ശ്വാസകോശ അണുബാധ: ഫ്രാന്‍സിസ് മാര്‍പാപ്പയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിലെന്ന് വത്തിക്കാന്‍

ശ്വാസകോശ അണുബാധ: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിലെന്ന് വത്തിക്കാന്‍

86 കാരനായ മാര്‍പ്പാപ്പയ്ക്ക് ഏതാനും ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം പോപ്പ് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. 86 കാരനായ മാര്‍പാപ്പയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ശ്വാസമെടുക്കുന്നതിന് തടസം അനുഭവപ്പെട്ടിരുന്നു.

പീഡാനുഭവ വാരത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ല

പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് വ്യക്തമായെന്ന് വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് വത്തിക്കാന്‍ വിവരം പുറത്തുവിട്ടത്. ആഴ്ചതോറും വത്തിക്കാനില്‍ നടത്താറുള്ള പൊതുയോഗത്തില്‍ കഴിഞ്ഞയാഴ്ചയും പോപ്പ് പങ്കെടുത്തിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അപ്പോഴുണ്ടായിരുന്നില്ല. ആരോഗ്യം വീണ്ടെടുക്കാനായില്ലെങ്കില്‍ മാര്‍പാപ്പയ്ക്ക് പീഡാനുഭവ വാരത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ല.

ശ്വാസകോശ അണുബാധ: ഫ്രാന്‍സിസ് മാര്‍പാപ്പയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിലെന്ന് വത്തിക്കാന്‍
സമ്പത്തിനും അധികാരത്തോടും മനുഷ്യന് അടങ്ങാത്ത ആസക്തി; ക്രിസ്മസിന്റെ യഥാര്‍ഥ അര്‍ത്ഥം വിസ്മരിക്കുന്നതായി മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മുന്‍പും ശ്വാസതടസത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജന്മനാടായ അര്‍ജന്റീനയില്‍ വൈദികനായി പരിശീലനം നടത്തുന്ന സമയത്ത് ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. വന്‍കുടലിനെ ബാധിക്കുന്ന ഡൈവര്‍ട്ടിക്യൂലൈറ്റിസ് എന്ന രോഗം മാര്‍പ്പാപ്പയെ ബാധിച്ചിരുന്നു. 2021 ജൂലൈയില്‍ വന്‍കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ അസുഖം വീണ്ടും ബാധിച്ചതോടെ തടി കൂടുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പോപ്പിനുണ്ട്.

2021 ല്‍ കഴിഞ്ഞ ശസ്ത്രക്രിയയുടെ ഭാഗമായി അനസ്‌തേഷ്യ നല്‍കിയതോടെ ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു

ഇതിന് പുറമേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാല്‍മുട്ടിനും പ്രശ്‌നങ്ങളുണ്ട്. വീല്‍ചെയറിന്റെയും ഊന്നുവടിയുടെയും സഹായത്തോടെയാണ് പല വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. 2021ലെ ശസ്ത്രക്രിയയുടെ ഭാഗമായി അനസ്‌തേഷ്യ നല്‍കിയതിന്റെ പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ കാല്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തുന്നില്ലെന്ന് അദ്ദേഹം അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും യാത്രകള്‍ നടത്തിയിരുന്നു

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടെന്ന് പോപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷവും അദ്ദേഹം യാത്രകള്‍ നടത്തി. ഖസാക്കിസ്ഥാനും ബഹ്‌റൈനും സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും യാത്രകള്‍ നടത്തിയിരുന്നു.

ശ്വാസകോശ അണുബാധ: ഫ്രാന്‍സിസ് മാര്‍പാപ്പയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിലെന്ന് വത്തിക്കാന്‍
സ്ഥാനമൊഴിയുന്നതിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല; ഫ്രാന്‍സിസ് മാര്‍പാപ്പ

റോമിന്റെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചുമതലയേറ്റിട്ട് ഒരു ദശാബ്ദം ഈ വര്‍ഷമാണ് പൂര്‍ത്തിയായത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2013ലാണ് ചുമതലയേല്‍ക്കുന്നത്. ഇതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ പലതവണ പ്രചരിച്ചെങ്കിലും അതെല്ലാം അദ്ദേഹം തന്നെ തള്ളി. രാജിവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ''അത്തരമൊരു ആലോചന ഇതുവരെ മനസില്‍ വന്നിട്ടില്ല', ചുമതലകള്‍ നിര്‍വഹിക്കാനാകാത്ത വിധം ആരോഗ്യം മോശമാകുമ്പോള്‍ മാത്രമെ അതേ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ'' എന്ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in