സെർബിയയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ വെടിവയ്പ്; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

സെർബിയയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ വെടിവയ്പ്; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

സെർബിയയിൽ ഒരാഴ്ചക്കിടെയുണ്ടായ രണ്ടാമത്തെ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെൽഗ്രേഡിൽനിന്ന് തെക്ക് 60 കിലോമീറ്റർ അകലെയുള്ള ഡുബോണ ഗ്രാമത്തിലാണ് വെടിവയ്പുണ്ടായത്. 14 പേർക്ക് പരുക്കേറ്റു.

ഓടുന്ന കാറിൽ നിന്നാണ് അർധരാത്രിക്ക് ശേഷം വഴിയാത്രക്കാർക്ക് നേരെ അക്രമി വെടിയുതിർത്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സെർബിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സെർബിയയിലെ ഒരു സ്കൂളിലുണ്ടായ വെടിവയ്പിൽ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു.

ദുബോണയിലെ ഒരു പാർക്കിൽ പോലീസ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് 21 വയസുകാരനായ യുവാവ് വെടിയുതിർത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

അറുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ദുബോണയിലെ ഒരു പാർക്കിൽ പോലീസ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് 21 വയസുകാരനായ യുവാവ് വെടിയുതിർത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ഒരു പോലീസുകാരനും സഹോദരിയും കൊല്ലപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രതിയെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി സെർബിയയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു മാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടത്തിയത്. ഈ സമയം കുട്ടി സ്കൂളിലെ ക്ലാസ് മുറികളുടെ രേഖാചിത്രങ്ങൾ വരക്കുകയും കൊല്ലാൻ പദ്ധതിയിട്ട കുട്ടികളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു.

സെൻട്രൽ ബെൽഗ്രേഡിലെ വ്‌ളാഡിസ്ലാവ് റിബ്‌നിക്കർ പ്രൈമറി സ്‌കൂളിൽ നടന്ന ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികളും ഒരു സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടി ഫ്രഞ്ച് പൗരനായിരുന്നു.14 വയസ്സുള്ള ആൺകുട്ടി പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഒരു മാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സ്കൂളിലെ ക്ലാസ് മുറികളുടെ രേഖാചിത്രങ്ങൾ വരക്കുകയും കൊല്ലാൻ പദ്ധതിയിട്ട കുട്ടികളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ കൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

തോക്ക് ഉപയോഗത്തിന് കർശന നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് സെർബിയ. അതിനാൽ രാജ്യത്ത് വെടിവെപ്പുകൾ കുറവാണ്. 2013 ൽ ആണ് അവസാനമായി രാജ്യത്ത് വെടിവെപ്പ് ഉണ്ടായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തോക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in