സാറ ഖാദെം
സാറ ഖാദെം

ഹിജാബില്ലാതെ സാറയുടെ കരുനീക്കം

കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ഷിപ്പിൽ ഹിജാബ് ധരിക്കാതെ ഇറാനിയൻ താരം സാറാ ഖാദെം

ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെൻ്റിൽ ഹിജാബ് ധരിക്കാതെ മത്സരിച്ച് ഇറാനിയന്‍ യുവതി. ഇറാൻ മതഭരണകൂടത്തിൻ്റെ കർശനമായ വസ്ത്രധാരണ നിയന്ത്രണങ്ങളെ കാറ്റിൽപറത്തിയാണ് സാറാ ഖാദെം കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ മതപോലീസിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുടെ ഭാഗമായി നിരവധി കായികതാരങ്ങളാണ് ഇതിനോടകം ഹിജാബ് ധരിക്കാതെ മത്സരങ്ങൾക്കെത്തിയത്.

ടൂര്‍ണമെൻ്റിനിടെ പുറത്ത് വന്ന ചിത്രങ്ങളില്‍ ഹിജാബ് ധരിക്കാതെയാണ് സാറാ ഖാദെം പ്രത്യക്ഷപ്പെട്ടത്

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കുറ്റത്തിനാണ് സെപ്റ്റംബറിൽ മഹ്സ അമിനിയെന്ന 22 കാരിയെ മതപോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്.അതിന് പിന്നാലെ ഇറാനിലെ സ്ത്രീകൾ തുടങ്ങിവച്ച പ്രക്ഷോഭം ഇന്ന് ആ ജനതയൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്ന പ്രമുഖരടക്കമുള്ള ഇറാൻ പൗരൻമാരെ ഭരണകൂടം തടവിലാക്കുന്നതിനിടെയാണ് സാറാ ഖാദെമിൻ്റെ ഹിജാബ് ധരിക്കാതെയുള്ള കരുനീക്കം.വാര്‍ത്താ ഏജന്‍സിയായ ഖബര്‍വര്‍സേഷി സാറ ഹിജാബ് ധരിച്ച ചിത്രം പങ്കുവച്ചിട്ടുണ്ടെങ്കിലും അത് ആ ടൂര്‍ണമെൻ്റിൽ നിന്നുള്ളതാണോ എന്ന് വ്യക്തമല്ല. എന്നാൽ സാറാ ഖാദെം ഇതുവരെ ടൂർണമെൻ്റുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോ ചിത്രങ്ങളോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. ലോക ചെസ് റാങ്കിങില്‍ 804ആം സ്ഥാനത്താണ് സാറാ ഖാദെം.

 സാറാ ഖാദം
സാറാ ഖാദം

1979 ല്‍ നടന്ന വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇറാൻ്റെ എല്ലാ തുറകളില്‍ നിന്നുമുള്ള സ്ത്രീകള്‍ പ്രതിഷേധവുമായി മുന്നോട്ട് വരുന്നുണ്ട്. ഹിജാബ് ഒഴിവാക്കിയും കത്തിച്ചുമാണ് പലരും പ്രതിഷേധിക്കുന്നത്. ഇറാനിയൻ അത്ലറ്റുകളും ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇറാനിയന്‍ പര്‍വ്വതാരോഹകയായ എല്‍നാസ് റെക്കാബി സൗത്ത് കൊറിയയില്‍ നടന്ന ഒരു മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്തിരുന്നു.എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അബദ്ധവശാന്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് അവർ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. നവംബറില്‍ ടെഹ്‌റാനിലെ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ഒരു അമ്പെയ്ത്ത് താരം ഹിജാബ് ധരിക്കാതെ എത്തിയിരുന്നു. എന്നാല്‍ ചടങ്ങിനിടെ ഹിജാബ് താഴെ വീഴുന്നത് ശ്രദ്ധിച്ചില്ലെന്നായിരുന്നു അവരുടെ ന്യായീകരണം. ഏതായാലും പരിപാടിയുടെ വീഡിയോ ഹിജാബ് വിരുദ്ധപ്രക്ഷോഭകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം

നവംബറില്‍ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ടിൽ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി മറിയം കസെമിപൂര്‍, ചില ഇറാനിയന്‍ വനിതാ അത്‌ലെറ്റുകള്‍ ഇസ്ലാമിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് അതില്‍ ക്ഷമാപണം നടത്തിയന്നും പറഞ്ഞിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നിരവധി കായിക ടീമുകള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ട് നിന്നിരുന്നു. ലോകകപ്പ് ഫുട്ബോളിൽ ഖത്തറുമായുള്ള ഉദ്ഘാടന മത്സരത്തില്‍ ഇറാന്‍ ടീം ദേശീയഗാനം ആലപിക്കാതെ രാജ്യത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു

ഭരണകൂട വിരുദ്ധര്‍ക്കെതിരെ കടുത്ത നടപടികളാണ് അധികാരികള്‍ കൈക്കൊള്ളുന്നത്. പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ് അവര്‍. ഇറാനില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച വരെ പ്രായപൂര്‍ത്തിയാകാത്ത 69 പേരുള്‍പ്പടെ 507 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയിലെ 66 അംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in