സുഡാനിൽ രക്ഷാദൗത്യത്തിനെത്തിയ തുർക്കി വിമാനത്തിന് വെടിയേറ്റു

സുഡാനിൽ രക്ഷാദൗത്യത്തിനെത്തിയ തുർക്കി വിമാനത്തിന് വെടിയേറ്റു

പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സി-130 വിമാനത്തിന് അറ്റകുറ്റ പണികൾ ആവശ്യമാണെന്ന് തുർക്കി അറിയിച്ചു

രക്ഷാദൗത്യവുമായി സുഡാനിലെത്തിയ തുർക്കി വിമാനത്തിന് നേരെ വെടിയുതിർത്തതായി റിപ്പോർട്ട്. അർധസൈനിക സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്‌സാണ് സംഭവത്തിന് പിന്നിലെന്ന് സുഡാനീസ് സൈന്യം ആരോപിച്ചു. തലസ്ഥാന നഗരമായ ഖർത്തൂമിന് പുറത്തുള്ള വാദി സെയ്‌ദ്‌ന വിമാനത്താവളത്തിലെത്തിയ വിമാനത്തിന് നേരെയാണ് വെടിവയ്ച്ചത്. വിമാനത്തിന് ചെറിയ തോതിൽ തീപിടിച്ചതായി തുർക്കിയും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു,

യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, സുഡാനിൽ നിന്ന് വരും ആഴ്ചകളിൽ 100,000 പേർ അയൽരാജ്യമായ ചാഡിൽ അഭയം തേടുകയും 170,000 പേർ ദക്ഷിണ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്യും

പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സി-130 വിമാനത്തിന് അറ്റകുട്ടി പണികൾ ആവശ്യമാണെന്ന് തുർക്കി അറിയിച്ചു. അർധസൈനിക സേനയാണ് പ്രതിസ്ഥാനത്തെന്ന് ആരോപണമുണ്ടെങ്കിലും ആർഎസ്എഫ് നിഷേധിച്ചു. "വാദി സെയ്‌ദ്‌നയുടെ സമീപത്ത് വച്ച് ഏതെങ്കിലും വിമാനത്തെ ഞങ്ങൾ ലക്ഷ്യം വച്ചുവെന്നത് ശരിയല്ല. ഞങ്ങളുടെ സേനയുടെ നിയന്ത്രണത്തിലല്ലാത്ത പ്രദേശമാണ്, അതിന്റെ പ്രദേശങ്ങളില്‍ ഞങ്ങൾക്ക് ഒരു ശക്തിയുമില്ല," ആർഎസ്എഫ് പ്രതികരിച്ചു.

സംഘർഷം നിലനിൽക്കുന്ന ഖർത്തൂമിൽ മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ വലിയ മാറ്റങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. നഗരത്തിലെ ആർ എസ് എഫ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ കഴിഞ്ഞ ദിവസം രാത്രിയിലും തുടർന്നിരുന്നു.

ഇതിന് മുൻപ് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിൽ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അധികാരത്തെ ചൊല്ലി 14 ദിവസം മുൻപ് ആരംഭിച്ച സംഘർഷത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ വീട് വിട്ട് പോകുകയും ചെയ്തിരുന്നു. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, സുഡാനിൽ നിന്ന് വരും ആഴ്ചകളിൽ 100,000 പേർ അയൽരാജ്യമായ ചാഡിൽ അഭയം തേടുകയും 170,000 പേർ ദക്ഷിണ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്യും.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന പദ്ധതിയും ആശങ്കയിലാണ്. ആളുകളെ ഒഴിപ്പിക്കാന്‍ നിയോഗിച്ചിരിക്കുന്ന മൂന്ന് തുർക്കി വിമാനങ്ങൾക്ക് ഇനി സുഡാനില്‍ ഇറങ്ങാൻ കഴിയുമോ എന്ന ആശങ്കയും ശക്തമാണ്.

'ഓപ്പറേഷൻ കാവേരി'യുടെ ഭാഗമായി നൂറുകണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു. ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രണ്ട് വിമാനങ്ങൾ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ജിദ്ദയിലെത്തിയ സംഘത്തെ സ്വീകരിച്ചത്. ധീരമായ രക്ഷാപ്രവർത്തനം എന്നായിരുന്നു എട്ടാമത്തെ സംഘം ജിദ്ദയിലെത്തിയപ്പോൾ വി മുരളീധരന്റെ പ്രതികരണം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.

ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ രണ്ട് വിമാനങ്ങളും സർവീസുകൾ നടത്തുന്നുണ്ട്. അതേസമയം സുഡാനിലെ സ്ഥിതി വളരെ സങ്കീർണവും കലുഷിതവുമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര പറഞ്ഞു.

logo
The Fourth
www.thefourthnews.in