ജാതി വിവേചനം തിരിച്ചറിഞ്ഞ് കാനഡയിലെ സ്കൂള്‍; മനുഷ്യാവകാശ കമ്മീഷന്റെ സഹായത്തോടെ മറികടക്കാന്‍ ശ്രമം
കാനഡയിലെ ടൊറന്റോയിലെ സ്കൂളില്‍ ജാതി വിവേചനം. ടൊറന്റോ ഡിസ്ട്രിക് ബോര്‍ഡ് സ്കൂളിലാണ് ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന കണ്ടെത്തല്‍. പരാതികളുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ ട്രസ്റ്റില്‍ നടത്തിയ വോട്ടെടുപ്പിലാണ് സ്ഥിരീകരണം. ജാതി വിവേചനം സ്കൂളില്‍ നിലനില്‍ക്കുന്നതായി ട്രസ്റ്റി അംഗങ്ങളില്‍ ഭൂരിപക്ഷംപേരും സമ്മതിച്ചു. തുടര്‍ന്ന് ജാതി വിവേചനം നേരിടുന്നതിനായി കൊണ്ടുവന്ന പ്രമേയത്തെ ട്രസ്റ്റി അംഗങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചു. കാനഡയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മേഖലകളിലൊന്നാണ് ടൊറന്റോ. മേഖലയില്‍ ഇന്ത്യന്‍ ജനസംഖ്യയും കൂടുതലാണ്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയിലാണ് ജാതിവിവേചനമെന്നും സ്കൂള്‍ ബോര്‍ഡ് കണ്ടെത്തി.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജാതി വിവേചനം തടയാന്‍ ലക്ഷ്യമിട്ട് സ്കൂളില്‍ പ്രത്യേക ബോര്‍ഡ് രൂപീകരിച്ചു. ജാതി വിവേചനം തുടച്ചുമാറ്റി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത വിദ്യാഭ്യാസം പ്രധാനം ചെയ്യുകയെന്നതാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റിയായ യാലിനി രാജകുലസിംഗം വ്യക്തമാക്കി. ടൊറന്റോ ഡിസ്ട്രിക് സ്‌കൂള്‍ ബോര്‍ഡിന് കീഴില്‍ 583 വിദ്യാലയങ്ങളാണുള്ളത്. ഏകദേശം 235,000 വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ കൂടി സഹായത്തോടെ ഇടപെടല്‍ നടത്താനാണ് നീക്കം.
സ്കൂള്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കനേഡിയന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹിന്ദു ഹെറിറ്റേജ് എഡ്യൂക്കേഷന്‍ എതിര്‍പ്പുമായി രംഗത്തെത്തി.ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. കാനഡയിലും ടൊറന്റോയിലും ഇതുവരെ ജാതി വിവേചനത്തെ കുറിച്ചുള്ള യാതൊരു പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ജാതി വിവേചനമെന്ന കണ്ടെത്തലിനെ അവര്‍ പൂര്‍ണമായും തള്ളുകയാണ്.
അടുത്തിടെ അമേരിക്കന്‍ നഗരമായ സിയാറ്റിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിച്ച ആദ്യ അമേരിക്കൻ നഗരമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിലും ജാതി വിവേചനത്തിനെതിരായ ഇടപെടല്‍.സിയാറ്റിൽ സിറ്റി കൗൺസിലാണ് ഭൂരിപക്ഷ വോട്ടുകളോടെ നിയമനിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നത്. അമേരിക്കയിൽ ജാതിവിവേചനങ്ങൾ വ്യാപിക്കുന്നത് തടയാൻ ഇത്തരം നിയമ നിർമാണം ആവശ്യമാണെന്ന് വിലയിരുത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. എന്നാൽ നിയമ നിർമാണം മുൻവിധികൾ വച്ച് ഒരു പ്രത്യേക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നു.