ഇറാന്‍ ജനതയുടെ സമരം നൂറുദിനം പിന്നിടുമ്പോൾ

ഇറാന്‍ ജനതയുടെ സമരം നൂറുദിനം പിന്നിടുമ്പോൾ

ഇറാന്‍ പ്രതിഷേധകര്‍ക്ക് പിന്തുണയുമായി എത്തുന്ന ഇറാനിലെ തന്നെ വിവിധമേഖലകളിലുള്ള പ്രമുഖരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയാണ്

സ്ത്രീകള്‍,ജീവിതം,സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഭരണകൂടത്തിനെതിരെ ഇറാന്‍ ജനത സമരം തുടങ്ങിയിട്ട് നൂറുദിനം പിന്നിടുന്നു. ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മതപൊലീസ് കസ്റ്റഡിയിൽ എടുത്ത കുർദ് വംശജയായ മഹ്സ അമിനി(22) സെപ്റ്റംബർ 16 ന് മരിച്ചതോടെയാണ് ഇറാനിൽ വനിതകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയത്.പ്രക്ഷോഭത്തെ അടിച്ചമർത്താൻ ക്രൂരമായ മുറകളാണ് ഇറാൻ ഭരണകൂടം പ്രയോഗിക്കുന്നത്.പ്രക്ഷോഭത്തിൽ പങ്കെടുത്ത മൊഹ്സെൻ ഷെക്കാരിയെ ഡിസംബർ 8ന് തൂക്കിക്കൊന്നു.

സ്ത്രീകളെ അടിച്ചമർത്താനുള്ള നടപടികൾ ഇറാൻ ഭരണകൂടം പടിപടിയായി സ്വീകരിച്ച് വരുകയായിരുന്നു.ഓസ്റ്റില്‍ പരസ്യങ്ങളില്‍ ഇനി സ്ത്രീകള്‍ വേണ്ട എന്ന ഇറാന്റെ പ്രഖ്യാപനം വന്നു. സ്ത്രീകളെ പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വാദമായിരുന്നു ഇറാന്‍ ഇസ്ലാമിക പുരോഹിതര്‍ അന്ന് മുന്നോട്ട് വച്ചത്. ഭരണകൂടം സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ നടത്തിയ ഇടപെലുകള്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക് കടക്കുന്ന സമയമായിരുന്നു അത്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ വിലക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ പ്രതിഷേധം ശക്തമായി.

ഹിജാബ് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന 22കാരിയെ ഇറാന്‍ ഭരണകൂടം ക്രൂരമായി കൊലപ്പെടുത്തി. ഇറാന്‍ ഭരണകൂടം മുന്നോട്ട് വച്ച വസ്ത്ര ധാരണ രീതിയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടികാട്ടിയായിരുന്നു ഇരുപത്തിരണ്ട് വയസുകാരി മഹ്‌സ അമിനിയെ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് കൊലപ്പെടുത്തിയത്.

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പ്രമുഖരടക്കമുള്ളവരെ ജയിലിലടക്കുകയാണ് ഇറാൻ.അസ്ഗര്‍ ഫര്‍ഹാദിയുടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ചിത്രത്തിലെ നായികയാണ് തരാനെ അലിദോസ്തി. "ഞാന്‍ തരാനെയ്ക്കൊപ്പം നാല് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഇപ്പോള്‍ ഇറാനിലെ പ്രതിഷേധകരെ പിന്തുണച്ചതിന്റെ പേരിലും അന്യായമായ ശിക്ഷാവിധികളോടുള്ള അവളുടെ എതിര്‍പ്പിന്റെയും പേരില്‍ അവള്‍ ജയിലിലാണ്" ഓസ്‌കാര്‍ ജേതാവായ ദ സെയില്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. "പിന്തുണ അറിയിക്കുന്നത് തെറ്റാണെങ്കില്‍ ഈ നാട്ടിലെ ദശലക്ഷക്കണക്കിന് ആളുകള്‍ കുറ്റവാളികളാണ്" ഫര്‍ഹാദി കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശ സംഘടനാ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇതുവരെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്റ പേരില്‍ 69 കുട്ടികളടക്കം 500 പ്രതിഷേധകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 2 പേരെ പൊതുമധ്യത്തില്‍ വധ ശിക്ഷയ്ക്ക് വിധേയമാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in