പ്രൈഡ് മാസത്തിലെ അലങ്കാരങ്ങള്‍ നിരോധിച്ചു; സ്റ്റാര്‍ബക്‌സിനെതിരെ ആരോപണവുമായി തൊഴിലാളികള്‍

പ്രൈഡ് മാസത്തിലെ അലങ്കാരങ്ങള്‍ നിരോധിച്ചു; സ്റ്റാര്‍ബക്‌സിനെതിരെ ആരോപണവുമായി തൊഴിലാളികള്‍

കമ്പനിയുടെ നയങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ സ്റ്റാര്‍ബക്സ് വക്താവ് നിഷേധിച്ചു

എല്‍ജിബിടിക്യു+ സൗഹൃദമെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയാണ് സ്റ്റാര്‍ബക്സ്. എന്നാല്‍ സ്റ്റാര്‍ബക്സിന്റെ ചില സ്റ്റോറുകളില്‍ പ്രൈഡ് ദിനത്തോടനുബന്ധിച്ചുള്ള അലങ്കാരങ്ങള്‍ നിരോധിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് കമ്പനി.

സ്റ്റാര്‍ബക്സ് യുണൈറ്റഡിന്റെ ട്വിറ്റിലൂടെയാണ് ഇക്കാര്യം പുറത്തായത്

യൂണിയന്‍ സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡാണ് സ്റ്റാര്‍ബക്സിനെതിരെ ആരോപണം ഉന്നയിച്ചത്. കമ്പനിക്കെതിരെ നാഷണല്‍ ലേബര്‍ റിവ്യൂ ബോര്‍ഡില്‍ ലേബര്‍ ചാര്‍ജ് ഫയല്‍ ചെയ്തിരിക്കുകയാണ് യൂണിയന്‍ സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡ്. ഇതാദ്യമായാണ് സ്റ്റാര്‍ബക്‌സ് ഇത്തരമൊരു ആരോപണം നേരിടുന്നത്.

സ്റ്റാര്‍ബക്സ് യുണൈറ്റഡിന്റെ ട്വീറ്റിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രൈഡ് ദിനത്തില്‍ സ്റ്റോറുകള്‍ അലങ്കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് സ്റ്റാര്‍ബക്സ് സിഇഒ ലക്ഷ്മണ്‍ നരസിംഹന് ജൂണ്‍ ആദ്യം തൊഴിലാളികള്‍ ഒരു നിവേദനം അയച്ചിരുന്നു. എല്‍ജിബിടിക്യൂ+ ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തില്‍പ്പെട്ടവർ ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് അവരെയും പങ്കാളികളെയും പിന്തുണയ്ക്കേണ്ടതിന്റെയും സ്വാഗതം ചെയ്യുന്നതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സ്റ്റാര്‍ബക്സ് യുണൈറ്റഡ് നിവേദനം അയച്ചത്.

'എല്‍ജിബിടിക്യു അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അവര്‍ ആക്രമണത്തിനിരയാകുന്ന ഈ കാലത്ത് ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും പിന്തുണയും സ്വാഗതവും കൊടുക്കേണ്ടത് പ്രധാനമാണ്. എന്തുകൊണ്ടാണ് കമ്പനി അതിന്റെ എല്‍ജിബിടിക്യു പങ്കാളികളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറുന്നത്? ഒരു വ്യക്തിത്വവുമില്ലാതെ എല്ലാ കടകളും നിരാശാജനകമായ രീതിയില്‍ സമാനമാക്കുന്നതില്‍ നിന്ന് എന്ത് നേട്ടമാണ് ഉണ്ടാകുന്നത്,'' തൊഴിലാളികള്‍ ചോദിക്കുന്നു

2,500-ലധികം ഒപ്പുകള്‍ ശേഖരിച്ച നിവേദനത്തിന് കാര്യമായ പിന്തുണ ലഭിച്ചു. ഒക്ലഹോമ സിറ്റിയിലെ യൂണിയനൈസ്ഡ് സ്റ്റോറുകളില്‍ സ്റ്റാര്‍ബക്സ് ഏകപക്ഷീയമായി പ്രൈഡ് ഡെക്കറേഷന്‍ നിരോധിച്ചുവെന്ന് ആരോപിച്ച് ജൂണ്‍ 7-നാണ് വര്‍ക്കേഴ്സ് യുണൈറ്റഡ് നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡില്‍ ലേബര്‍ ചാര്‍ജ് ഫയല്‍ ചെയ്തത്. തീരുമാനം തൊഴിലാളികളെ ബാധിക്കുന്നതായും യൂണിയനുമായി ചര്‍ച്ചകള്‍ നടത്താന്‍ ബിവറേജസ് ജോയിന്റ് വിസമ്മതിച്ചതായും ഇവര്‍ ആരോപിച്ചു

2,500-ലധികം ഒപ്പുകള്‍ ശേഖരിച്ച നിവേദനത്തിന് കാര്യമായ പിന്തുണ ലഭിച്ചു

നിരവധി ക്വീര്‍ തൊഴിലാളികളാണ് സ്റ്റാര്‍ബക്സില്‍ ജോലി ചെയ്യുന്നത്, എന്നാല്‍ എല്‍ജിബിടിക്യു+ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടു എന്നും അവര്‍ ട്വീറ്റ് ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ ആനുകൂല്യ പദ്ധതിയിലെ മാറ്റങ്ങളും യൂണിയന്‍ പരാമര്‍ശിച്ചു. കഴിഞ്ഞ ജൂണില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് കോഫി ചെയിനിനെതിരെ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ യൂണിയന്‍ തീരുമാനിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ കമ്പനിയുടെ നയങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ സ്റ്റാര്‍ബക്സ് വക്താവ് നിഷേധിച്ചു. ''സ്റ്റാര്‍ബക്സിന്റെ ഒരു നയത്തിലും മാറ്റം ഉണ്ടായിട്ടില്ല. യുഎസില്‍ ഉള്‍പ്പെടെ ഞങ്ങളുടെ സ്റ്റോര്‍ ലീഡര്‍മാരെ അവരുടെ കമ്മ്യൂണിറ്റികളോടൊപ്പം ആഘോഷിക്കാന്‍ വിടുന്നത് തുടരുന്നുണ്ട്. ഞങ്ങളുടെ സ്റ്റോര്‍ സാഹചര്യം, കമ്പനി സംസ്‌കാരം, ഞങ്ങളുടെ പങ്കാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ പ്രൈഡ് മാസാചരണത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വലിയ ആശങ്കയുണ്ട്. യൂണിയന്റെ അവകാശവാദങ്ങള്‍ തെറ്റാണ്. എല്‍ജിബിടിക്യു കമ്യൂണിറ്റിയെ പിന്തുണയ്ക്കുന്നത് കമ്പനി തുടരും'' അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in