പന്നു വധശ്രമക്കേസ്: പ്രതി നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയേക്കും, നിര്‍ണായകമായി കോടതി ഇടപെടല്‍

പന്നു വധശ്രമക്കേസ്: പ്രതി നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയേക്കും, നിര്‍ണായകമായി കോടതി ഇടപെടല്‍

കഴിഞ്ഞ വർഷം ജൂണിലാണ് നിഖിൽ ഗുപ്ത അറസ്റ്റിലാകുന്നത്. ഇന്ത്യയിൽ നിന്നും പ്രാഗിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

അമേരിക്കയിലുള്ള ഖലിസ്ഥാൻ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു വധ ശ്രമക്കേസില്‍ നിര്‍ണായക കോടതി ഇടപെടൽ. കുറ്റാരോപിതനായ നിഖിൽ ഗുപ്തയെ കൂടുതൽ അന്വേഷണത്തിനായി അമേരിക്കയ്ക്ക് കൈമാറാമെന്ന് ചെക്ക് റിപ്പബ്ലിക്ക് ഹൈക്കോടതി. പന്നുവിനെ കൊലപ്പെടുത്താൻ നിഖിൽ ഗുപ്തയുടെ സഹായത്തോടെ 'ഇന്ത്യൻ ഉദ്യോഗസ്ഥന്‍' ആസൂത്രണം നടത്തിയെന്ന അമേരിക്കയുടെ ആരോപണം നിലനില്‍ക്കെയാണ് നിർണായക കോടതി ഇടപെടൽ.

പന്നു വധശ്രമക്കേസ്: പ്രതി നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയേക്കും, നിര്‍ണായകമായി കോടതി ഇടപെടല്‍
'പന്നൂനെതിരായ വധശ്രമത്തിന്റെ ബുദ്ധികേന്ദ്രം ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍'; കുറ്റപത്രം തയാറാക്കി അമേരിക്ക

സിഖ് വിഘടനവാദി നേതാവിനെ അമേരിക്കയിൽ വച്ച് കൊല്ലാൻ ശ്രമിച്ചെന്നും ആ ശ്രമം പരാജയപ്പെട്ടെന്നുമാണ് അമേരിക്കയുടെ വാദം. നിലവിൽ ചെക് അധികൃതരുടെ കസ്റ്റഡിയിലുള്ള നിഖിൽ ഗുപ്തയാണ് ആരോപണവിധേയനായിരിക്കുന്നത്. ചെക്കിലെ ജസ്റ്റിസ് വകുപ്പ് മന്ത്രിയായ പാവൽ ബ്ലാസെക്കിന്റെ തീരുമാനമാനുസരിച്ചാകും നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കണോ വേണ്ടയോ എന്നതില്‍ അന്തിമമായി തീരുമാനം.

കഴിഞ്ഞ വർഷമാണ് നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ പിടിയിലാകുന്നത്. ഇന്ത്യയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജൂണിലായിരുന്നു അറസ്റ്റ് നടന്നത്. എന്നാൽ തെറ്റിദ്ധാരണമൂലമാണ് താൻ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും, അമേരിക്ക അന്വേഷിക്കുന്ന വ്യക്തി താൻ അല്ലെന്നുമാണ് നിഖിൽ ഗുപ്തയുടെ വാദം. കേസ് രാഷ്ട്രീയ കാരണങ്ങൾകൊണ്ടുണ്ടായതാണെന്നും അദ്ദേഹം പറയുന്നു.

ജസ്റ്റിസ് മന്ത്രാലയമാണ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത്. എന്നാൽ മന്ത്രാലയം ഒരു തീരുമാനം എടുക്കാൻ എത്ര സമയമെടുക്കുമെന്ന് പറയാൻ സാധിക്കില്ലെന്ന് മന്ത്രാലയത്തിന്റെ ഭാഗമായി നിൽക്കുന്നവര്‍ പറയുന്നു. നിഖിൽ ഗുപ്‌തയെ അമേരിക്കയ്ക്ക് കൈമാറിയാൽ പിന്നീട് പുറത്തിറങ്ങുക അത്ര എളുപ്പമാകില്ല എന്നുള്ളതുകൊണ്ട് എന്ത് വിലകൊടുത്തും തന്നെ അമേരിക്കയ്ക്ക് കൈമാറുന്നത് തടയാൻ നിഖിൽ ഗുപ്ത ശ്രമിക്കും.

പന്നു വധശ്രമക്കേസ്: പ്രതി നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയേക്കും, നിര്‍ണായകമായി കോടതി ഇടപെടല്‍
നടപടി തുടങ്ങി; യുഎപിഎ പ്രകാരം കേസ്, ഖലിസ്ഥാന്‍ നേതാവ് ഗുരുപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഐഎ

കീഴ്‌ക്കോടതികളുടെ വിചാരണയിൽ അതൃപ്തിയുണ്ടെങ്കിൽ മന്ത്രാലയത്തിന് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. അമേരിക്കയ്ക്ക് കൈമാറുന്നത് ശരിവച്ചുകൊണ്ടുള്ള കീഴ്‌ക്കോടതിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ നിഖിൽ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിഖിൽ ഗുപ്തയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം നേരത്തെ ചെക്ക് അംഗീകരിക്കുകയും ചെയ്തിരുന്നു. വിഷയം ഭരണഘടനാ കോടതിക്കുമുന്നിലെത്തിക്കുമെന്ന് നിഖിൽ ഗുപ്‌തയുടെ വക്കീലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

യുഎസ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രത്തിൽ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത 'ഇന്ത്യൻ ഉദ്യോഗസ്ഥനെ' സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവൻ പദ്ധതികൾക്കും പിന്നിലെന്നാണ് ആരോപണം. ഇയാള്‍ സി ആർ പി എഫ് മുൻ ഉദ്യോഗസ്ഥനാണെന്നും നിലവിൽ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇന്റലിജൻസ് എന്നീ ഉത്തരവാദിത്തങ്ങളുള്ള 'സീനിയർ ഫീൽഡ് ഓഫീസർ' ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഗുജറാത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഖില്‍ ഗുപ്തയെ കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ്‌ ഇയാള്‍ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. 2023 മെയ് മാസത്തിലാണ് സിസി-1 (ഇന്ത്യൻ ഉദ്യോഗസ്ഥൻ) നിഖില്‍ ഗുപ്തയുമായി ബന്ധപ്പെടുന്നത്. ടെലിഫോണും മറ്റ് ഇലക്ട്രോണിക് ആശയായവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നിർദേശങ്ങൾ കൈമാറിയിരുന്നതെന്നും തുടർന്ന് ഇരുവരും ന്യൂ ഡൽഹിയിൽ വച്ച് നേരിട്ട് കണ്ടതായും ആരോപണമുണ്ട്.

ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ന്യൂയോർക്കിൽ ഒരു കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നു നിഖിൽ ഗുപ്തയുടെ ജോലി. അതിന്റെ ഭാഗമായി ഒരുലക്ഷം ഡോളറിന്റെ കൊട്ടേഷൻ ന്യൂയോർക്കിലുള്ള കൊലയാളിക്ക് നൽകാനും നിഖിൽ പദ്ധതിയിട്ടിരുന്നു. എന്നാൽ നിഖിൽ ഗുപ്ത കണ്ടെത്തിയ കൊലയാളി യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിൻസ്‌ട്രേഷന്റെ അണ്ടർകവർ ഏജന്റായിരുന്നു. ഇതോടെയാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന പുറത്തുവരുന്നത്.

ഇന്ത്യ തീവ്രവാദിയെന്ന് മുദ്രകുത്തിയ വ്യക്തിയാണ് ഗുർപത്വന്ത് സിങ് പന്നു. കൂടാതെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സിഖ് ഫോർ ജസ്റ്റിസിനെ ഭീകരവാദ സംഘടനയായാണ് ഇന്ത്യ കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in