കടുത്ത പുടിന്‍ വിമര്‍ശകന്‍; റഷ്യന്‍ പ്രതിപക്ഷനേതാവ്‌ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു

കടുത്ത പുടിന്‍ വിമര്‍ശകന്‍; റഷ്യന്‍ പ്രതിപക്ഷനേതാവ്‌ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു

അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നിയെ ജയില്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് റഷ്യന്‍ പ്രിസണ്‍സ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്‌ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നിയെ ജയില്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് റഷ്യന്‍ പ്രിസണ്‍സ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്. 2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു. പുടിന്റെ ഏകാധിപത്യ ഭരണത്തെ വിമര്‍ശിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നായിരുന്നു നവാല്‍നിയുടെ ആരോപണം.

കടുത്ത പുടിന്‍ വിമര്‍ശകന്‍; റഷ്യന്‍ പ്രതിപക്ഷനേതാവ്‌ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു
നടുറോഡിൽ യുവതിക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി; തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസ്

രാജ്യത്തിനെതിരേ വിഘടനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകുകയും അതിന് ധനസഹായം നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നവാല്‍നിക്ക് 19 വര്‍ഷത്തെ തടവ് ശിക്ഷകൂടി റഷ്യന്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് നവാല്‍നിയെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.

എന്നാല്‍ ഈ ജയിലില്‍നിന്ന് നവാല്‍നിയെ കാണാതായതായി കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന്റെ വക്താവ് കിര യര്‍മിഷ് ആരോപിച്ചിരുന്നു. നവാല്‍നിയുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ മെലെഖോവോയിലെ ജയിലില്‍നിന്നു രഹസ്യമായി മാറ്റിയെന്നും ജീവന്‍ അപകടത്തിലാണെന്നും യര്‍മിഷ് ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച റഷ്യന്‍ പ്രിസണ്‍സ് സര്‍വീസസ് ഈ വര്‍ഷമാദ്യം നവാല്‍നിയുടെ വീഡിയോ പുറത്തുവിട്ടിരുന്നു.

2011-12 കാലത്ത് പുടിനെതിരേ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് നവാല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്. അതിനു മുൻപ് പുടിന്റെയും റഷ്യന്‍ സര്‍ക്കാരിന്റെയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന ബ്ലോഗര്‍ മാത്രമായിരുന്നു നവാല്‍നി. പുടിനെതിരേ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ നവാല്‍നിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇത് പുടിന് വലിയ തിരിച്ചടിയായിരുന്നു.

കടുത്ത പുടിന്‍ വിമര്‍ശകന്‍; റഷ്യന്‍ പ്രതിപക്ഷനേതാവ്‌ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; കുറുവദ്വീപ് ജീവനക്കാരന്‍ മരിച്ചു; ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ഇതോടെ നവാല്‍നിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 2020 ഓഗസ്റ്റില്‍ സൈബീരിയയില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ബോധരഹിതനായി വീണ നവാല്‍നിക്ക് വിഷപ്രയോഗമേറ്റിട്ടുണ്ടെന്നായിരുന്നു വിദഗ്ധ പരിശോധനയില്‍ വ്യക്തമായത്. വധശ്രമത്തില്‍നിന്ന് രക്ഷപെട്ട നവാല്‍നി ഏറെ നാള്‍ കോമയിലായിരുന്നു. തുടര്‍ന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ജര്‍മനിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ആരോഗ്യം വീണ്ടെടുത്ത് 2021-ല്‍ നാട്ടില്‍ തിരിച്ചെത്തിയ നവാല്‍നിയെ ഏറെ വൈകാതെ അറസ്റ്റ് ചെയ്ത് ജയിലിടുകയായിരുന്നു.

logo
The Fourth
www.thefourthnews.in