വസ്ത്രധാരണച്ചട്ടം ലംഘിക്കുന്നവർക്ക് 10 വർഷം കഠിന തടവും പിഴയും; വിവാദ ബിൽ പാസാക്കി ഇറാൻ

വസ്ത്രധാരണച്ചട്ടം ലംഘിക്കുന്നവർക്ക് 10 വർഷം കഠിന തടവും പിഴയും; വിവാദ ബിൽ പാസാക്കി ഇറാൻ

ഗാർഡിയൻ കൗണ്സിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമാകും

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആളിക്കത്തി മാസങ്ങൾക്ക് ശേഷം, കർശനമായ വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബിൽ പാസാക്കി ഇറാൻ പാർലമെന്റ്. 'അനുചിതമായ' വസ്ത്രം ധരിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. വിചാരണ മൂന്ന് വർഷം വരെ നീളാം.

ഗാർഡിയൻ കൗണ്സിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ, ബിൽ നിയമമാകും. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുശേഷമാണ് ഈ നീക്കം.

നിലവില്‍ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും

ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയൻ നിയമപ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. നിലവില്‍ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതല്‍ രണ്ട് മാസം വരെ തടവോ 5,000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ലഭിക്കും. പൊതുസ്ഥലങ്ങളിൽ 'അനുചിതമായി' വസ്ത്രം ധരിക്കുന്നവർക്ക് പീനൽ കോഡ് അനുസരിച്ച് അഞ്ച് മുതൽ 10 വർഷം വരെ തടവും 180 ദശലക്ഷം മുതൽ 360 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ 'ഹിജാബ്, സദാചാര' ബില്ലില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമാണെന്ന് ബില്ലിൽ പറയുന്നു. വനിതാ ഡ്രൈവർമാരുള്ള വാഹനങ്ങളിൽ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കിൽ, വാഹനങ്ങളുടെ ഉടമകൾക്ക് പിഴ ചുമത്താമെന്നും ബിൽ നിർദേശിക്കുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

ബിൽ സ്ത്രീകളെയും പെൺകുട്ടികളെയും പൂർണമായും അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ രംഗത്തെത്തി

സംഘടിതമായ രീതിയിലോ വിദേശ സർക്കാരുകളുടെയോ മാധ്യമങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ ഭാഗമായോ അവയുമായി സഹകരിച്ചോ ഡ്രസ് കോഡ് ലംഘിക്കുന്ന ആരെയും അഞ്ച് മുതൽ 10 വർഷം വരെ തടവിന് ശിക്ഷിക്കാം. പുരോഹിതരുടെയും നിയമജ്ഞരുടെയും യാഥാസ്ഥിതിക സംഘടനയായ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരത്തിനായി ബിൽ അയയ്ക്കും. ഭരണഘടനയ്ക്കും ശരീഅത്തിനും വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍, ബിൽ വീറ്റോ ചെയ്യാനും അവർക്ക് അധികാരമുണ്ട്.

എന്നാൽ, ബിൽ സ്ത്രീകളെയും പെൺകുട്ടികളെയും പൂർണ്ണമായും അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ഈ മാസം ആദ്യം, എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ രംഗത്തെത്തി. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനുള്ള തീരുമാനം അടിച്ചമർത്തലിനുപരി അക്രമാസക്തമായ നടപ്പാക്കൽ രീതികളിലേക്ക് നയിച്ചേക്കാമെന്നും അവർ പറയുന്നു.

സാംസ്കാരികമായ അവകാശം, ലിംഗവിവേചന നിരോധനം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങളും ബിൽ ലംഘിക്കുന്നതായി അവർ അഭിപ്രായപ്പെട്ടു.

വസ്ത്രധാരണച്ചട്ടം ലംഘിക്കുന്നവർക്ക് 10 വർഷം കഠിന തടവും പിഴയും; വിവാദ ബിൽ പാസാക്കി ഇറാൻ
നിജ്ജാറിന്റെ കൊലപാതകം; ആരോപണം വേണ്ട, തെളിവ് തരൂ, അന്വേഷണത്തോട് സഹകരിക്കാമെന്ന് കാനഡയോട് ഇന്ത്യ

ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ പ്രതിഷേധ സൂചകമായി, തെരുവിലിറങ്ങിയ സ്ത്രീകൾ ശിരോവസ്ത്രം അഴിക്കുകയും അവ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സുരക്ഷാ സേന നടത്തിയ അടിച്ചമർത്തൽ പിന്നീട് കലാപത്തിലേക്ക് നയിക്കുകയായിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന തീവ്രമായ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങൾ ഒതുങ്ങിയതിന് ശേഷം, തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കുകയും സദാചാര പോലീസിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

logo
The Fourth
www.thefourthnews.in