ഉയര്‍ത്തിയത്. കാനഡയും ഇന്ത്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നരേന്ദ്രമോദിയും ട്രൂഡോയും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടന്നിരുന്നില്ല.

ഒരു കനേഡിയന്‍ പ്രധാനമന്ത്രിയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വച്ച് ആവര്‍ത്തിച്ച് അപമാനിക്കുകയും തരംതാഴ്ത്തുകയും കാണാന്‍ ആരും ഇഷ്ടപ്പെടുന്നില്ല

കാനഡ പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവറും ട്രൂഡോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. 'ഒരു കനേഡിയന്‍ പ്രധാനമന്ത്രി ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വച്ച് ആവര്‍ത്തിച്ച് അപമാനിക്കുപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നത് കാണാന്‍ ആരും ഇഷ്ടപ്പെടുന്നില്ല'. പിയറി പൊയ്‌ലിവര്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ചയായിരുന്നു മടങ്ങേണ്ടിയിരുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്.

തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെത്തുമെന്ന പ്രതീക്ഷിച്ച വിമാനം ഷെഡ്യൂള്‍ ചെയ്യാതെ വഴി തിരിച്ചുവിട്ടു

തുടര്‍ന്ന് അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്കായി കാനഡയില്‍നിന്ന് പകരം വിമാനം പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെത്തുമെന്ന പ്രതീക്ഷിച്ച വിമാനം ഷെഡ്യൂള്‍ ചെയ്യാതെ വഴി തിരിച്ചുവിട്ടു. അതോടെ മടക്കം വീണ്ടും വൈകുകയായിരുന്നു. റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്സിന്റെ സിസി-150 പോളാരിസ് ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതിന്റ കാരണം വ്യക്തമല്ല.

ട്രൂഡോയുടെ ഔദ്യോഗിക വിമാനം പണിമുടക്കുന്നത് ഇതാദ്യമായല്ല. 36 വര്‍ഷം പഴക്കമുള്ള വിമാനം നേരത്തെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016 ഒക്ടോബറില്‍ ബെല്‍ജിയത്തിലേക്ക് പറന്നുയര്‍ന്ന് അരമണിക്കൂറിനുശേഷം അത് ഒട്ടാവയില്‍ തിരിച്ചിറക്കിയിരുന്നു. 2019ല്‍ കാനഡയിലെ ഒണ്‍ടാരിയോയില്‍ ലാന്‍ഡിങ്ങിനിടെ ഔദ്യോഗിക വിമാനം നിയന്ത്രണം വിട്ടതും വാര്‍ത്തയായിരുന്നു.

logo
The Fourth
www.thefourthnews.in