സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യ മധ്യ യൂറോപ്യൻ രാജ്യമായി എസ്തോണിയ; 2024 മുതൽ നിയമം പ്രാബല്യത്തിൽ

സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യ മധ്യ യൂറോപ്യൻ രാജ്യമായി എസ്തോണിയ; 2024 മുതൽ നിയമം പ്രാബല്യത്തിൽ

എല്ലാവർക്കും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് എസ്തോണിയന്‍ പ്രധാനമന്ത്രി കാജ കല്ലാസ്

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള നിയമം പാസാക്കി എസ്തോണിയ പാർലമെന്റ്. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തിലാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. 101 സീറ്റുകളുള്ള പാർലമെന്റിൽ 55 വോട്ടുകളാണ് ബില്ലിന് ലഭിച്ചത്. ഇതോടെ സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യത്തെ മധ്യ യൂറോപ്യൻ രാജ്യമായി എസ്തോണിയ. 2024 മുതൽ നിയമം പ്രാബല്യത്തിൽ വരും.

എല്ലാവർക്കും ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് വോട്ടടുപ്പിന് ശേഷം എസ്തോണിയന്‍ പ്രധാനമന്ത്രി കാജ കല്ലാസ് പറഞ്ഞു. പുതിയ നിയമം ആരുടെയും അവകാശങ്ങളെ ഹനിക്കുന്നതല്ല. മറിച്ച് പലരും ആഗ്രഹിച്ചിരുന്നതാണ്. വിവാഹവും പ്രണയവും പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. നമ്മുടെ സമൂഹം പരസ്പരം കരുതലും ബഹുമാനവും ഉള്ളവരാണെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും കാജ കല്ലാസ് കൂട്ടിച്ചേര്‍ത്തു.

സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ അഭിപ്രായ പ്രകാരം 1.3 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മതേതര ബാൾട്ടിക് രാജ്യത്ത് ഏകദേശം 53 ശതമാനത്തോളം പേരും സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരാണ്. ഒരുപതിറ്റാണ്ട് മുന്‍പുവരെ 34ശതമാനം പേര്‍ മാത്രമാണ് സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചിരുന്നത്. അതിനാല്‍ തന്നെ ഇത് വലിയ മാറ്റമാണെന്നാണ് പാര്‍ലമെന്റിന്റെ വിലയിരുത്തല്‍. അതേസമയം, 38 ശതമാനം എസ്തോണിയക്കാര്‍ ഇപ്പോഴും സ്വവർഗരതിയെ അംഗീകരിക്കാനാവില്ലെന്ന് കരുതുന്നവരാണ്.

രാജ്യത്തിന്റെ നാലിലൊന്ന് ശതമാനം വരുന്ന റഷ്യൻ ന്യൂനപക്ഷമാണ് സ്വവർഗ വിവാഹത്തെ എതിർക്കുന്നവരില്‍ അധികവും. അവരിൽ 40 ശതമാനം പേർ മാത്രമേ അതിനെ പിന്തുണയ്ക്കുന്നുള്ളൂ. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും എസ്തോണിയ സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്.

logo
The Fourth
www.thefourthnews.in