മൂന്ന് ലക്ഷം സൈനികര്‍ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

മൂന്ന് ലക്ഷം സൈനികര്‍ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഇസ്രയേല്‍ നിലപാട് കടുപ്പിച്ചതോടെ ഗാസയില്‍ കൂട്ടക്കുരുതി ഒഴിവാക്കാന്‍ മാനുഷിക ഇടനാഴി തുറക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.

ഗാസ മുനമ്പില്‍ സംഘര്‍ഷത്തിന്റെ അഞ്ചാം ദിനം കരയുദ്ധത്തിന് തയാറെടുത്ത് ഇസ്രയേല്‍. മൂന്നു ലക്ഷം സൈനികരെ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ വിന്യസിച്ച ഇസ്രയേല്‍ ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചു. ഹമാസനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചത്. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലട്ടും പ്രഖ്യാപിച്ചു.

ഹമാസിനെതിരേ ഇസ്രയേല്‍ നിലപാട് കടുപ്പിച്ചതോടെ ഗാസയില്‍ കൂട്ടക്കുരുതി ഒഴിവാക്കാന്‍ മാനുഷിക ഇടനാഴി തുറക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് അമേരിക്ക ഇന്ന് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന പ്രകാരമാണ് അമേരിക്ക വിഷയത്തില്‍ ഇടപെടാന്‍ തയാറായത്.

ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള പോരാട്ടം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണവും കുടിവെള്ളവും അവശ്യമരുന്നുകളുമില്ലാതെ ഗാസയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ക്ക് സഹായം എത്തിക്കുന്നതിന് മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്നും ലോകാരോഗ്യ സംഘടന ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഭരണകൂടം അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് യുഎസിനെയും ഐക്യരാഷ്ട്ര സഭയെയും സമീപിച്ചത്.

കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ഇരുഭാഗങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2500 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറി ഹമാസ്‌ നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ 123 സൈനികരടക്കം 1600 പേര്‍ക്കാണ് ഇസ്രയേലിന്റെ ഭാഗത്ത്‌ ജീവന്‍ നഷ്ടമായത്. ഇതിനു നടത്തിയ തിരിച്ചടിയില്‍ ഹമാസിന്റെ ഭാഗത്ത് 970 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ഗാസയില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 1.90 ലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഇപ്പോഴും ഗാസയില്‍ ഇസ്രയേല്‍ വ്യോമസേനയുടെ ആക്രമണം തുടരുകയാണ്. അതിനിടെ ലബനന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈലുകര്‍ വര്‍ഷിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയതായും ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in