ഫ്രൂട്ട് ഡ്രിങ്കിൽ യഥാർത്ഥ പഴങ്ങളില്ലെന്ന് പരാതി; സ്റ്റാർബക്സിനെതിരെ നിയമനടപടി

ഫ്രൂട്ട് ഡ്രിങ്കിൽ യഥാർത്ഥ പഴങ്ങളില്ലെന്ന് പരാതി; സ്റ്റാർബക്സിനെതിരെ നിയമനടപടി

സ്റ്റാർബക്സ് ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചുവെന്നും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുകയാണെന്നും പരാതിക്കാർ ഉന്നയിച്ചു.

റിഫ്രഷർ ഫ്രൂട്ട് പാനീയങ്ങളിൽ യഥാർത്ഥ പഴങ്ങളില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ കോഫി ശൃംഖലയായ സ്റ്റാർബക്സ് നിയമനടപടി നേരിടണമെന്ന് കോടതി. സ്റ്റാർബക്‌സിന്റെ റിഫ്രഷർ ഫ്രൂട്ട് ഡ്രിങ്കിൽ പഴങ്ങളുടെ പേരുകൾ ഉണ്ടായിരുന്നിട്ടും വിൽക്കുന്നത് യഥാർത്ഥ പഴങ്ങൾ അടങ്ങിയ പാനീയങ്ങളല്ലെന്നാണ് പരാതി. സ്റ്റാർബക്സ് ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചുവെന്നും തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുകയാണെന്നും പരാതിക്കാർ ഉന്നയിച്ചു. സമാനമായി കമ്പനിക്കെതിരെയുള്ള പതിനൊന്ന് ആരോപണങ്ങളിൽ ഒൻപതെണ്ണം ഒഴിവാക്കാനുള്ള സ്റ്റാർബക്‌സിന്റെ അഭ്യർത്ഥന മാൻഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ ക്രോണൻ നിരസിച്ചു.

സ്റ്റാർബക്‌സിന്റെ മാംഗോ ഡ്രാഗൺഫ്രൂട്ട്, മാംഗോ ഡ്രാഗൺഫ്രൂട്ട് ലെമനേഡ്, പൈനാപ്പിൾ പാഷൻഫ്രൂട്ട്, പൈനാപ്പിൾ പാഷൻഫ്രൂട്ട് ലെമനേഡ്, സ്‌ട്രോബെറി അക്കായ്, സ്‌ട്രോബെറി അസൈ ലെമനേഡ് റിഫ്രഷേഴ്‌സ് എന്നിവയിൽ പരസ്യം ചെയ്ത മാമ്പഴമോ പാഷൻഫ്രൂട്ടോ അടങ്ങിയിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. പകരം, ലിസ്റ്റുചെയ്തിരിക്കുന്ന പ്രധാന ചേരുവകൾ വെള്ളം, മുന്തിരി ജ്യൂസ്, പഞ്ചസാര എന്നിവയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇത് അമിത നിരക്ക് ഈടാക്കാനും കാരണമായി. ന്യൂയോർക്ക് സ്വദേശികളായ ജോൺ കൊമിനിജ്, ജേസൺ മക്അലിസ്റ്റർ എന്നിവർ 2022 ഓഗസ്റ്റിലാണ് യുഎസ് ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കുറഞ്ഞത് 5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

എന്നാൽ ആരോപണങ്ങൾ തള്ളണമെന്നാവശ്യപ്പെട്ട സ്റ്റാർ ബക്ക്സ്, ഉത്പ്പന്നങ്ങളുടെ പേരുകൾ അവയുടെ ചേരുവകൾക്ക് വിരുദ്ധമായി പാനീയങ്ങളുടെ രുചിയെ വിവരിക്കുന്നതാണെന്ന് കോടതിയെ അറിയിച്ചു. കൂടാതെ മെനു ബോർഡുകൾ ഇവ കൃത്യമായി ചേർത്തിട്ടുണ്ട്. ന്യായമായ ഉപഭോക്താക്കൾക്കാർക്കും ആശയക്കുഴപ്പം ഉണ്ടാകാൻ ഇടയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ സ്റ്റാർ ബക്ക്സ് ജീവനക്കാരോട് ചോദിച്ച് വ്യക്തത വരുത്താമായിരുന്നു എന്നും കമ്പനി വാദിച്ചു. എന്നാൽ ഒരു പാനീയത്തിന്റെ പേരിനൊപ്പം വേറൊരു പഴത്തിന്റെ പേര് ചേർത്താൽ, ആ പാനീയത്തിൽ ഈ പഴം ചേർത്തിട്ടുണ്ടെന്ന് ആളുകൾ ധരിക്കുമെന്നും കോടതി പറഞ്ഞു.

എന്നാൽ മറ്റ് സ്റ്റാർബക്സ് ഉത്പ്പന്നങ്ങളുടെ പേരുകളിൽ അവയുടെ ചേരുവകൾ അടങ്ങിയിരിക്കുന്നതിനാൽ ആശയക്കുഴപ്പം മനസ്സിലാക്കാവുന്നതാണെന്നും ജഡ്ജി പറഞ്ഞു. ഉദാഹരണത്തിന്, ഐസ് മച്ച ടീ ലാറ്റെയിൽ മാച്ചയും ഹണി സിട്രസ് മിന്റ് ടീയിൽ തേനും പുതിനയും അടങ്ങിയിരിക്കുന്നു. സ്റ്റാർബക്സ് ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു എന്നതിന് തെളിവുകളൊന്നും കണ്ടെത്താത്തതിനാൽ വഞ്ചന കുറ്റം നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in