ENTERTAINMENT

'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ'; കബീർ സിങ്ങില്‍ അഭിനയിച്ചത് തിരക്കഥ വായിക്കാതെയെന്ന് നടൻ ആദില്‍ ഹുസൈൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങള്‍ കാരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സിനിമയാണ് ഷാഹിദ് കപൂര്‍ നായകനായി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത കബീര്‍ സിങ്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നെങ്കിലും കബീര്‍ സിങ്ങില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആദില്‍ ഹുസൈന്‍. തന്റെ കരിയറില്‍ ഒരു സിനിമയുടെ ഭാഗമായതിനാല്‍ കുറ്റബോധം തോന്നുന്ന ഏക സിനിമയാണ് ഇതെന്നും ആദില്‍ ഹുസൈന്‍ വ്യക്തമാക്കി.

തിരക്കഥ വായിക്കാതെയാണ് ആദ്യം സിനിമ ചെയ്യാന്‍ സമ്മതിച്ചതെന്നും യൂട്യൂബ് ചാനലായ എപി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കബീര്‍ സിങ്ങിന് ആധാരമായ തെലുങ്കിലെ അര്‍ജുന്‍ റെഡ്ഡി താന്‍ കണ്ടിരുന്നില്ല. തിരക്കഥ വായിക്കാതെ ചെയ്ത ഒരേയൊരു സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലീസായ ശേഷം തീയേറ്ററില്‍ സിനിമ കാണാനിറങ്ങിയ താന്‍ രണ്ട് മിനുറ്റിനുള്ളില്‍ ഇറങ്ങിയെന്നും ആദില്‍ പറയുന്നു.

''കബീര്‍ സിങ്ങ് പുരുഷാധിപത്യ സിനിമയാണ്. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് ചെറുതായി തോന്നുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതിയില്‍ സിനിമയെടുക്കാന്‍ അവകാശമുണ്ട്. അതിനര്‍ഥം എനിക്ക് അതിനോട് യോജിപ്പുണ്ടെന്നല്ല. ഇത്തരത്തിലുള്ള സിനിമ സമൂഹത്തിന് ഗുണമില്ലാത്ത കാര്യങ്ങളെയാണ് ആഘോഷിക്കുന്നത്. ഇത് പുരുഷാധിപത്യത്തെ നിയമവിധേയമാക്കുന്നു. ആര്‍ക്കെതിരെയുമുള്ള അക്രമങ്ങളെ ഇത് നിയമവിധേയമാക്കുന്നു. അക്രമത്തെ സിനിമ ആഘോഷമാക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നു'', അദ്ദേഹം പറഞ്ഞു.

സമയപരിമിതി കാരണം കബീര്‍ സിങ്ങിന്റെ അവസരം ആദ്യം നിഷേധിച്ചതാണെന്നും തന്റെ സീനുകള്‍ അയച്ചു തന്നപ്പോള്‍ മുഴുവന്‍ തിരക്കഥ ചോദിക്കുകയും അര്‍ജുന്‍ റെഡ്ഡി അയച്ചുതരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് കാണാനുള്ള സമയം ലഭിച്ചില്ല. തന്നെ സിനിമയിലെടുക്കാതിരിക്കാനായി വലിയൊരു തുക പ്രതിഫലം ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

''അവരോട് ഒരുപാട് പണം ചോദിക്കാന്‍ ഞാന്‍ മാനേജരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുകയുമായിരുന്നു. ഞാന്‍ ചെയ്ത സീന്‍ നല്ലതായിരുന്നു. അതുകൊണ്ട് തന്നെ സിനിമ മുഴുവന്‍ നല്ലതായിരിക്കുമെന്ന് കരുതി. എന്നാല്‍ സിനിമ കാണാന്‍ പോയപ്പോള്‍ എന്താണ് ഞാന്‍ ചെയ്തതെന്ന് ചിന്തിച്ചു പോയി. എനിക്ക് ലജ്ജ തോന്നി'', ആദില്‍ ഹുസൈന്‍ പറയുന്നു. ഷാഹിദ് കപൂര്‍ പഠിച്ച കോളേജിലെ പ്രൊഫസറായായിരുന്നു ആദില്‍ കബീർ സിങ്ങില്‍ അഭിനയിച്ചത്.

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്