മിസിസിപ്പിയിൽ പാർട്ടിക്കിടെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരുക്ക്

മിസിസിപ്പിയിൽ പാർട്ടിക്കിടെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരുക്ക്

ഈ വർഷം അമേരിക്കയിൽ അരങ്ങേറിയ നൂറ്റിത്തൊണ്ണൂറാമത്തെ കൂട്ടവെടിവയ്പാണിത്

തുടർക്കഥയാകുന്ന കൂട്ടവെടിവയ്‌പിൽ വലഞ്ഞ അമേരിക്ക. ഇത്തവണ മിസിസിപ്പിയിലെ പാർട്ടിക്കിടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഈ വർഷം അമേരിക്കയിൽ അരങ്ങേറുന്ന നൂറ്റിത്തൊണ്ണൂറാമത്തെ വെടിവയ്പാണിത്. ചെയ്‌സ് ഹാർമണെന്ന 19കാരനാണ് കൊല്ലപ്പെട്ടത്.

മിസിസിപ്പിയിലെ ഗവൺമെന്റ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ദ സ്‌ക്രാച്ച് കിച്ചനിൽ ഏഴു പേർക്ക് വെടിയേറ്റതായി പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയെ പറ്റി ഇതുവരെ വിവരങ്ങളൊന്നുമില്ലെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് റെസ്റ്ററന്റിലേക്ക് പാഞ്ഞുകയറിയ പ്രതി വെടിവയ്ക്കുകയായിരുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു. ഏകദേശം 200ഓളം പേർ ആ സമയം റെസ്റ്ററന്റിൽ ഉണ്ടായിരുന്നു. പ്രതിയെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസിനെ അറിയിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അമേരിക്കയിൽ ഇത്തരത്തിലുളള സമാന സംഭവങ്ങൾ പതിവാണ്. ഗൺ വയലൻസ് ആർക്കൈവിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് 2020 ൽ രാജ്യത്ത് തോക്കുപയോഗിച്ചുള്ള 43,000 അക്രമ സംഭവങ്ങളാണ് ഉണ്ടായത്. അതിന്റെ ഫലമായി ഒരു ലക്ഷത്തിലധികം പേർ മരിച്ചു. 2022-ൽ യുഎസിൽ 600-ലധികം കൂട്ട വെടിവയ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in