ഡമസ്കസ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു

ഡമസ്കസ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു

2023-ലെ സിറിയന്‍ സൈന്യത്തിന്റെ പ്രവർത്തന രീതികൾ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം

സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം. മിസൈൽ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് സിറിയ ആരോപിച്ചു. അന്താരാഷ്ട്ര വിമാനത്താവളവും പരിസരവും ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. 2023-ലെ സിറിയന്‍ സൈന്യത്തിന്റെ പ്രവർത്തന രീതികൾ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം.

ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുയും ചെയ്തതായി സിറിയ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളത്തിന്‍റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു. അതേസമയം ആക്രമണത്തെ സംബന്ധിച്ച് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ഡമസ്കസ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തില്‍ വിമാനത്താവളത്തിനും റൺവേകൾക്കും സാരമായ നാശനഷ്ടം സംഭവിച്ചിരുന്നു. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്.

ഇതിന് മുൻപും പല സിറിയൻ വിമാനത്താവളങ്ങളും ഇസ്രായേൽ സേനയുടെ ആക്രമങ്ങൾക്ക് വേദിയായിട്ടുണ്ട്. സെപ്റ്റംബറിലാണ് സിറിയയിലെ ഏറ്റവും വലിയ വിമാനത്താവളമായ അലെപ്പോ ആക്രമിക്കപ്പെട്ടത്. ദിവസങ്ങളോളമാണ് അന്ന് വിമാനത്താവളം പ്രവർത്തന രഹിതമായത്. ഇതിന് പുറമെ സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പല ഭാഗങ്ങളിലും ഇസ്രായേൽ, കഴിഞ്ഞ വർഷങ്ങളിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ പലപ്പോഴും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താൻ ഇസ്രായേൽ തയ്യാറായിരുന്നില്ല. സിറിയൻ പ്രസിഡന്റ് ബഷർ അസദിന്റെ സേനയെ പിന്തുണയ്ക്കുന്ന ലെബനോണിലെ തീവ്രവാദ സംഘമായ ഹെസ്‌ബുല്ലയാണ് ഇസ്രയേലിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in