പിരിച്ചുവിടലുകൾ തുടർന്ന് വൻകിട കമ്പനികൾ; ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായി അമേരിക്കയിലെ ഐടി പ്രൊഫഷണലുകൾ

പിരിച്ചുവിടലുകൾ തുടർന്ന് വൻകിട കമ്പനികൾ; ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായി അമേരിക്കയിലെ ഐടി പ്രൊഫഷണലുകൾ

കഴിഞ്ഞ വർഷം നവംബർ മുതൽ ഏകദേശം രണ്ട് ലക്ഷം ഐടി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ പിരിച്ചുവിടലുകൾ തുടരുമ്പോൾ തൊഴിൽ കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് അമേരിക്കയിലെ ആയിരകണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ. പ്രമുഖ കമ്പനികളിലെ സമീപകാല പിരിച്ചുവിടലുകൾ കാരണം ജോലി നഷ്ടപ്പെട്ട ഇവർ തൊഴിൽ വിസകൾ അവസാനിച്ചതിനെ തുടർന്ന് നിശ്ചിത കാലയളവിനുള്ളിൽ പുതിയ തൊഴിൽ കണ്ടെത്താൻ പാടുപെടുകയാണ്. വാഷിംഗ്‌ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ കമ്പനികളിൽ നിന്നുൾപ്പെടെ, കഴിഞ്ഞ വർഷം നവംബർ മുതൽ ഏകദേശം രണ്ട് ലക്ഷം ഐടി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവരിൽ 30 മുതൽ 40 ശതമാനം വരെ ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ്. അതിൽ വലിയൊരു വിഭാഗം H-1B, L1 വിസകളിൽ വന്നവരാണ്.

സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H-1B വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് കമ്പനികൾ ഇതിനെ ആശ്രയിക്കുന്നുണ്ട്. മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നതോ അല്ലെങ്കിൽ പ്രത്യേക അറിവുകൾ ആവശ്യമുള്ളതോ ആയ താത്ക്കാലിക ഇൻട്രാകമ്പനി ട്രാൻസ്ഫറികൾക്ക് ഉള്ളതാണ് L-1A, L-1B വിസകൾ. ഇന്ത്യൻ ഐടി പ്രൊഫഷണലുകളിൽ ഗണ്യമായ വലിയൊരു വിഭാഗം എൽ1 വിസ ഉപയോഗിച്ച് വന്നവരാണ്.

തൊഴിൽ രഹിതരാകുന്ന H-1B ഉടമകൾക്ക് അവരെ സ്പോൺസർ ചെയ്യാൻ പുതിയ തൊഴിലുടമകളെ കണ്ടെത്താതെ നിയമപരമായി 60 ദിവസം മാത്രമേ അമേരിക്കയിൽ തുടരാനാകൂ. അതിനാൽ ജോലി നഷ്ടപ്പെടുന്നതോടെ ഇവരുടെ വിസ കാലാവധി ഒരു മാസത്തിനുള്ളിൽ അവസാനിക്കും. ഇതാണ് അമേരിക്കയിലെ ഇവരുടെ നിലനിൽപ്പിനെ ബാധിക്കുന്നത്. തൊഴിൽ വിസ അനുവദിച്ച സമയ പരിധിക്കുള്ളിൽ പുതിയ ജോലി കണ്ടെത്തുന്നില്ലെങ്കിൽ ഈ താത്ക്കാലിക തൊഴിൽ വിസയിൽ യുഎസിലുള്ള നൂറുകണക്കിന് ഇന്ത്യക്കാർ രാജ്യം വിടേണ്ടി വരും. എന്നാൽ മിക്ക ഐടി സ്ഥാപനങ്ങളും പിരിച്ചുവിടൽ നടത്തുന്നതിനാൽ ഈ ചെറിയ കാലയളവിൽ പുതിയ ജോലി കണ്ടെത്തുന്നതും പ്രയാസകരമാണ്.

ഗ്ലോബൽ ഇന്ത്യൻ ടെക്‌നോളജി പ്രൊഫഷണൽസ് അസോസിയേഷനും (ജിഐടിപിആർഒ) ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസും (എഫ്ഐഐഡിഎസ്) ചേർന്ന് ഇവരെ സഹായിക്കാനുള്ള വ്യാപകമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in