കാലുകള്‍ വിറച്ച് പുടിന്‍; രോഗം കീഴ്‌പ്പെടുത്തിയതോ, രഹസ്യ കോഡോ? സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

കാലുകള്‍ വിറച്ച് പുടിന്‍; രോഗം കീഴ്‌പ്പെടുത്തിയതോ, രഹസ്യ കോഡോ? സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചര്‍ച്ചയ്ക്ക് അടിസ്ഥാനം

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പുടിനും ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയും നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചര്‍ച്ചയ്ക്ക് അടിസ്ഥാനം. കൂടിക്കാഴ്ചയ്ക്കിടെ സംയുക്ത പ്രസ്താവനയ്ക്കായി ഇരിക്കുന്ന പുടിന്റെ കാല്‍പാദം വിറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുക്രെയ്‌നിലെ ആഭ്യന്തര ഉപദേഷ്ടാവായ അന്റണ്‍ ഗെറാസ്‌ചെങ്കോയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇത് നിരവധിപേര്‍ പങ്കുവച്ചു.

പുടിന്‍ ഇടയ്ക്കിടെ കാലുകള്‍ ഇളക്കുന്നതും കാല്‍പാദം വിറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പുടിന്റെ ശാരീരിക ചലനം ഏതെങ്കിലും തരത്തിലുള്ള രഹസ്യ കോഡാണോ എന്ന ചോദ്യവും ട്വിറ്ററിലുയരുന്നുണ്ട്.

പുടിന്‍ അര്‍ബുദബാധിതനാണെന്നും വിദഗ്ധരുടെ ചികിത്സ കൊണ്ടുമാത്രമാണ് പിടിച്ചുനില്‍ക്കുന്നതെന്നും നേരത്തെ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . വിദേശ ചികിത്സ ലഭിച്ചിരുന്നില്ലെങ്കില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ജീവിതം അപകടത്തിലാകുമെന്നായിരുന്നു റിപ്പോര്‍ട്ട് . റഷ്യയ്ക്ക് നല്‍കാനാകുന്ന നൂതന ചികിത്സകളും തെറാപ്പിയുമാണ് നിലവില്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.പുടിന്‍ കാന്‍സറിനോടും പാര്‍ക്കിന്‍സണ്‍ രോഗത്തോടും പോരാടുകയാണെന്നാണ് സ്പാനിഷ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ക്യൂബന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷവും സമാനമായ രീതിയില്‍ പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ പ്രചരിച്ചിരുന്നു . പുടിന്റെ കൈകള്‍ക്ക് അസാധാരണ രീതിയില്‍ പര്‍പ്പിള്‍ നിറമുണ്ടെന്നായിരുന്നു വിഭാഗം ചൂണ്ടിക്കാണിച്ചത് . ക്യൂബന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്കിടെ പുടിന്‍ കസേര മുറുകെ പിടിക്കുന്നതും അസ്വസ്ഥതയോടെ കാലുകള്‍ ചലിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പുടിന്റെ കൈകളില്‍ ചില അടയാളങ്ങളും കറുപ്പ് പടര്‍ന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in