ജോ ബൈഡൻ
ജോ ബൈഡൻGoogle

പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

പരാമർശം തള്ളി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്താനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആണവായുധങ്ങള്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പാകിസ്താൻ ഉപയോഗിക്കുകയാണെന്നും ബൈഡന്‍ ആരോപിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക്ക് കോണ്‍ഗ്രഷണല്‍ ക്യാമ്പെയ്ന്‍ കമ്മിറ്റിയില്‍ സംസാരിക്കവെയായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ പാകിസ്താൻ വിരുദ്ധ പ്രസ്താവന. എന്ത് അടിസ്ഥാനത്തിലാണ് ബൈഡന്‍റെ പരാമർശമെന്നറിയില്ലെന്ന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. യുദ്ധത്തിലേർപ്പെടുന്ന രാജ്യമല്ല പാകിസ്ഥാനെന്നും ബൈഡന് മറുപടിയായി ഇമ്രാൻ ഖാൻ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫീന്റെ നീക്കങ്ങള്‍ക്ക് ബൈഡന്‍റെ പ്രസ്താവന തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനയും റഷ്യയുമായുള്ള അമേരിക്കയുടെ വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടേയാണ് ബൈഡന്റെ പാകിസ്താനെതിരേയുള്ള പരാമര്‍ശം. ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്താനെന്ന് പറഞ്ഞായിരുന്നു ബൈഡന്‍ പ്രസംഗം അവസാനിപ്പിക്കുയും ചെയ്തത്. ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന ചൈനയെയും റഷ്യയെയും ബൈഡന്‍ വിമര്‍ശിക്കുകയും ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അമേരിക്കയെ വിപുലപ്പെടുത്തുവാന്‍ ധാരാളം അവസരങ്ങളുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ചൈനയും റഷ്യയും യുഎസിന് ഉയര്‍ത്തുന്ന ഭീഷണിക്ക് അടിവരയിടുന്ന നയരേഖ ബുധനാഴ്ചയാണ് അമേരിക്ക പുറത്തിറക്കിയത്. ഈ വര്‍ഷം ആദ്യം 'അതിരില്ലാത്ത പങ്കാളിത്തം' പ്രഖ്യാപിച്ച ചൈനയും റഷ്യയും പരസ്പരം കൂടുതല്‍ യോജിക്കുകയാണ്. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വ്യത്യസ്തമാണെന്നും നയരേഖയില്‍ പറയുന്നു.

അടുത്ത പത്ത് വര്‍ഷം ചൈനയുമായുള്ള മത്സരത്തിന്റെ നിര്‍ണായക ദശകമാകുമെന്നും നയരേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുക്രെയിനെ റഷ്യന്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് അധിനിവേശത്തില്‍ കലാശിച്ചതെന്നും റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎസിന്റെ നയരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in