EDUCATION

സാമൂഹിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം; വിവാദ പരാമർശം പാഠപുസ്തകത്തിൽനിന്ന് നീക്കുമെന്ന് എസ്‌സിഇആർടി

അഖില സി പി

സാമൂഹിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന വിവാദ പരാമർശം പതിനൊന്നാം ക്ലാസിലെ സാമൂഹ്യ പ്രവർത്തനം പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കാൻ എസ്‌സിഇആര്‍ടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിർദേശപ്രകാരമാണ് നടപടി. പാഠഭാഗം സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് വഴിതെളിച്ചതോടെയാണ് പരിശോധിച്ച് തിരുത്താൻ മന്ത്രി നിർദേശിച്ചത്.

ആരും ഈ പ്രശ്‌നം ഇതുവരെ ചൂണ്ടിക്കാണിക്കാത്തതുകൊണ്ട് ശ്രദ്ധയിൽ വന്നിരുന്നില്ലെന്നും അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകത്തില്‍നിന്ന് ആ ഭാഗം നീക്കുമെന്നും എസ്‌സിഇആര്‍ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്‌ ‘ദ ഫോർത്തി’നോട് പറഞ്ഞു. “ഹ്യുമാനിറ്റീസിലെ സോഷ്യല്‍ വര്‍ക്ക് എന്ന വിഷയം കേരളത്തിലെ അറുപതോളം സ്‌കൂളില്‍ മാത്രമേ ഇപ്പോള്‍ പഠിപ്പിക്കുന്നുള്ളൂ. ഈ പുസ്തകം ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തില്‍ അച്ചടിച്ചിട്ടില്ല. മലയാള വിവര്‍ത്തനത്തിന്റെ ഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്‌സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യപ്രവർത്തനം എന്ന പാഠഭാഗം സോഷ്യല്‍ വര്‍ക്ക് ഓപ്ഷനായി തിരഞ്ഞെടുത്ത കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. രാജ്യത്തെ പിന്നാക്ക പട്ടിക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണം എടുത്ത് കളഞ്ഞാല്‍ രാജ്യത്തെ വർഗീയത എന്ന വിപത്തിനെ പരിഹരിക്കാമെന്നാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തനം (സോഷ്യല്‍ വര്‍ക്ക്) എന്ന വിഷയത്തിലെ സമകാലീന സാമൂഹ്യ ആശങ്കകള്‍ എന്ന ആറാമത്തെ പാഠഭാഗത്തിലാണ് വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്‌കാരിക ഘടകങ്ങള്‍, മതപരമായ ഘടകങ്ങള്‍, സ്വവംശീയ ചിന്ത, വ്യക്തിപരമായ ഘടകങ്ങള്‍ എന്നിവയാണ് പാഠഭാഗത്തില്‍ വര്‍ഗീയതയ്ക്കുള്ള കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

ഇവയ്ക്കുള്ള പരിഹാരമാര്‍ഗത്തിലാണ് സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശമുള്ളത്. എട്ട് പരിഹാര മാര്‍ഗങ്ങളിലെ അഞ്ചാമത്തെ നിര്‍ദേശമാണിത്. അന്യവിശ്വാസങ്ങളെ മനസിലാക്കുന്നതിനും സഹിഷ്ണുതയ്ക്കും പ്രോത്സാഹനം നല്‍കുക, പാരസ്പരിക മതപഠനവും ആരാധനയും പ്രോത്സാഹിപ്പിക്കുക, പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതിന് നിര്‍ബന്ധം ഒഴിവാക്കുക, രാഷ്ട്രീയത്തില്‍ നിന്ന് മതവിശ്വാസത്തെ മാറ്റിനിര്‍ത്തുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

എന്നാൽ, ഈ പാഠപുസ്തകം 10 വർഷം മുൻപ് തയാറാക്കിയതാണെന്ന് ജയപ്രകാശ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആരോപിക്കുന്നത് ശരിയല്ല. “ആരാണ് 2014-ല്‍ അധികാരത്തിലിരുന്നതെന്ന് നമുക്കറിയാവുന്നതാണ്. ഉത്തരവാദപ്പെട്ടവര്‍ അന്ന് ശ്രദ്ധിക്കാതെ പോയതുകൊണ്ടുണ്ടായ പിഴവാണിത്. ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടപ്പോഴും വൈകി. ഈ വിഷയം പരിശോധിച്ച് നടപടിയെടുക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍