ഇന്തോനേഷ്യയിലെ 
സിയാഞ്ചൂരിലും ജക്കാർത്തയിലും ഭൂചലനം
ഇന്തോനേഷ്യയിലെ സിയാഞ്ചൂരിലും ജക്കാർത്തയിലും ഭൂചലനം

ഇന്തോനേഷ്യയില്‍ ഭൂകമ്പം; 46 മരണം, എഴുന്നൂറിലധികം പേർക്ക് പരുക്ക്

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ വന്‍ ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്റോ വ്യക്തമാക്കി.

ഭൂചലനത്തിന് പിന്നാലെ സിയാഞ്ചൂരില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്കൂളുകള്‍ ആശുപത്രികള്‍ ഉള്‍പ്പെടെ പൊതു സൗകര്യങ്ങളും അനേകം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായത്തെയും നാശനഷങ്ങളും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരന്തനിവാരണ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.

270 ദശലക്ഷത്തിന് മുകളില്‍ ആളുകളുള്ള രാജ്യമാണ് ഇന്തോനേഷ്യ

270 ദശലക്ഷത്തിന് മുകളില്‍ ആളുകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്ഫോടനങ്ങള്‍, സുനാമികള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും ഇവിടെ പതിവാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയില്‍ ഉണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

2021 ജനുവരിയില്‍, പടിഞ്ഞാറന്‍ സുലവേസി പ്രവിശ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 100 അധികം പേര്‍ കൊല്ലപ്പെടുകയും 6500ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2004 ല്‍ സുമാത്രയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂകമ്പം ആഗോളതലത്തില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ പല രാജ്യങ്ങളിലായി ഏകദേശം 2,30,000 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അവരില്‍ ഭൂരിഭാഗവും ഇന്തോനേഷ്യയിലാണ്.

logo
The Fourth
www.thefourthnews.in