സിറിയയിൽ സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോൺ ആക്രമണം; നൂറിലേറെ മരണം, നിരവധി പേർക്ക് പരുക്ക്

സിറിയയിൽ സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോൺ ആക്രമണം; നൂറിലേറെ മരണം, നിരവധി പേർക്ക് പരുക്ക്

സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്

സിറിയയിൽ വീണ്ടും ആക്രമണം, നൂറിലേറെ പേർ മരിച്ചതായും 125ൽ പരം ആളുകൾക്ക് പരുക്കേറ്റതായും സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളേജിൽ ബിരുദദാന ചടങ്ങിനിടെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സിറിയൻ പ്രതിരോധ മന്ത്രിയും ചടങ്ങിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. വിദ്യാർത്ഥികളെ കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കുടുംബങ്ങളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഡ്രോൺ ആക്രമണത്തിന് പിന്നിൽ 'തീവ്രവാദ സംഘടനകളാണെന്നാണ്' സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പുറമെ, കുർദിഷ് അധീനതയിലുള്ള പ്രദേശത്ത് നടന്ന വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി കുർദിഷ് സേന അറിയിച്ചു.

മധ്യ സിറിയൻ നഗരമായ ഹോംസിൽ, സൈനിക അക്കാദമിയിലെ ഉദ്യോഗസ്ഥർക്കുള്ള ബിരുദദാന ചടങ്ങിനെ സായുധ ഭീകര സംഘടനകൾ ലക്ഷ്യമിട്ടിരുന്നെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സന വ്യക്തമാക്കി.

ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ട് പ്രകാരം, നൂറിലധികം പേർ മരിച്ചതായും അതിൽ പകുതിയോളം പേർ സൈനിക ബിരുദധാരികളും 14 സാധാരണ പൗരന്മാരുമായിരുന്നു. കുറഞ്ഞത് 125 പേർക്കെങ്കിലും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

സിറിയയിൽ സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോൺ ആക്രമണം; നൂറിലേറെ മരണം, നിരവധി പേർക്ക് പരുക്ക്
കാനഡയുമായുള്ള തര്‍ക്കം: ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാമെന്ന് യുഎസ് അംബാസഡര്‍

സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സൈനിക പ്രസ്താവനയിൽ പറയുന്നത്. ആക്രമണത്തിൽ അനുശോചിച്ച് വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ദുഃഖാചരണം സിറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോമിലെ ആക്രമണത്തിന് ശേഷം, വ്യാഴാഴ്ച വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ, വ്യാപകവും രൂക്ഷവുമായ ബോംബാക്രമണം നിവാസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുകൂടാതെ, സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രതിപക്ഷ മേഖലയിലെ നിരവധി പട്ടണങ്ങളിൽ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാത്രി അലപ്പോ പ്രവിശ്യയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സിറിയൻ സേനയുടെ ഷെല്ലാക്രമണത്തിൽ ഒരു വൃദ്ധയും അവളുടെ നാല് കുട്ടികളും കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകരും ഒബ്സർവേറ്ററിയും അറിയിച്ചിരുന്നു.

മുൻ പ്രാദേശിക അൽ-ഖ്വയ്ദ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാമാണ് ഇദ്‌ലിബ് മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്നത്. ഇതിനു മുൻപും സർക്കാർ അധീനതയിലുള്ള പ്രദേശങ്ങളിൽ ജിഹാദി സംഘം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടുണ്ട്.

ഈ അടുത്ത് സിറിയയിലെ സൈനികർക്ക് സമീപം പ്രവർത്തിക്കുകയായിരുന്ന ഒരു ടർക്കിഷ് ഡ്രോണും യുഎസ് സൈന്യം വെടിവച്ചിട്ടതായി റെസ്റ്റെർസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in