''അനധികൃതമായി ബ്രിട്ടനിലെത്തിയാല്‍ തടഞ്ഞുവയ്ക്കും, ആഴ്ചകള്‍ക്കകം നാടുകടത്തും''- മുന്നറിയിപ്പുമായി ഋഷി സുനക്

''അനധികൃതമായി ബ്രിട്ടനിലെത്തിയാല്‍ തടഞ്ഞുവയ്ക്കും, ആഴ്ചകള്‍ക്കകം നാടുകടത്തും''- മുന്നറിയിപ്പുമായി ഋഷി സുനക്

നാടുകടത്തലും നിയമ നടപടിയും ഉറപ്പാക്കുന്നതിനുള്ള ചുമതല ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാന്

രാജ്യത്തേയ്ക്കുള്ള അനധികൃത കുടിയേറ്റത്തെ തടയാനുള്ള കര്‍ശന നടപടികളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി ബ്രിട്ടനിലേയ്ക്ക് കുടിയേറുന്നവര്‍ക്കൊന്നും അഭയം നല്‍കില്ലെന്ന് ഋഷി സുനക് വ്യക്തമാക്കി. ''നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടഞ്ഞുവയ്ക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും. സുരക്ഷിതമാണെങ്കില്‍ അവരുടെ രാജ്യത്തേയ്ക്ക് തന്നെ തിരിച്ചയക്കും. അല്ലെങ്കില്‍ സുരക്ഷിതമായ മൂന്നാംലോക രാജ്യമെന്ന നിലയില്‍ റുവാണ്ടയിലേക്കോ മറ്റോ മാറ്റും. അമേരിക്കയിലേതിനും ഓസ്ട്രേലിയതിലേതിനും സമാനമായ രീതിയില്‍ പിന്നീട് ഒരിക്കലും ബ്രിട്ടനിലേക്ക് തിരിച്ചെത്താനാകാത്ത വിധമാകും വിലക്ക്'' - ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

നാടുകടത്തലും നിയമ നടപടിയും ഉറപ്പാക്കുന്നതിനുള്ള ചുമതല ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാനാണ്. ഇത് സുസ്ഥിരമായ നടപടി അല്ലെന്നും തുടരാനാകില്ലെന്നും സുനക് വ്യക്തമാക്കി. ''നിയമവിരുദ്ധമായി ആരെങ്കിലും ബ്രിട്ടനിലേയ്ക്ക് കുടിയേറിയാല്‍ അവര്‍ക്ക് നിയമസംരക്ഷണം നല്‍കാനാകില്ല. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ മനുഷ്യാവകാശ നിയമങ്ങളുടെ ഒരു സാധ്യതയും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല'' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം 45,000 ത്തിലധികം പേരാണ് അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയത്.

ബോട്ടില്‍ എത്തുന്നവരെ 28 ദിവസം തടങ്കലില്‍ വയ്ക്കാനും പിന്നീട് നാടുകടത്താനുമാണ് തീരുമാനം

പലരും അപകടകരമായ വഴികളിലൂടെയാണ് ബ്രിട്ടനിലേക്ക് കടക്കുന്നത്. ചെറിയ ബോട്ടുകളില്‍ കയറിയാണ് പലരും രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്നത്.ഓരോ കൊല്ലവും 60 ശതമാനത്തിലധികം വര്‍ധനയാണ് കുടിയേറ്റങ്ങളില്‍ ഉണ്ടാകുന്നത്. ബോട്ടില്‍ അനധികൃതമായി എത്തുന്നവരെ 28 ദിവസം തടങ്കലില്‍ വയ്ക്കാനും പിന്നീട് നാടുകടത്താനുമാണ് നിലവിലെ തീരുമാനം. കുട്ടികള്‍, അസുഖ ബാധിതര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കും.

വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പുതിയ നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റുവാണ്ടയിലേയ്ക്ക് അഭയാര്‍ത്ഥികളെ മാറ്റുന്നതിനുള്ള പദ്ധതി ബ്രിട്ടന്‍ അവതരിപ്പിച്ചെങ്കിലും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ വിലക്ക് കാരണം നടപ്പിലാക്കാന്‍ സാധിച്ചില്ല.

logo
The Fourth
www.thefourthnews.in