സുപ്രീംകോടതിയും നോക്കുകുത്തിയാകും; പുതിയ നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെൻ്റ്
ജുഡീഷ്യല്‍ പരിഷ്‌ക്കരണ നീക്കത്തിനെതിരെ ഇസ്രയേലില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രിപദത്തിന് സംരക്ഷണം നൽകുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാളെ സ്ഥാനത്തു നിന്ന് നീക്കണമോ വേണ്ടയോ എന്നറിയാന്‍ പാര്‍ലമെന്റ് നടത്തിയ തിരഞ്ഞെടുപ്പില്‍ 61 പേര്‍ നിയമത്തെ അനുകൂലിച്ചും 47 പേര്‍ പ്രതികൂലിച്ചും രംഗത്തെത്തി. സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കികൊണ്ടുള്ള നിയമത്തിന് സെനറ്റ് അംഗീകാരം നല്‍കി. വ്യാഴാഴ്ചയാണ് ബില്ല് പാര്‍ലമെന്റിൽ അവതരിപ്പിച്ചത്. ബില്ല് പാസായതോടെ കോടതി വിധികളെ സര്‍ക്കാരിന് കേവലഭൂരിപക്ഷത്തില്‍ അസാധുവാക്കാനും വിലക്കാനും സാധിക്കും.
പുതിയ നിയമപ്രകാരം ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു വ്യക്തിയെ പ്രധാനമന്ത്രിക്കോ, മറ്റ് മന്ത്രിസഭാ അംഗങ്ങള്‍ക്കോ മാത്രമാണ് സ്ഥാനത്തു നിന്നും നീക്കാനാകുക
പുതിയ നിയമപ്രകാരം ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു വ്യക്തിയെ പ്രധാനമന്ത്രിക്കോ, മറ്റ് മന്ത്രിസഭാ അംഗങ്ങള്‍ക്കോ മാത്രമാണ് സ്ഥാനത്തു നിന്നും നീക്കാനാകുക. അതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണമെന്നും പുതിയ നിയമം പറയുന്നു. പുതിയ നിയമം നെതാന്യാഹുവിനെ സ്ഥാനത്തു നിന്നു നീക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നതാണ്. പ്രക്ഷോഭങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ ഇത്രയേറെ പേര്‍ തന്നെ അനുകൂലിച്ച് രംഗത്തെത്തിയത് നെതന്യാഹുവിന് കൂടുതല്‍ ആശ്വാസമായി.
ബില്ല് അഴിമതി ആരോപണ വിധേയനായ നെതന്യാഹുവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചു
അതേസമയം ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് ,അഴിമതി ആരോപണ വിധേയനായ നെതന്യാഹുവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമ ഭേദഗതിയിലൂടെ ജുഡീഷ്യല്‍ തീരുമാനങ്ങളെടുക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം പരിമിതപ്പെടുത്തുകയും, സര്‍ക്കാരിൻ്റെ അധികാരം വര്‍ധിപ്പിക്കുകയും ചെയ്യാനാണ് ബെഞ്ചമിൻ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. നെതാന്യാഹുവിനെ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റില്‍ പാസാക്കിയ പുതിയ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം.
തെറ്റുകാരനായ നെതന്യാഹുവിനെ ശിക്ഷിക്കുന്നതിനെ തടയുന്നതാണ് ബില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് മെറോവ് മൈക്കിലി വ്യക്തമാക്കി. വ്യക്തിപരമായ നിയമ നിര്‍മ്മാണത്തിലൂടെ ഭരണത്തെ അട്ടിമറിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും മൈക്കിലി വ്യക്തമാക്കി.
ജുഡീഷ്യല്‍ പരിഷ്‌കരണ നീക്കത്തിനെ തുടര്‍ന്നാണ് ഇസ്രായേലില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. നിയമ ഭേദഗതിയിലൂടെ ജുഡീഷ്യല്‍ തീരുമാനങ്ങളെടുക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം പരിമിതപ്പെടുത്തുകയും, സര്‍ക്കാര്‍ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യാനാണ് ബെഞ്ചമിൻ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അഭിഭാഷകരടക്കമുള്ളവരും പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. എന്നാല്‍, ജഡ്ജിമാരുടെ അമിതാധികാരം തടയുന്നതിനു വേണ്ടിയാണ് പരിഷ്ക്കരണം നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതിന് പിന്നാലെയാണ് നിയമം പാസാക്കിയത്.