സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല; പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല; പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് പാകിസ്താൻ

ലിറ്ററിന് 35 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 249.80 രൂപയായും അതിവേഗ ഡീസലിന് 262.80 രൂപയായും വർധിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോള്‍, ഡീസല്‍ വില വർധിപ്പിച്ച് പാകിസ്താൻ. ലിറ്ററിന് 35 രൂപ വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 249.80, അതിവേഗ ഡീസലിന് 262.80 രൂപയായും വർധിച്ചു. മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ ഓയിലിന്റേയും വില വർധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണയ്ക്ക് 189.83 , ലൈറ്റ് ഡീസൽ ഓയിൽ ലിറ്ററിന് 187 രൂപയുമായി. രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താൻ കറൻസി എത്തുന്നത്. പാകിസ്താൻ രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് വില വർധിപ്പിച്ചതിന് പിന്നില്‍.

സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല; പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് പാകിസ്താൻ
സാമ്പത്തിക മാന്ദ്യം അതിരൂക്ഷം: ഐഎംഎഫ് സഹായത്തിനായി യുഎസിനെ സമീപിച്ച് പാകിസ്താന്‍; തകര്‍ന്നടിഞ്ഞ് പാക് കറന്‍സി

ഐഎംഎഫ് സഹായം പുനരാരംഭിച്ചില്ലെങ്കില്‍ പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. 2019ൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് ഐഎംഎഫ് 600 കോടി ഡോളറും, 2022ല്‍ 110 കോടി ഡോളറും ധനസഹായം നല്‍കിയിരുന്നു. ഐഎംഎഫിന്റെ ഉദ്യോഗസ്ഥരും, സർക്കാരുമായുള്ള ചർച്ചകള്‍ക്ക് കാലതാമസം നേരിടുകയാണ്. സഹായ പദ്ധതികൾക്കൊപ്പമുള്ള വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഐഎംഎഫ് സംഘം ജനുവരി 31 മുതൽ ഫെബ്രുവരി ഒൻപത് വരെ ഇസ്ലാമാബാദിലുണ്ടാകും. സാമ്പത്തിക സഹായം നല്‍കിയിരുന്ന സൗദി അറേബ്യയും യുഎഇയും സൗജന്യങ്ങള്‍ തുടരില്ലെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്ക് അയവില്ല; പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് പാകിസ്താൻ
ഐഎംഎഫ് സഹായം പുനരാരംഭിച്ചില്ലെങ്കില്‍ പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്ന്നുപോകും: റിപ്പോര്‍ട്ട്

പാകിസ്താൻ കറൻസിയുടെ മൂല്യം ഇടിഞ്ഞത് ഏറെ ആശങ്ക ഉയർത്തിയിരുന്നു. പാകിസ്താൻ രൂപ 7.6 ശതമാനം ഇടിഞ്ഞ് ഡോളറിനെതിരെ 255 എന്ന നിലയിലായിരുന്നു എത്തിയിരുന്നു. 1998ന് ശേഷം ആദ്യമായാണ് പാകിസ്താൻ രൂപ ഇത്രയും വലിയ തിരിച്ചടി നേരിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ രാജ്യം സ്വീകരിച്ചിരുന്നു.

വൈദ്യുതി പ്രതിസന്ധിയും തീവ്രമാണ്. വൈദ്യുതി വിതരണശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക മേഖലകളും ഇരുട്ടിലായി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഷോപ്പിങ് മാളുകളടക്കം നേരത്തെ അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അടുത്തിടെ ഭക്ഷണത്തിനായി ആളുകൾ വഴക്കിടുന്നതിന്റെയും ഭക്ഷണ ട്രക്കുകളെ പിന്തുടരുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പാക് പ്രതിസന്ധി ആഗോളതലത്തില്‍ ചർച്ചാ വിഷയമായത്.

logo
The Fourth
www.thefourthnews.in