ECONOMY

ഏഴ് ലക്ഷത്തിലധികം വരുമാനമുള്ളവർക്ക് പുതിയ നികുതി വ്യവസ്ഥയില്‍ ഇളവ്; ധനകാര്യ ബില്‍ പാസാക്കി കേന്ദ്രം

വെബ് ഡെസ്ക്

ഏഴ് ലക്ഷത്തിലധികം വരുമാനമുള്ള നികുതിദായകര്‍ക്ക് ആശ്വാസമാകുന്ന പുതിയ ധനകാര്യ ബില്‍ പാസാക്കി കേന്ദ്ര സർക്കാർ. പ്രതിവർഷം ഏഴ് ലക്ഷത്തിൽ കൂടുതൽ വരുമാനം നേടുന്നവർ അധിക വരുമാനത്തേക്കാൾ നികുതി നൽകുന്നത് ഒഴിവാക്കാനാണ് പുതിയ ആദായനികുതി വ്യവസ്ഥയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഈ തീരുമാനം പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ജനകീയമാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍, പ്രത്യേകിച്ചും ചെറുകിട നികുതിദായകർക്ക്. പുതിയ ബില്‍ പ്രകാരം ഏഴ് ലക്ഷം രൂപയിലധികം പ്രതിവര്‍ഷം വരുമാനമുള്ളവര്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ ഇളവ് ലഭിക്കും. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ബില്‍ ലോക്സഭ പാസാക്കിയത്. ഏപ്രില്‍ 1 മുതല്‍ പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തില്‍ വരും.

ഇപ്പോഴത്തെ ഭേദഗതിയിലൂടെ, അവരുടെ മൊത്തം നികുതി ബാധ്യത 100 രൂപയായി കുറയും

ഈ വർഷം ഫെബ്രുവരി 1ന് പ്രഖ്യാപിച്ച ബജറ്റിലാണ് കേന്ദ്രം ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തിയത്. അതോടെ ഏഴ് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ലെന്നും പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ​ഗുണമുണ്ടാവുകയെന്നും വ്യക്തമായിരുന്നു. ഈ വ്യവസ്ഥയനുസരിച്ച് ഏഴ് ലക്ഷത്തിലധികം, ഉദാഹരണത്തിന് 7,00,100 രൂപ പ്രതിവർഷം വരുമാനമുള്ള ഒരാള്‍ 25,010 രൂപ നികുതിയായി നൽകണം. അതായത് വരുമാന പരിധിയേക്കാൾ വെറും 100 രൂപ മാത്രം അധികം സമ്പാദിച്ചതോടെ നികുതിദായകന് 25,000 രൂപയിലധികം നികുതി ബാധ്യതയുണ്ടാകുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതിയിലൂടെ, അവരുടെ മൊത്തം നികുതി ബാധ്യത 100 രൂപയായി കുറയും.

പുതുക്കിയ നികുതിയുടെ അടിസ്ഥാനത്തില്‍ 3 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ പക്കല്‍ നിന്നും നികുതി ഈടാക്കില്ല

ഏറ്റവും താഴ്ന്നതും ഏറ്റവും ഉയർന്നതുമായ വരുമാന പരിധിയുള്ളവർക്ക് അധിക ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് എല്ലാവരെയും പുതിയ ആദായനികുതി വ്യവസ്ഥയിലേക്ക് മാറ്റാനാണ് സർക്കാരിന്റെ ശ്രമം. പുതിയ നികുതി വ്യവസ്ഥ നികുതിദായകർക്ക് ലാഭകരമാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. പുതുക്കിയ നികുതിയുടെ അടിസ്ഥാനത്തില്‍ 3 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ പക്കല്‍ നിന്നും നികുതി ഈടാക്കില്ല. അതേസമയം മൂന്നു മുതല്‍ 6 ലക്ഷം രൂപ വരെ വരുമാനത്തിന് 5 ശതമാനം നികുതിയാണ് ചുമത്തുക. 6 മുതല്‍ 9 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനവും, 9 മുതല്‍ 12 ലക്ഷം വരെ വരുമാനത്തിന് 15 ശതമാനവും, 12 മുതല്‍ 15 ലക്ഷത്തിന് 20 ശതമാനവും, 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് 30 ശതമാനവുമാണ് നികുതി ഈടാക്കുക.

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള അതിസമ്പന്നർക്കും ആദായനികുതി പരിധി 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചതിന്റെ പ്രയോജനം ലഭിക്കും. ഇതോടെ ഈ വിഭാഗത്തിന്റെ ആദായനികുതി നിരക്ക് 42.7 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി കുറയും. അതേസമയം, പുതിയ നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ കാരണം നഷ്ടപ്പെട്ട വരുമാനം ഏകദേശം 35,000 കോടി രൂപയാണ്.

പുതിയ ആദായ നികുതി ഘടനയ്ക്ക് കീഴിൽ ശമ്പളം/ പെൻ‌ഷൻ വിഭാഗക്കാർക്ക് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും അനുവദിക്കും. ഇതോടെ മാസ ശമ്പളക്കാരായ വ്യക്തികൾക്കും പെൻഷൻകാർക്കും അവരുടെ ശമ്പളം/ പെൻഷൻ എന്നിവയിൽ നിന്നും 50,000 രൂപയുടെ ഇളവിന് അവകാശപ്പെടാനാകും. അതേസമയം ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരായ നികുതി ദായകർ, സ്റ്റാൻഡേർ‍ഡ് ഡിഡക്ഷനു വേണ്ടി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. കാരണം, ജീവനക്കാരുടെ നികുതി കണക്കുകൂട്ടുന്നതിന്റെ ഭാഗമായി ഈ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അതിനകം തൊഴിലുടമ പിടിച്ചിട്ടുണ്ടാകും. പുതിയ നികുതി ഘടനയിൽ കുടുംബ പെൻഷനിൽ‌ നിന്നും 15,000 രൂപ വരെ കിഴിവ് നൽകുമെന്നും ബജറ്റിൽ നിർദേശിച്ചിട്ടുണ്ട്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ