അമേരിക്കയിലെ നാഷ്‌വില്ല സ്‌കൂളിലെ വെടിവയ്പ്: അക്രമി സ്കൂളിലെ പൂർവവിദ്യാർഥിയായ ട്രാൻസ് വനിത

അമേരിക്കയിലെ നാഷ്‌വില്ല സ്‌കൂളിലെ വെടിവയ്പ്: അക്രമി സ്കൂളിലെ പൂർവവിദ്യാർഥിയായ ട്രാൻസ് വനിത

ഇരുപത്തിയെട്ടുകാരിയായ ഹെയ്ലിന് ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന സ്കൂള്‍ ആക്രമിക്കാൻ വിശദമായ പദ്ധതി ഉണ്ടായിരുന്നുവെന്നും പോലീസ്

യുഎസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളില്‍ വെടിവയ്പ് നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികൾ ഉള്‍പ്പെടെ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയത് സ്കൂളിലെ പൂർവവിദ്യാർഥിയായ ട്രാൻസ് വനിത ഓഡ്രി എലിസബത്ത് ഹെയ്ൽ ആണെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയെട്ടുകാരിയായ ഹെയ്ലിന് ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന സ്കൂള്‍ ആക്രമിക്കാൻ വിശദമായ പദ്ധതി ഉണ്ടായിരുന്നുവെന്നും പോലീസ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെയോടെ സ്കൂള്‍ കെട്ടിടത്തിന്റെ വശത്തെ വാതിലിലൂടെ വെടിയുതിർത്തുകൊണ്ടാണ് പ്രതി ഉള്ളിലേക്ക് പ്രവേശിച്ചത്.

അമേരിക്കയിലെ നാഷ്‌വില്ല സ്‌കൂളിലെ വെടിവയ്പ്: അക്രമി സ്കൂളിലെ പൂർവവിദ്യാർഥിയായ ട്രാൻസ് വനിത
അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്; 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

എവ് ലിൻ ഡീക്ക്ഹോസ്, ഹാലിസ് ക്രഗ്സ്, വില്യം കിന്നി എന്നീ ഒൻപതു വയസുകാരും അധ്യാപകരായ മൈക്ക് ഹില്‍, സിന്തിയ പീക്ക്, സ്കൂൾ മേധാവി കാതറിൻ കൂൺസു എന്നിവരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനെത്തുടർന്ന്, കെട്ടിടത്തിലെ അപകട അലാറം ഉയരുകയും 14 മിനുറ്റിന് ശേഷം 10:27 ഓടെ രണ്ടാം നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹെയ്ൽ കൊല്ലപ്പെടുകയും ചെയ്തു. നാഷ്‌വില്ലയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളായ കോവന്റ് സ്കൂളിലാണ് വെടിവയ്പുണ്ടായത്.

ഹെയ്ലിന്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസിന് നിരവധി തോക്കുകളും ആയുധങ്ങളും ലഭിച്ചു. സ്കൂളിന്റെയും പരിസര പ്രദേശങ്ങളുടെയും വിശദമായ മാപ്പുകളും ആക്രമണത്തിന്റെ രൂപരേഖയും ഇവിടെനിന്ന് കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. പ്രദേശത്തെ മറ്റൊരു സ്കൂളിനെയും ആക്രമിക്കാൻ യുവതിക്കു പദ്ധതിയുണ്ടായിരുന്നതായും പോലീസ് പറുന്നു. നാഷ്‌വില്ലയുടെ ഗ്രീൻ ഹിൽസ് പരിസരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

പ്രീ സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്വകാര്യ സ്‌കൂളിലെ പൂർവവിദ്യാർഥിയായിരുന്നു ഹെയ്ല്‍. അടിസ്ഥാന വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികൾക്ക് ബൈബിളിനെക്കുറിച്ച് ക്ലാസുകൾ എടുക്കുന്ന ബൈബിൾ ദൈവശാസ്ത്രവും സ്കൂൾ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ സ്കൂളിൽ പോകാൻ ഹെയ്ലിന് താത്പര്യമുണ്ടായിരുന്നില്ലെന്നും സ്കൂളിനോടും മാനേജ്മെന്റിനോടും വെറുപ്പായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

പൂർവവിദ്യാർഥിയായ ഹെയ്ലിനെ ഒാർക്കുന്നുവെന്ന് സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ ബിൽ ക്യാമ്പ്ബെൽ പറയുന്നു. എന്നാല്‍ 2006 നു ശേഷം അവളുടെ റിപ്പോർട്ടുകളൊന്നും ഇയർബുക്കുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്നും ട്രാൻസ്ഫറായിട്ടുണ്ടാകുമെന്നാണ് കരുതിയെന്നും ക്യാമ്പ്ബെൽ പറയുന്നു. ഹെയ്ലിന് ക്രിമിനല്‍ പശ്ചാത്തലമോ മാനസികാരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നും പോലീസ് പറയുന്നു. 2001 ലാണ് പ്രെസ്ബൈറ്റീരിയൻ സഭയുടെ ഒരു മന്ത്രാലയമായി കോവന്റ് സ്കൂൾ ആരംഭിച്ചത്.

കുറച്ചു വർഷങ്ങളായി യുഎസിലെ സ്കൂളുകളിൽ തോക്കുധാരികളുടെ ആക്രമണങ്ങൾ കൂടിവരികയാണ്. ഞായറാഴ്ച കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റിരുന്നു. ഗുരുദ്വാര സാക്രമെന്റോ സിഖ് സൊസൈറ്റി ക്ഷേത്രത്തിലെ ആഘോഷപരിപാടിക്കിടെയായിരുന്നു സംഭവം.

logo
The Fourth
www.thefourthnews.in