മസ്കിനെ വിമ‍ർശിച്ചു; മാധ്യമപ്രവ‍ർത്തകരുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ

മസ്കിനെ വിമ‍ർശിച്ചു; മാധ്യമപ്രവ‍ർത്തകരുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ

മസ്കിന്റെ സ്വകാര്യ ജെറ്റിന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ച മറ്റൊരു അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി

ട്വിറ്റർ സിഇഒ ഇലോൺ മസ്കിനെതിരെ നിരന്തരം വിമർശനം ഉന്നയിച്ച പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ. സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സബ്‌സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകളാണ് വ്യാഴാഴ്ച ട്വിറ്റർ താത്ക്കാലികമായി സസ്പെൻഡ് ചെയ്തത്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആരോൺ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചു. എന്നാൽ എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നതിന് കൃത്യമായ വിശദീകരണം നൽകാൻ മസ്കോ, ട്വിറ്ററോ ഇതുവരെ തയ്യാറായിട്ടില്ല.

മസ്കിന്റെ സ്വകാര്യ ജെറ്റിന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ച മറ്റൊരു അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. മറ്റെല്ലാവർക്കും എന്നപോലെ 'പത്രപ്രവർത്തകർക്കും' അതേ ഡോക്‌സിംഗ് നിയമങ്ങൾ ബാധകമാണ് എന്ന് മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ആരുടെയെങ്കിലും തത്സമയ ലൊക്കേഷൻ വിവരങ്ങൾ അയാളുടെ സമ്മതമില്ലാതെ പങ്കുവെക്കുന്നവരുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്നും മസ്ക് ട്വീറ്റിൽ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ലൊക്കേഷൻ അടക്കമുള്ള വ്യക്തിവിവരങ്ങള്‍ അയാളുടെ സമ്മതമില്ലാതെ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നത് തടയുന്നതിനായി കഴിഞ്ഞ ദിവസം ട്വിറ്റ‍ർ നിയമങ്ങൾ തിരുത്തിയിരുന്നു. ഡോക്‌സിങ് നിയമം അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.

ദിവസം മുഴുവൻ എന്നെ വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഞാന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തത്സമയ വിവരം പങ്കുവെക്കുന്നതും കുടുംബത്തെ അപകടത്തിലാക്കുന്നതും അങ്ങനെയല്ല എന്ന് മസ്ക് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. ഡോക്‌സിംഗിൽ ഏർപ്പെട്ടിരിക്കുന്ന അക്കൗണ്ടുകൾക്ക് 7 ദിവസത്തെ താത്ക്കാലിക സസ്പെൻഷൻ ലഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

ട്വിറ്റർ വാങ്ങുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം നടപ്പിലാക്കുമെന്ന് പറഞ്ഞ മസ്ക് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ വിശദീകരണമൊന്നുമില്ലാതെ സസ്പെൻഡ് ചെയ്തതിനെ വിമ‍ർശിച്ച് നിരവധി പേർ ​രം​ഗത്തെത്തി. മസ്‌കിന്റെ സര്‍വാധിപത്യവും വ്യക്തിതാത്പര്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിമർശനം.

logo
The Fourth
www.thefourthnews.in